INDIA

'വിമത നീക്കം പാർട്ടിക്ക് നാണക്കേടുണ്ടാക്കി'; ഈശ്വരപ്പയെ പുറത്താക്കി ബിജെപി

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ മുതിർന്ന നേതാവും മുൻ  ഉപമുഖ്യമന്ത്രിയുമായ കെഎസ്‌ ഈശ്വരപ്പയെ പുറത്താക്കി ബിജെപി. വിമത പ്രവർത്തനം നടത്തി പാർട്ടിക്ക് നാണക്കേട്  ഉണ്ടാക്കിയെന്ന വിശദീകരണത്തോടെയാണ് പുറത്താക്കൽ  വിവരം കർണാടക ബിജെപിയുടെ അച്ചടക്ക സമിതി  മാധ്യമങ്ങളെ അറിയിച്ചത്.

ശിവമോഗ മണ്ഡലത്തിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ ബിഎസ്‌ യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്രക്കെതിരെ ഈശ്വരപ്പ വിമതനായി  മത്സരിക്കുകയാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള  അവസാന ദിവസമായിട്ടും ഈശ്വരപ്പ തീരുമാനത്തിൽ ഉറച്ചു  നിന്നതോടെയാണ് ബിജെപി അച്ചടക്ക നടപടിയിലേക്കു കടന്നത്. 

കെ എസ്‌ ഈശ്വരപ്പ

"പാർട്ടി നിർദേശം അവഗണിച്ചാണ് നിങ്ങൾ വിമത സ്ഥാനാർഥിയായി ശിവമോഗ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അതിനാൽ നിങ്ങളെ എല്ലാ ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമാണ്," അച്ചടക്ക സമിതി  ഈശ്വരപ്പക്കയച്ച കത്തിൽ പറയുന്നു.

ഹാവേരി ലോക്‌സഭ മണ്ഡലത്തിൽ മകൻ കെഇ കാന്തേഷിനു ടിക്കറ്റ് നിഷേധിച്ചതോടെയായിരുന്നു ഈശ്വരപ്പ ബിജെപി  നേതൃത്വവുമായി ഇടഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചപ്പോൾ ഈശ്വരപ്പ  കലാപക്കൊടി ഉയർത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണിൽ വിളിച്ചു അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ മകന് ഉറപ്പായും ഹാവേരിയിൽ സീറ്റ് നൽകുമെന്ന് ബിജെപി ദേശീയനേതൃത്വം ഈശ്വരപ്പക്ക് വാക്ക് കൊടുത്തിരുന്നു. എന്നാൽ സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോൾ ഹാവേരിയിൽ കാന്തേഷിനു പകരം മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ പേര് കണ്ട്‌ ഈശ്വരപ്പ ഞെട്ടി. തന്റെ മകന് ടിക്കറ്റ്  ലഭിക്കാതിരിക്കാൻ യെദ്യൂരപ്പയും മകൻ  ബി വൈ രാഘവേന്ദ്രയും ചരട് വലി നടത്തിയെന്നായിരുന്നു  ഈശ്വരപ്പയുടെ ആരോപണം. 

ബി എസ് യെദ്യൂരപ്പ

കർണാടക ബിജെപിയിൽ യെദ്യൂരപ്പയുടെ കുടുംബ  വാഴ്ചയാണെന്നും ഇതിനു അറുതിവരുത്തുമെന്നും  പ്രഖ്യാപിച്ചായിരുന്നു ഈശ്വരപ്പ ശിവമോഗയിൽ സ്വതന്ത്ര  സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ശിവമോഗയിൽ ബി വൈ രാഘവേന്ദ്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി  വന്നെങ്കിലും ഈശ്വരപ്പ മുഖം തിരിക്കുകയായിരുന്നു. 

കുടുംബ വാഴ്ചക്കെതിരെ നിലപാടെടുത്ത മോദിയെ വാഴ്ത്തിയും  മോദിയുടെ പോസ്റ്ററുകളും പാർട്ടി ചിഹ്നങ്ങളും ഉപയോഗിച്ചായിരുന്നു ഈശ്വരപ്പയുടെ പ്രചാരണം. പാർട്ടി ചിഹ്നങ്ങളും മോദിയുടെ ചിത്രങ്ങളും ഈശ്വരപ്പ  ഉപയോഗിക്കുന്നതിനു തടയിടാൻ ബിജെപി തിരഞ്ഞെടുപ്പ്  കമ്മിഷനെ സമീപിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ പേരിലാണ്  ഈശ്വരപ്പ വോട്ട് ചോദിക്കുന്നത്. ജയ് ശ്രീറാം വിളികളാൽ മുഖരിതമാണ് തിരഞ്ഞെടുപ്പ് റാലികൾ.

കർണാടകയിൽ ഉപമുഖ്യമന്ത്രിയായും മന്ത്രിയായും  സേവനമനുഷ്ഠിച്ച ഈശ്വരപ്പ കർണാടകയിലുടനീളം ബിജെപിക്ക്  മേല്‍വിലാസമുണ്ടാക്കിയ നേതാക്കളിൽ ഒരാളാണ്. പ്രായപരിധി  കടന്നതിനാലും പുതുമുഖ പരീക്ഷണത്തിനും വേണ്ടിയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ്  നൽകാതെ ഈശ്വരപ്പയെ ബിജെപി മാറ്റിനിർത്തിയത്. എന്നാൽ  പാർട്ടി തീരുമാനം അംഗീകരിക്കാൻ അദ്ദേഹം ഒരുക്കമായില്ല.

മുൻ മുഖ്യമന്ത്രി എസ്‌ ബംഗാരപ്പയുടെ മകളും കന്നഡ നടൻ  ശിവരാജ്‌കുമാറിന്റെ ഭാര്യയുമായ ഗീത ശിവരാജ്‌കുമാറാണ്  ശിവമോഗയിൽ കോൺഗ്രസ് സ്ഥാനാർഥി. മോശമല്ലാത്ത പശ്ചാത്തലമുള്ള കോൺഗ്രസ് സ്ഥാനാർഥി നിലവിൽ നേരിയ ഭീഷണിയാണ് രാഘവേന്ദ്രക്ക്. രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ നേരിട്ടേറ്റു മുട്ടുന്ന ശിവമോഗയിൽ ഈശ്വരപ്പ കൂടി വാശി പോരിന്റെ ഭാഗമാകുമ്പോൾ ബിജെപിക്ക് ജയിച്ചുകയറാൻ  കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ