KERALA

എക്‌സാലോജിക് മാസപ്പടി കേസ്: സിഎംആര്‍എല്ലിൽ എസ്എഫ്ഐഒ സംഘത്തിന്റെ മിന്നല്‍ റെയ്ഡ്

ദ ഫോർത്ത് - കൊച്ചി

ആലുവയിലെ സി എം ആര്‍ എല്‍ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) സംഘത്തിന്റെ റെയ്ഡ് തുടങ്ങി. എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ഒന്‍പതിന് സി എം ആര്‍ എല്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എത്തിയതിനുപിന്നാലെ റെയ്ഡ് ആരംഭിക്കുകയായിരുന്നു. നേരത്തെ അറിയിക്കാതെ അന്വേഷണസംഘം കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്.

കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയെന്ന പരാതിയില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ് എഫ് ഐ ഒയിലെ ആറ് ഓഫീസര്‍മാരുടെ സംഘത്തെ നിയോഗിക്കുന്നത്. സി എം ആര്‍ എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും 95 കോടി രൂപ മതിയായ രേഖകളില്ലാതെ നല്‍കിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്. ആരോപണം നേരിടുന്ന നേതാക്കളില്‍ പിണറായി വിജയന്‍, രമേഷ് ചെന്നിത്തല, അന്തരിച്ച ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടുന്നു.

ബിജെപിയില്‍ ലയിച്ച ജനപക്ഷം പാര്‍ട്ടിയുടെ നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഷോണ്‍ നല്‍കിയ പരാതി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍