INDIA

'ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള അവഹേളനം'; പാർലമെന്റ് മന്ദിരം ഉദ്ഘാടന വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ എൻഡിഎ

വെബ് ഡെസ്ക്

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും നേരെയുള്ള അവഹേളനമാണ് നടപടിയെന്ന് ഭരണപക്ഷത്തെ പാര്‍ട്ടികള്‍ ആരോപിക്കുന്നു. തീരുമാനം പുനഃപരിശോധിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തയ്യാറാകണമെന്നും ഭരണപക്ഷത്തെ 14 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറയുന്നു.

'' ഈ വിട്ടുനില്‍ക്കല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒരുകാലത്തും മറക്കില്ല. രാജ്യത്തിന്റെ പൈതൃകത്തെ വെല്ലുവിളിച്ച ഈ പ്രവൃത്തി ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് മായില്ല. വ്യക്തിപരമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കപ്പുറത്ത് രാജ്യത്തെ കുറിച്ച് ചിന്തിക്കാന്‍ തയ്യാറാകൂ. ജനാധിപത്യത്തിനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും മൂല്യം കല്‍പ്പിക്കാത്ത നടപടി രാജ്യം ഉള്‍ക്കൊള്ളില്ല'' - എന്‍ഡിഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

''പാർലമെന്റിനെ പവിത്രമായാണ് ഇന്ത്യന്‍ ജനത കണക്കാക്കുന്നത്. പൗരന്മാരുടെ ജീവിതം നിര്‍ണയിക്കുന്ന നയരൂപീകരണത്തിന്റെ കേന്ദ്രമാണത്. തീര്‍ത്തും അനാദരവുണ്ടാക്കുന്ന പ്രതിപക്ഷനീക്കം ബൗദ്ധിക പാപ്പരത്തവും ജനാധിപത്യത്തിന്റെ സത്തയോട് നടത്തുന്ന അവഹേളനവുമാണ്'' - ഭരണപക്ഷം കുറ്റപ്പെടുത്തുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാ​ഗമായി ആസ്ട്രേലിയയിൽ പോയതിന്റെ അനുഭവം പങ്കുവച്ചാണ് അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയത്. സിഡ്നിയിൽ മോദി പങ്കെടുത്ത പരിപാടിയില്‍ ഇരുപതിനായിരത്തിലധികം ആളുകളെത്തിയിരുന്നു. പ്രധാനമന്ത്രി ആന്തണി ആൽബനീസും മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ- ഭരണപക്ഷ ജനപ്രതിനിധികളും രാജ്യത്തിന് വേണ്ടി ഒന്നിച്ച നിമിഷമായിരുന്നു സിഡ്നിയിലെ ചടങ്ങെന്ന് മോദി പറഞ്ഞു.

സവര്‍ക്കറിന്റെ ജന്മദിനായ മെയ് 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് ബുധനാഴ്ച പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയിരുന്നു. 19 പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് സംയുക്തപ്രസ്താവനയും പുറത്തിറക്കി. ജനാധിപത്യത്തിന്റെ ആത്മാവിനെത്തന്നെ പാർലമെന്റിൽ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു പുതിയ കെട്ടിടത്തിന് വലിയ പ്രാധാന്യമില്ലെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പൂർണമായും മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർട്ടി, ശിവസേന (ഉദ്ധവ് പക്ഷം) സമാജ്‌വാദി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), വിടുതലൈ ചിരുതൈകൾ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ് സിപിഎം, ആർജെഡി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ജെഡി(യു), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഷണൽ കോൺഫറൻസ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നീ 19 പാർട്ടികൾ ചേർന്നാണ് സംയുക്തപ്രസ്താവനിറക്കിയത്.

എന്നാല്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിന്നും ബിജെഡി വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി എന്നിവര്‍ വിട്ടുനില്‍ക്കും.

കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് തീരദേശം പ്രക്ഷുബ്ധം, അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി

'പോലീസ് അന്വേഷിച്ചത് മരണകാരണമല്ല, രോഹിത് വെമുലയുടെ ജാതി'; ക്ലോഷർ റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും, രാജ്യംവിട്ട എം പി തിരിച്ചെത്തുന്നത് പിതാവിന്റെ അറസ്റ്റിന് പിന്നാലെ

അമിത ഡയറ്റിങ് എന്ന അപകടത്തെ തിരിച്ചറിയണം; അസ്ഥിസാന്ദ്രത തകർക്കും, എല്ലുകളുടെ ആരോഗ്യം മോശമാക്കും

പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും