INDIA

ജി 20: ഡൽഹി രണ്ട് ദിവസം നയതന്ത്ര ചർച്ചാവേദി; കനത്തസുരക്ഷയില്‍ രാജ്യ തലസ്ഥാനം

വെബ് ഡെസ്ക്

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. യുക്രെയ്ൻ വിഷയത്തിൽ അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ഒരു വശത്തും റഷ്യയും ചൈനയും മറുഭാഗത്തും നിലയുറപ്പിച്ചിരിക്കെയാണ് ഉച്ചകോടി നടക്കുന്നത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി നയതന്ത്ര ചർച്ചകളുടെ വേദിയായി മാറും. അംഗരാജ്യങ്ങൾക്കിടയിൽ സമവായം കൊണ്ടുവരിക എന്നതാണ് ഡൽഹി ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഉച്ചകോടി നടക്കുക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഒമാന്‍ പ്രധാനമന്ത്രി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ്, റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരെല്ലാം ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിക്കഴിഞ്ഞു.

ആദ്യമായാണ് ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. വിമാനത്താവളങ്ങളിലും അതിഥികള്‍ താമസിക്കുന്ന ഹോട്ടലുകളിലുമായി ഏതാണ്ട് 25000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രധാനവേദിക്ക് പുറമേ ഡല്‍ഹി നഗരഹൃദയത്തിലെ വന്‍ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.

ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, ആഗോള കടമെടുപ്പ് വ്യവസ്ഥകൾ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

ശനിയാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെ 'ഒരേയൊരു ഭൂമി' എന്ന സന്ദേശമുയര്‍ത്തിയുള്ള ആദ്യ സെഷന്‍ നടക്കും. മൂന്നുമുതല്‍ 4.45വരെയാകും രണ്ടാം സെഷന്‍. ഞായര്‍ രാവിലെ 8.15ന് ജി 20 നേതാക്കൾ ഗാന്ധി സമാധി സന്ദര്‍ശിക്കും. നാളെ രാവിലെ 10.30നാണ് അവസാന സെഷൻ. സംയുക്ത പ്രസ്താവന സാധ്യമായാല്‍ അത് പാസാക്കി ഉച്ചകോടിക്ക് തിരശ്ശീല വീഴും.

കഴിഞ്ഞ ദിവസം രാത്രി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. ഇതിനായി രക്ഷാസമിതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും ജോ ബൈഡന്‍ ഉറപ്പുനല്‍കി. രാത്രി ഏഴുമണിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്.

ഇന്ത്യ-അമേരിക്ക ബന്ധം ദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി. ജെറ്റ് എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചും യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റും അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം