KERALA

ബഫര്‍സോണിലും സില്‍വര്‍ ലൈനിലും കേന്ദ്ര ഇടപെടല്‍ തേടി മുഖ്യമന്ത്രി; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

വെബ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ച. ബഫര്‍ സോണ്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക, സില്‍വര്‍ ലൈനുള്ള അനുമതി വേഗത്തിലാക്കുക, സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി ഉയര്‍ത്തുക ഉള്‍പ്പെടെ വിഷയങ്ങളാകും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിക്കുക. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന വിഷയമാണിത്. ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരുമെന്ന തെറ്റായ പ്രചാരണം സാധാരണ ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ മാത്രമാണ്. ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കേന്ദ്രാനുമതി ലഭിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുക്കൂട്ടല്‍. ഇക്കാര്യം നേരത്തെയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍, സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചശേഷം അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന നിര്‍ദേശമാണ് അന്ന് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ ശരിയായാല്‍, പദ്ധതി വേഗത്തില്‍ നടപ്പാക്കാനുള്ള അനുമതി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. ഡിപിആര്‍ അപൂര്‍ണമാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് അന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്.

സംസ്ഥാന വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിരുന്നു. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേണ്ടി സാമൂഹികാഘാത പഠനത്തിനും സര്‍വേയ്ക്കുമായി നിയോഗിച്ചിരുന്ന റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരിച്ചുവിളിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാട് വന്നതിനുശേഷം ജീവനക്കാരെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ