INDIA

169 നഗരങ്ങളില്‍ 10,000 ഇ-ബസുകൾ; പ്രധാനമന്ത്രി ഇ-ബസ് സേവയ്ക്ക് അംഗീകാരം

വെബ് ഡെസ്ക്

ഗ്രീൻ മൊബിലിറ്റി വർധിപ്പിക്കുന്നതിനായുള്ള 'പ്രധാനമന്ത്രി ഇ-ബസ് സേവ' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 169 നഗരങ്ങളിലായി 10,000 ഇ-ബസുകൾ വിന്യസിക്കുന്ന തരത്തില്‍ രാജ്യത്തെ പൊതുഗതാഗത രംഗത്ത് വന്‍ ഇലക്ട്രിക് മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.

57,613 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 20,000 കോടി കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരുകളും പങ്കിടുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി 45,000 മുതൽ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മൂന്ന് ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. സംഘടിത ബസ് സർവീസ് ഇല്ലാത്ത നഗരങ്ങൾക്കാണ് പദ്ധതി മുൻഗണന നൽകുക.

"പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലുള്ള സംഭരണവും പരിപാലനവുമായിരിക്കും പദ്ധതിക്കുണ്ടാവുക. മത്സരാധിഷ്ഠിത ബിഡ്ഡിംഗ് ഉണ്ടാകും, സ്വകാര്യ കമ്പനികൾക്ക് മുന്നോട്ട് വരാം. പദ്ധതി 2037 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും ," താക്കൂർ പറഞ്ഞു. 14,903 കോടി രൂപ വിനിയോഗിച്ച് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിപുലീകരണത്തിന് കാബിനറ്റ് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സാർവത്രിക ഭാഷാ വിവർത്തനത്തിനുള്ള ദേശീയ ഡിജിറ്റൽ പൊതു പ്ലാറ്റ്‌ഫോമായ 'ഭാഷിണി' ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേയ്‌ക്കായി 32,500 കോടി രൂപ ചെലവിൽ 7 പദ്ധതികൾക്ക് കാബിനറ്റ് അംഗീകാരം നൽകി. ഇന്ത്യൻ റെയിൽവേയുടെ ഏഴ് മൾട്ടി-ട്രാക്കിംഗ് പ്രോജക്ടുകൾക്കാണ് മന്ത്രിസഭാ അംഗീകാരം.

വിശ്വകർമ യോജനയ്ക്ക് കാബിനറ്റ് അംഗീകാരം നൽകിയതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. മരപ്പണിക്കാർ, കൊത്തുപണിക്കാർ, സ്വർണപ്പണിക്കാർ എന്നിവരുൾപ്പെടെ പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഉപജീവന സാധ്യതകൾ വർധിപ്പിക്കുന്നതിനായി 13,000 മുതൽ 15,000 കോടി രൂപ വരെ അടങ്കലുള്ള വിശ്വകർമ യോജന എന്ന മെഗാ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിലാണ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം കരകൗശല തൊഴിലാളികൾക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയും രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപയും സബ്‌സിഡിയുള്ള വായ്പ നൽകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അശ്വിനി വൈഷ്ണവ് പറഞ്ഞു. 5 ശതമാനം ഇളവുള്ള പലിശ നിരക്കിൽ വായ്പകൾ നൽകും. സെപ്തംബർ 17 ന് വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍