INDIA

ഡികെ ശിവകുമാറിന്റെ നിക്ഷേപമെത്ര? ജയ്ഹിന്ദ് ടിവിക്ക് സിബിഐ നോട്ടീസ്, എംഡി ഹാജരാകണം

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്തു സമ്പാദന കേസില്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി മാനേജ്മെന്റിന് സിബിഐ നോട്ടീസ്. ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ബിഎസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് അയച്ചത്. ജയ്ഹിന്ദ് ടിവിയില്‍ ഡികെ ശിവകുമാര്‍ ഇതുവരെ നിക്ഷേപിച്ച പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ശിവകുമാര്‍ ജയ്ഹിന്ദ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരിയുള്ള ആളാണോ, എത്ര രൂപ നിക്ഷേപിച്ചിട്ടുണ്ട് , നിക്ഷേപിച്ച തുകയില്‍ നിന്ന് ലഭിച്ച ലാഭവിഹിതം എത്ര, കമ്പനി ഇതുവരെ നടത്തിയ പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവകുമാറിന് പുറമെ ഭാര്യ ഉഷ, രണ്ടു മക്കള്‍ എന്നിവരുടെ പേരിലും ജയ്ഹിന്ദിലേക്കു പണമെത്തിയതായാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം.

സിബിഐ നോട്ടീസ് ലഭിച്ചതായും രേഖകളുമായി ജനുവരി 11ന് ബെംഗളൂരുവിലെ സിബിഐ ഓഫിസിൽ ഹാജരാകുമെന്ന് ജയ്‌ഹിന്ദ്‌ ടിവി എം ഡി ബി എസ്‌ ഷിജു പറഞ്ഞു. ജയ്‌ഹിന്ദ്‌ ടിവിയിൽ ഡികെ ശിവകുമാറിന് ഓഹരി പങ്കാളിത്തമുണ്ടെന്നും അത് നിയമവിധേയമായാണെന്നും ഷിജു ദ ഫോർത്തിനോട് പറഞ്ഞു.

കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്തായിരുന്നു ഡികെ ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളൂരുവിലെ വസതിയിലുമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇ ഡി) കൈ മാറുകയായിരുന്നു. 2013-2018 വരെയുള്ള കാലയളവില്‍ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍. ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ ഡി അറസ്റ്റു ചെയ്തു തീഹാര്‍ ജയിലില്‍ അടച്ചിരുന്നു. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പിന്നീട് കേസ് സിബിഐക്കു വിടുകയായിരുന്നു.

എന്നാല്‍, കര്‍ണാടകയില്‍ ഭരണം തിരിച്ചു പിടിച്ചതോടെ സിബിഐ അന്വേഷണം പിന്‍വലിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിനായി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിബിഐ അന്വേഷണം 90 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് ഡികെ ശിവകുമാറിന്റെ ജയ്ഹിന്ദ് ടിവിയിലെ നിക്ഷേപം ആരാഞ്ഞുള്ള സിബിഐ യുടെ പുതിയ നീക്കം.

2007 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ജയ്ഹിന്ദ് ടി വി സംപ്രേഷണമാരംഭിച്ചത്. യുപിഎ ഭരണം അവസാനിച്ചതു മുതല്‍ ചാനല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ നേതാക്കളില്‍ നിന്ന് ധന സമാഹരണം നടത്തിയും മറ്റുമാണ് ചാനല്‍ മുന്നോട്ടു പോയികൊണ്ടിരുന്നത്.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും