NEWS

എട്ട് ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നു; ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയില്‍

വെബ് ഡെസ്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. സർക്കാർ സമർപ്പിച്ച ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32-ാം അനുഛേദ പ്രകാരം റിട്ട് ഹർജിയാണ് നല്‍കിയിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതായും ഹർജിയില്‍ ആരോപണമുണ്ട്. എട്ട് ബില്ലുകള്‍ ചൂണ്ടിക്കാണിച്ച് സമർപ്പിരിക്കുന്ന ഹർജിയില്‍ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

3 ബില്ലുകൾ 2 വർഷമായി ഗവർണറുടെ മേശപ്പുറത്ത്

ബില്ലുകളിൽ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് സർക്കാർ ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം തന്നെ ഹർജി പരിഗണിക്കണമെന്ന ആവശ്യം സർക്കാർ കോടതിയില്‍ ഉന്നയിച്ചേക്കും. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ ഒപ്പിടാന്‍ തയാറാകാത്തത് സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുന്നതിനായി സർക്കാർ നേരത്തെ തന്നെ നിയമോപദേശം തേടിയിരുന്നു.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ അടുത്തിടയും ഉയർന്നു വന്നിരുന്നു. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. കൃത്യമായ ഇടവേളകളിൽ ഗവർണറെ വിവരങ്ങൾ അറിയിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ചുമതലയാണെന്നും എന്നാൽ അദ്ദേഹം രാജ്ഭവനിലെത്താറില്ലെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയായായിരുന്നു ഗവര്‍ണറുടെ വിമർശനം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയുന്നത് പോലെയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആക്ഷേപിച്ചു.

ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിക്കുകയുണ്ടായി.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ