INDIA

മോദി സർക്കാരിന് കീഴിൽ രാജ്യത്ത് കർഷക ആത്മഹത്യയിൽ വൻ വർധന; ഓരോ ദിവസവും ജീവനൊടുക്കുന്നത് 30 പേർ

വെബ് ഡെസ്ക്

2014 ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്തെ കർഷക ആത്മഹത്യകളിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. 2014 നും 2022 നും ഇടയിൽ രാജ്യത്ത് ഒരു ലക്ഷത്തിൽ പരം കർഷകരാണ് ജീവനൊടുക്കിയത്. ഒൻപത് വർഷത്തിനിടെ ഓരോ ദിവസവും ശരാശരി 30 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒന്നാം മോദി സർക്കാരിന്റെ അവസാന പാദത്തിൽ 10,281 കർഷകരാണ് ആത്മഹത്യ ചെയ്തത്. രണ്ടാം പാദത്തിൽ 2022 ആകുമ്പഴേക്കും ഇത് 11,290 ആയി ഉയർന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ആത്മഹത്യ നിരക്ക് 4,324 ൽനിന്ന് 6,083 ലേക്ക് ഉയർന്നു. അതായത് വർധന 41 ശതമാനം. സംസ്ഥാനങ്ങളുടെ നിരക്കെടുത്താൽ വിദർഭ, മറാത്ത്‌വാഡ എന്നീ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മഹാരാഷ്ട്രയാണ് ഏറ്റവും മോശം അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചത്.

പൊതുനിക്ഷേപങ്ങൾ കുറയുക, പ്രധാന വ്യവസായങ്ങളുടെ സ്വകാര്യവൽക്കരണം, വിദേശ വ്യാപാരത്തിന് തുറന്നുകൊടുക്കൽ, സംസ്ഥാന സബ്‌സിഡികൾ കുറയുക, ഔപചാരിക കാർഷിക വായ്പകൾ കുറയുക എന്നിവയെല്ലാം കർഷകരുടെ തൊഴിൽ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. വൻതോതിൽ സബ്‌സിഡിയുള്ള ഇറക്കുമതിയുമായി മത്സരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. മൊൺസാന്റോ പോലുള്ള കാർഷിക-ബിസിനസ് ഭീമന്മാരുടെ കുത്തക സമ്പ്രദായങ്ങൾ, വിലകൂടിയതും ജനിതകമാറ്റം വരുത്തിയതുമായ വിത്തുകൾ എന്നിവക്കൊപ്പം രാസവളങ്ങളും കീടനാശിനികളും ഉൽപ്പാദനച്ചെലവ് വൻ തോതിൽ ഉയർത്തുന്നു.

ഇത്തരത്തിലുള്ള വിവിധ വിഷയങ്ങൾക്കൊപ്പം മൺസൂണും വിപണിയിലെ മറ്റ് വ്യതിയാനങ്ങളും കൂടിയാകുമ്പോൾ കര്‍ഷകരുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നു.

കടബാധ്യതയുള്ള കർഷകരുടെ 2013-ൽ 52 ശതമാനമായിരുന്നത് 2019-ൽ 50.2 ശതമാനമായി കുറഞ്ഞുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ കർഷകരുടെ കടബാധ്യതയിൽ പ്രകടമായ വർധനവ് കണ്ടെത്താൻ സാധിക്കും. ഇക്കാലയളവിൽ കടമുള്ള കർഷകരുടെ എണ്ണം 902 ലക്ഷത്തിൽനിന്ന് 930 ലക്ഷമായി ഉയർന്നു. കൂടാതെ, കുടിശ്ശികയുള്ള വായ്പയുടെ ശരാശരി തുക 2013 നെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് വർധിച്ചു.

രണ്ടാം മോദി സർക്കാരിന്റെ കാലത്ത് മൊത്തത്തിലുള്ള ബജറ്റ് ചെലവുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിലെ പൊതുചെലവ് പടിപടിയായി കുറയുന്നതും കാണാം. ഒപ്പം കർഷക ക്ഷേമത്തിമായി അനുവദിക്കുന്ന വിഹിതങ്ങളും. 2014-15 നും 2021-22 നും ഇടയിൽ കർഷകത്തൊഴിലാളികൾ ഉൾപ്പെടെ പ്രതിവർഷം ഒരു ശതമാനത്തിൽ താഴെയുള്ള യഥാർത്ഥ വേതനത്തിന്റെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിസന്ധി മനസ്സിലാക്കാം.

എന്നാൽ മോദി സർക്കാരിന് കീഴിൽ ഒരു കർഷകൻ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ബിജെപിയുടെ അവകാശ വാദം. കഴിഞ്ഞ എട്ട് വർഷത്തിനിടെ കർഷകരെ ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷം അടക്കം ആരും സംസാരിച്ചിട്ടില്ലെന്നും അതിനർഥം ആത്മഹത്യകൾ നടക്കുന്നില്ലെന്ന് തന്നെയാണെന്നും എംപി നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?