INDIA

അയോധ്യയിൽ ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി 'മുഖ്യ യജമാനന്‍', നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

വെബ് ഡെസ്ക്

ഇന്നാണ് ആ ദിവസം, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. ഉച്ചക്ക് 12.20-ന് തുടങ്ങുന്ന ചടങ്ങുകൾ ഒരുമണിവരെ നീളും. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും.

രാജ്യത്തെ നിരവധി കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീ റാം ജന്മഭൂമി തീർത്ത ക്ഷേത്ര അധ്യക്ഷൻ മഹന്ത് നിത്യ ഗോപാൽദാസ് തുടങ്ങിയവരാണ് ചടങ്ങിലെ മുഖ്യ അതിഥികൾ. രാമ ജന്മഭൂമി കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുക്കും.

ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ 10.30ഓടെ അയോധ്യയിലേക്ക് എത്തിച്ചേരും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണവുമായി ബന്ധമുള്ള രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി ദര്‍ശനം നടത്തിയിരുന്നു.

പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കനത്ത സുരക്ഷാ വലയത്തിലാണ് അയോധ്യ നഗരം. ആഘോഷങ്ങള്‍ ഒടുങ്ങാത്ത കഴിഞ്ഞ ദിവസം രാത്രിയില്‍ നഗരത്തില്‍ കലാപരിപാടികളും അരങ്ങേറി. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനിയും അരങ്ങേറും.

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. രാം ലല്ല എന്നറിയപ്പെടുന്ന അഞ്ചു വയസ്സുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നാളെ മുതല്‍ പൊതുജനങ്ങൾക്കും ദർശനം അനുവദിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകൾ നാളെ അയോധ്യയിലേക്ക് എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.

ചടങ്ങിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മദ്യം, മാംസം ഉൾപ്പടെയുള്ളവയ്ക്ക് വിലക്കേർപ്പെടുത്തിയതായി സർക്കാർ അറിയിച്ചിരുന്നു. കൂടാതെ, എല്ലാ പൊതുമേഖലബാങ്കുകൾക്കും രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ച വരെ അവധി നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും അവധിയുള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, അസം, ഉത്തരാഖണ്ഡ്, ഗോവ, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ സംസ്ഥാന സർക്കാറുകളാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് രാഷ്ട്രപതി ആശംസകൾ അറിയിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ