INDIA

പലസ്തീൻ അനുകൂല പ്രക്ഷോഭമുണ്ടാകുമെന്ന് ആശങ്ക; ജമ്മു കശ്മീരിലെ ജാമിഅ മസ്ജിദ് അടച്ചുപൂട്ടി, ഹൂറിയത്ത് നേതാവ് വീട്ടുതടങ്കലിൽ

വെബ് ഡെസ്ക്

ഇസ്രയേൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ഭയന്ന്‌ ജമ്മൂ കശ്മീരിലെ ഏറ്റവും വലിയ പള്ളിയായ ജാമിഅ മസ്ജിദ് അടച്ചുപൂട്ടി. ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ചും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചും വെള്ളിയാഴ്ച പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മസ്ജിദ് അടച്ചുപൂട്ടിയത്. വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് എത്തിയ വിശ്വാസികളെ തിരികെ അയച്ച പോലീസ്‌ ഗേറ്റുകൾ അടച്ചുപൂട്ടുകയും പള്ളിയിലും പരിസരത്തും സുരക്ഷാ വിന്യാസം ശക്തമാക്കുകയുമായിരുന്നു.

ശ്രീനഗറിലെ നൗഹട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളി ചരിത്ര പ്രാധാന്യമുള്ളതാണ്. ഇന്ത്യാ വിരുദ്ധ വികാരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു നൗഹട്ട. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കുന്നതിന് മുമ്പ് സ്ഥിരമായി മസ്ജിദ് കേന്ദ്രീകരിച്ച് പലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നിരുന്നതായി ദ വയർ റിപ്പോർട്ട് ചെയ്തു.

അതേസമയം മുതിർന്ന ഹൂറിയത്ത് നേതാവും ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിലാക്കിയാതായും റിപ്പോർട്ടുകൾ ഉണ്ട്. മുമ്പ് നാലുവർഷത്തിലേറെ വീട്ടുതടങ്കലിലായിരുന്ന മിർവായിസിനെ നേരത്തെ മോചിതനാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മിർവായിസിനെ വീണ്ടും തടവിലാക്കിയതെന്ന് പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത സഹായികളിൽ ഒരാൾ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

വെള്ളിയാഴ്ചകളിലും ഇസ്ലാമിക് കലണ്ടറിലെ മറ്റ് പ്രധാന ദിവസങ്ങളിലും പള്ളിയിൽ സംസാരിക്കാറുള്ള മിർവായിസ് ഉമർ ഫാറുഖിനോട് രേഖാമൂലമുള്ള ഉത്തരവില്ലാതെ വസതിയിൽ നിന്ന് പുറത്തുവരാൻ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ ഹമാസ് ശക്തമാകുന്നതിനിടെ കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ നൂറുകണക്കിന് പോലീസുകാരെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ മധ്യ കശ്മീരിലെ ബുദ്ഗാമിലും ലഡാക്കിലെ കാർഗിൽ ജില്ലയിലും വെള്ളിയാഴ്ച ഇസ്രയേലിനെതിരെ പ്രകടനങ്ങൾ നടന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സെൻട്രൽ കശ്മീരിലെ ബുദ്ഗാം പട്ടണത്തിൽ ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെയും പലസ്തീനിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ഷിയാ ഗ്രൂപ്പായ അഞ്ജുമാൻ-ഇ-ഷാരി ഷിയാൻ പ്രകടനം നടത്തിയത്.

പ്രാദേശിക ഷിയാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഡസൻ കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ജംഇയ്യത്തുൽ ഉലമ ഇസ്ന അശരിയ്യയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ലഡാക്കിലെ കാർഗിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടന്നത്.

അതേസമയം വടക്കൻ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കണമെന്ന് ഇസ്രയേലി സൈന്യം ഐക്യരാഷ്ട്രസഭയോട് (യുഎൻ) ആവശ്യപ്പെട്ടതായി യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്ക് പറഞ്ഞു. ഇസ്രയേൽ സമാനതകളില്ലാത്ത ആക്രമണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായിരിക്കാമിതെന്ന് കരുതുന്നതായിട്ടാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യന്നത്. എന്നാൽ ഇത് വ്യാജപ്രചരണമാണെന്നും ഗാസയിലെ ജനങ്ങൾ വിശ്വസിക്കരുതെന്നും ഹമാസ് പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്