ഫയല്‍ ചിത്രം
ഫയല്‍ ചിത്രം 
NEWS

'ബിജെപിയുമായി ചേര്‍ന്നുപോകാനാകില്ല'; ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരള ഘടകം

വെബ് ഡെസ്ക്

എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) തലവന്‍ എച്ച് ഡി ദേവഗൗഡയെ അതൃപ്തിയറിയിച്ച് കേരള ഘടകം. കേരള ഘടകം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. അന്തിമ തീരുമാനം ഒക്ടോബര്‍ ഏഴിന് ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ സ്വീകരിക്കുമെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയിലേക്ക് ചേക്കേറിയ ജെഡിഎസിന്റെ തീരുമാനം സിപിഎമ്മില്‍ നിന്ന് കേരള ഘടകത്തിന് സമ്മര്‍ദം നല്‍കിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോസ് തെറ്റയില്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണിയില്‍ തന്നെ വലിയ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയെയാണ് നിലപാട് കടുപ്പിച്ച് കേരള ഘടകം ഒഴിവാക്കിയത്.

ജെഡിഎസ് ബിജെപിക്ക് കൈ കൊടുത്തതില്‍ കര്‍ണാടകയിലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ താനുമായി കൂടിയാലോചിച്ചില്ലെന്ന് ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിം തുറന്നുപറഞ്ഞതും പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍ വ്യക്തമാക്കുന്നു. ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയെന്നും ബിജെപി ഇങ്ങോട്ട് വരണമായിരുന്നെന്നും ഇബ്രാഹിമിന്റെ നിലപാട്.

ബിജെപിക്കൊപ്പം ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികളുണ്ടാകില്ലെന്നാണ് ദേവഗൗഡ പറഞ്ഞത്. നേതാക്കളാരും പാര്‍ട്ടി വിടില്ല. പുതിയ സഖ്യരൂപീകരണം മൂലം പാര്‍ട്ടിക്ക് വീഴ്ചയുണ്ടാകുമെന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണ്. ഗുണവും ദോഷവും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടാണ് തീരുമാനമെടുത്തതെന്നും പാര്‍ട്ടി തലവന്‍ ചൂണ്ടിക്കാണിച്ചു. പാര്‍ട്ടിയെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് സഖ്യമെന്നും ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സെപ്തംബര്‍ 22നായിരുന്നു ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എച്ച് ഡി കുമാരസ്വാമി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ജെഡിഎസ് നിലകൊണ്ടത്.

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും