KERALA

ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം; അന്വേഷണവുമായി സഹകരിക്കും; റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ്

വെബ് ഡെസ്ക്

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ കേന്ദ്രീകരിച്ച് നടന്ന റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുന്‍പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിയമം അനുശാസിക്കുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ വ്യക്തമാക്കി.

നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും വാർത്താകുറിപ്പിൽ ആരോപിക്കുന്നു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ രൂപം:

നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരന്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.

ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താൽപര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎൽഎയുടെ പരാതിയിൻമേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുന്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു.

സ്വതന്ത്ര്യമായ മാധ്യമപ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരും.

സിന്ധു സൂര്യകുമാർ

ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റ‍ർ

ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് സംപ്രേഷണം ചെയ്ത ' നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്' എന്ന വാർത്താ പരമ്പരയിലെ ഒരു റിപ്പോർട്ടാണ് കേസിനാധാരം. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 14 വയസുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നും വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നൽകിയെന്ന പരാതിയിലാണ് കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് റെയ്ഡ്. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ചു എന്നതടക്കമുളള ആരോപണങ്ങളാണ് എഫ്ഐആറില്‍ പറയുന്നത്. ഡിജിപി അടക്കമുള്ളവർക്ക് പി വി അൻവർ പരാതി നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വി സുരേഷിന്റെ നേതൃത്വത്തിൽ 8 അംഗ പോലീസ് സംഘം ബ്യൂറോയിലെത്തുകയും സ്ഥാപനത്തിലെ കമ്പ്യൂട്ടറുകൾ പരിശോധിക്കുകയുമായിരുന്നു.

വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ 4 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഏഷ്യാനറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തത്. പോക്സോ (19,21), വ്യാജരേഖ ചമയ്ക്കല്‍ (ഐപിസി 465), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം