INDIA

എതിർശബ്ദങ്ങളെ ഭരണകൂടം നിശബ്ദമാക്കുന്നു; ഇന്റർനെറ്റ് സെൻസർഷിപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് അന്താരാഷ്ട്ര ഏജൻസി

വെബ് ഡെസ്ക്

ഇന്ത്യയിൽ ഇന്റർനെറ്റ് സ്വാതന്ത്യം കുറയുന്നതായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡിജിറ്റൽ നിയന്ത്രണങ്ങൾ ശക്തമാണെന്നും പഠന റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയവാദി പാർട്ടിയായ ബിജെപിയും നിയമസംവിധാനങ്ങൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സെൻസർഷിപ്പ് നടപ്പാക്കുന്നതായി അമേരിക്കൻ സ്വതന്ത്ര ഏജൻസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ് സ്വാതന്ത്യം സംബന്ധിച്ച് വാഷിങ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രീഡം ഹൗസ്' ആണ് റിപ്പോർട്ട് തയാറാക്കിയത്.

ഇൻറർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രണങ്ങൾ, സമൂഹമാധ്യമങ്ങളിലെ നിയന്ത്രണങ്ങൾ, വെബ്സൈറ്റുകൾ- വി പി എൻ എന്നിവ ബ്ലോക്ക് ചെയ്യൽ, നിർബന്ധിച്ച് ഉള്ളടക്കം നീക്കം ചെയ്യിക്കൽ എന്നിങ്ങനെ അഞ്ച് സെൻസർഷിപ്പ് രീതികൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്റർനെറ്റ് സ്വാതന്ത്യം വിലയിരുത്തിയത്. ലോകത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ 88 ശതമാനം വരുന്ന 70 രാജ്യങ്ങളിലെ 2022 ജൂൺ മുതൽ 2023 മേയ് വരെയുള്ള സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയകൾക്ക് അവയുടെ ഉള്ളടക്കങ്ങൾക്കായി ഐടി നിയമങ്ങൾ (ഇന്റർമീഡിയറി മാർഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ നിയന്ത്രിക്കാനായി യുട്യൂബ്, ട്വിറ്റർ എന്നിവയ്ക്ക് സർക്കാർ നൽകിയ ഉത്തരവും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.

'സർക്കാർ ഡോക്യുമെന്ററിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഉത്തരവിട്ടതിനാൽ, ഡോക്യുമെന്ററിയോ അതിനെ സംബന്ധിച്ച പോസ്റ്റുകളോ ഒഴിവാക്കൻ രണ്ട് പ്ലാറ്റ്ഫോമുകളും ഓട്ടോമേറ്റഡ് സ്‌കാനിങ് ടൂളുകൾ ഉപയോഗിക്കണമെന്ന് ഐ.ടി നിയമങ്ങൾ ഉപയോഗിച്ച്' ആവശ്യപ്പെട്ടു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് പ്രതികൂലമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഭരണകക്ഷിയെക്കുറിച്ചുള്ള വിമർശനങ്ങളും സ്വതന്ത്രമായ റിപ്പോർട്ടിങ്ങും 2024 ലെ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സെൻസർഷിപ്പ് ഉപയോഗിച്ച് ഭരണകൂടം നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

'രാഷ്ട്രീയമോ സാമൂഹികമോ മതപരമോ ആയ ഉള്ളടക്കം ഹോസ്റ്റുചെയ്യുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക', ഐസിടി നെറ്റ്‌വർക്കുകൾ മനഃപൂർവം തടസ്സപ്പെടുത്തുക, ഓൺലൈൻ ചർച്ചകൾ കൈകാര്യം ചെയ്യാൻ സർക്കാർ അനുകൂല വക്താക്കളെ ഉപയോഗിക്കുക, 'സർക്കാർ വിമർശകർക്കോ മനുഷ്യാവകാശ സംഘടനകൾക്കോ എതിരെ സാങ്കേതിക ആക്രമണം' എന്നിവ ഇന്ത്യയിൽ നടക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച ഇന്റർനെറ്റ് സ്വാതന്ത്യമുള്ള രാജ്യമായി ഐസ്‌ലൻഡിനെയാണ് തെരഞ്ഞെടുത്തത്. നൂറിൽ 94 പോയിന്റാണ് ഐസ്‌ലൻഡ് നേടിയത്. ഇറാനിലാണ് ഡിജിറ്റൽ അടിച്ചമർത്തൽ ഏറ്റവും രൂക്ഷം. ചൈന തുടർച്ചയായ ഒമ്പതാം വർഷവും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് ലോകത്തിലെ ഏറ്റവും മോശം അന്തരീക്ഷമുള്ള രാജ്യമായി. മ്യാൻമറാണ് ഓൺലൈൻ സ്വാതന്ത്ര്യം ലോകത്തിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തുന്ന രണ്ടാമത്തെ രാജ്യം.

ഇന്റർനെറ്റ് സ്വാതന്ത്യത്തിൽ 50 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ 13-ാം വർഷമാണ് ആഗോള ഇന്റർനെറ്റ് സ്വാതന്ത്ര്യം കുറഞ്ഞത്. 29 രാജ്യങ്ങളിൽ ഓൺലൈനിൽ മനുഷ്യാവകാശങ്ങൾക്കായുള്ള പരിസ്ഥിതി വഷളാണെന്നും 20 രാജ്യങ്ങൾ മാത്രമാണ് നിലമെച്ചപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌