INDIA

നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിപ്പിക്കുന്നത് ഗൗരവതരമായ വിഷയം; ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

വെബ് ഡെസ്ക്

നിയസഭയുടെ അധികാരപരിധിയില്‍ ഗവര്‍ണര്‍മാര്‍ കൈകടത്തലുകള്‍ നടത്തുന്നതിനെതിരേ അതിരൂക്ഷമായ വിമര്‍ശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിനെതിരേ തമിഴ്‌നാട്, പഞ്ചാബ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. സമാന വിഷയത്തില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുകയാണ്.

നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്കെന്താണ് അധികാരമെന്ന് തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണർ ആർ എൻ രവിയുടെ പക്കൽ കെട്ടിക്കിടക്കുകയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. തടവുകാരുടെ അകാല മോചനം, പ്രോസിക്യൂഷനുള്ള അനുമതി, തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനം എന്നിങ്ങനെ നിരവധി സർക്കാർ തീരുമാനങ്ങളും ഗവർണറുടെ പരിഗണനയിൽ മാസങ്ങളായി തുടരുകയാണ്. ഇത് ഗൗരവകരമായ വിഷയമാണെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തിൽ കേന്ദ്രസർക്കാരിന് കത്തയക്കാൻ നിർദേശിച്ച കോടതി, ഹർജി നവംബർ ഇരുപതിന് പരിഗണിക്കാനായി മാറ്റി. അതേസമയം, പഞ്ചാബ് സർക്കാരിന്റെ ഹർജിയിൽ വാദം കേട്ട കോടതി, ഗവർണർ തീ കൊണ്ടാണ് കളിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. "തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബില്ലുകൾ പാസാക്കിയത്. അത് തടയാൻ ഗവർണർക്ക് എന്താണ് അധികാരം. ഇനങ്ങനെയാണെങ്കിൽ പാർലമെന്ററി ജനാധിപത്യമായി എങ്ങനെ തുടരും?" കോടതി ചോദിച്ചു.

സ്പീക്കർ വിളിച്ചുചേർത്ത സഭ സമ്മേളനം അസാധുവാണെന്ന് പറയാൻ ഗവർണർക്കെന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു. പഞ്ചാബ് സഭ പാസാക്കിയ നാല് ബില്ലുകളാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് തടഞ്ഞുവച്ചിരിക്കുന്നത്. സഭ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി. ഇതിനെയാണ് കോടതി നിലവിൽ ചോദ്യം ചെയ്തത്. ഗവർണർക്ക് അത്തരത്തിൽ ഒരു അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ പഞ്ചാബ് സമർപ്പിച്ച സമാനമായ ഹർജിയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ, സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു. പഞ്ചാബിനും തമിഴ്‌നാടിനും പുറമെ ഗവർന്മാരുടെ നടപടികൾക്കെതിരെ കേരളവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബില്ലുകൾ വൈകിപ്പിക്കുന്നതിനെതിരെ തെലങ്കാനയും നേരത്തെ റിട്ട് ഹർജി നൽകിയിരുന്നു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ