INDIA

കനത്ത ശൈത്യത്തിൽ വിറങ്ങലിച്ച് ഡൽഹി; ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പ്രതിസന്ധി, ക്ഷുഭിതരായി യാത്രക്കാർ

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.3 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില സീസണിലെ ശരാശരിയേക്കാൾ നാല് പോയിന്റ് താഴെയാണ്. ഇന്ന് മാത്രം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 17 സർവീസുകളാണ് റദ്ദാക്കിയത്. മുപ്പതോളം സർവീസുകള്‍ വൈകുന്നുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞാണ് റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച നഗരത്തിൽ 200 മീറ്ററിൽ താഴെയാണ് ദൂരക്കാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസമായി കുറഞ്ഞ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ്. ജനുവരി 14, 15 തീയതികളിൽ കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 3.6 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച 3.9 ഡിഗ്രി സെൽഷ്യസുമായിരുന്നു. മൂടൽമഞ്ഞ് കാരണം തിങ്കളാഴ്ച ഡൽഹിയിലേക്കുള്ള 18 ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നും നാളെയും ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശവും ഇടതൂർന്ന മൂടൽ മഞ്ഞും കാണാനാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കനത്ത ശൈത്യം മൂലം വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹി അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ പ്രയാസങ്ങൾ നേരിട്ടത് വ്യോമയാന ഗതാഗതത്തിലാണ്. മോശം കാലാവസ്ഥയിൽ വ്യോമയാന ഗതാഗത സംവിധാനങ്ങൾ പൂർണമായും അവതാളത്തിലാവുകയും യാത്രക്കാർ പരിഭ്രാന്തരാവുകയും ചെയ്തു. യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കങ്ങള്‍ക്കും സാഹചര്യം വഴിവച്ചു.

വിമാനങ്ങളുടെ കാലതാമസം, തടസങ്ങൾ, റദ്ദാക്കലുകൾ തുടങ്ങി യാത്രക്കാരുടെ ദുരിതങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദുർബലമായ ആശയവിനിമയ സംവിധാനമാണ് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കിയത്. എന്നാൽ കാലാവസ്ഥ തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നായിരുന്നു അധികൃതരുടെ നിലപാട്.

എങ്ങനയാണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായത് ?

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (IGI) നിലവിൽ പ്രതിദിനം ശരാശരി 1,400-1,500 വിമാനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിലവിൽ ഐജിഐ വിമാനത്താവളത്തിന് നാല് റൺവേകളുണ്ട്. അവയിലൊന്ന് അറ്റകുറ്റപ്പണിയിലാണ്. എന്നാൽ ബാക്കിയുള്ള മൂന്നെണ്ണത്തിൽ ഒന്ന് മാത്രമാണ് സിഎടി 3 കൊണ്ട് പ്രാപ്തമാക്കിയിട്ടുള്ളത്. വ്യക്തമായ മാർഗനിർദേശത്തോടെ റൺവേയുടെ 100 അടി ഉയരത്തിൽ നിന്ന് വിമാനങ്ങൾ ഇറങ്ങാൻ സാധിക്കുന്ന, മോശം ദൃശ്യപരതയിൽ പോലും വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള വളരെ കൃത്യമായ മാർഗമാണ് സിഎടി 3. മൂടൽമഞ്ഞ്, മഴ അല്ലെങ്കിൽ മഞ്ഞ് എന്നിവ ഉള്ള സമയങ്ങളിലാണ് ഇവ ഉപയോഗപ്പെടുത്തുക.

ജനുവരി 15 തിങ്കളാഴ്ച, ഐ‌ജി‌ഐയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പത്തോളം വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. ആ വിമാനങ്ങളുടെ ക്യാപ്റ്റൻമാർ സിഎടി 3 പാലിക്കാത്തതാണ് തിരിച്ചടിയായത്. 300-ലധികം വിമാനങ്ങൾ കഴിഞ്ഞ ദിവസം വൈകിയിട്ടുണ്ട്. മൂടൽമഞ്ഞ് മൂലമുണ്ടാകുന്ന കാലതാമസമോ വഴിതിരിച്ചുവിടലോ ഒരു വിമാനക്കമ്പനികള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന് എയർ ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജിതേന്ദ്ര ഭാർഗവ ചൂണ്ടിക്കാട്ടുന്നു. "ഓപ്പറേഷണൽ പരിമിതികൾ പരിഗണിക്കേണ്ടതുണ്ട്. ഷെഡ്യൂളുകൾ തകരാറിലാകുമ്പോൾ എയർലൈനുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. അതിനാൽ, കാലതാമസം കുറയ്ക്കാൻ അവർ പരമാവധി ശ്രമിക്കും, പക്ഷേ കാലാവസ്ഥ അവരുടെ നിയന്ത്രണത്തിന് അപ്പുറമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അധികൃതർ കൃത്യമായി ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കസ്റ്റമർ കെയർ അധികൃതർ പരാജയപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്നോ, വിമാനങ്ങൾ എപ്പോൾ വരുമെന്നോ യാത്രക്കാർക്ക് യാതൊരു വിവരവും നൽകിയിരുന്നില്ല. വിവരം തേടാൻ ശ്രമിച്ചവർക്കും കൃത്യമായ മറുപടി നൽകാനും അവർക്ക് സാധിച്ചിരുന്നില്ല. ഒരു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ച സംഭവം പോലും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം 13 മണിക്കൂറോളം വിമാനം വൈകുകയായിരുന്നു. ഈ വിവരം യാത്രക്കാരുമായി പങ്കുവെക്കുന്ന സമയത്താണ് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. ഡല്‍ഹിയിലെ കാലാവസ്ഥാ പ്രശ്‌നം കാരണം 110 ഓളം വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു

വിമാനങ്ങളുടെ വൈകൽ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് നിയമപ്രകാരം യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതും എയർലൈനുകൾക്കില്ല. "ഒരു വിമാനക്കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണമായ സാഹചര്യങ്ങൾ കാരണം, കാലതാമസവും റദ്ദാക്കലുകളും ഉണ്ടാകുന്ന സന്ദർഭങ്ങളിൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത എയർലൈനുകൾക്കില്ല." എന്നാണ് നിയമം ഇത് സംബന്ധിച്ച് പറയുന്നത്.

2023 ഡിസംബറിൽ ഐജിഐ വിമാനത്താവളത്തിലെ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വിവിധ വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് കുറഞ്ഞ ദൃശ്യപരതയിൽ പ്രവർത്തിക്കാൻ സിഎടി 3 പരിശീലനം ലഭിച്ച പൈലറ്റുമാരെ വിന്യസിക്കാത്തതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ