NEWS

അഞ്ചു വര്‍ഷം സിദ്ധരാമ തന്നെയോ മുഖ്യമന്ത്രി? നേതൃമാറ്റം തള്ളി കര്‍ണാടക മുഖ്യമന്ത്രി

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നേതൃ മാറ്റം ഉണ്ടാകുമോ? സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും ഇടയില്‍ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന അധികാരം പങ്കിടല്‍ ഫോര്‍മുല പാലിക്കപ്പെടില്ലേ ? അങ്ങനെയൊരു അധികാരം പങ്കിടല്‍ ഉണ്ടാകാനിടയില്ലെന്നു അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

'കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കും. ഇപ്പോള്‍ ഞാനാണ് മുഖ്യമന്ത്രി. അഞ്ചു വര്‍ഷവും ഞാന്‍ തന്നെ തുടരും. ഒരു മാറ്റവും ഇല്ല ' നേതൃമാറ്റം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെ പ്രതികരണം.

നേതൃമാറ്റത്തെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ വിലക്കി കൊണ്ടുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം മറി കടന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹൈക്കമാന്‍ഡ് വ്യക്തമാക്കിയില്ലെങ്കിലും രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി കസേര കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് കൈമാറുമെന്നായിരുന്നു പരക്കെ ഉണ്ടായിരുന്ന അഭ്യൂഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഡികെ ശിവകുമാര്‍ അനുയായികള്‍ നേതൃ മാറ്റത്തിനായി മുറവിളി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശിവകുമാര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡികെ മുന്നോട്ടുവച്ച ഒത്തു തീര്‍പ്പു ഫോര്‍മുല അംഗീകരിച്ചായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇരുവര്‍ക്കുമിടയിലെ മുഖ്യമന്ത്രി കസേര തര്‍ക്കം പരിഹരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഇരു നേതാക്കളെയും രമ്യതയില്‍ കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

' എനിക്ക് ഒന്നും പറയാനില്ല. പാര്‍ട്ടിയെ അനുസരിക്കുക അതാണ് എന്റെ മുന്നിലുള്ള വഴി' സിദ്ധരാമയ്യയുടെ പ്രസ്താവനയോട് ഡികെ ശിവകുമാര്‍ പ്രതികരണം ചുരുക്കം വാചകങ്ങളില്‍ അവസാനിപ്പിച്ചു. എന്നാല്‍ ഡികെ അനുയായികളായ നേതാക്കള്‍ സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഒളിഞ്ഞും തെളിഞ്ഞും അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട് .

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഇരു നേതാക്കളെയും രമ്യതയില്‍ കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ 20 എണ്ണമെങ്കിലും നേടിത്തരണമെന്നു ഹൈക്കമാന്‍ഡ് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാംകൊണ്ടും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ നിലവിലുള്ളത്. ബിജെപി - ജെഡിഎസ് ബാന്ധവം പാര്‍ട്ടിക്ക് നേട്ടമാകും.

നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടം കൊയ്യാമെന്നാണ് ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നത് .

പ്ലേഓഫ് ഉറപ്പിക്കാനാകാതെ റോയല്‍സ്; സ്ഥാനം 'സേഫാക്കി' സൂപ്പര്‍ കിങ്‌സ്

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും

'സംസ്കാരത്തിനെതിര്‌'; പ്രണയരംഗം ഉൾപ്പെടുന്ന അഡ്‌മിഷൻ പരസ്യ വീഡിയോ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്

ബംഗാളിലും 'ഹൈന്ദവ കാര്‍ഡ്' ഇറക്കി മോദി; ജാതി-മതം പറഞ്ഞ് അഞ്ച് ഗ്യാരന്റികള്‍