KERALA

ഡോ. വന്ദനയുടെ സംസ്കാരം ഇന്ന്; ഡോക്ടര്‍മാരുടെ സമരം തുടരും, മുഖ്യമന്ത്രിയുമായി ചര്‍ച്ച

വെബ് ഡെസ്ക്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌ക്കാരം ഇന്ന്. കടുത്തുരുത്തിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌ക്കരിക്കുക. പൊതു ദര്‍ശനത്തിനു ശേഷം രാവിലെ 11മണിക്കാണ് സംസ്‌ക്കാരം. ഇന്നലെ വൈകീട്ടോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ വന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി എട്ടു മണിയോടെ കോട്ടയം കടുത്തുരിത്തി മുട്ടച്ചിറയിലെ വീട്ടിലെത്തിച്ചിരുന്നു. നിരവധി പേരാണ് വന്ദനനയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കടുത്തുരുത്തിയിലെ വീട്ടിലെത്തിയത്.

ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി കാണാനായി എത്തിയത്.

അതേസമയം, വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎ പ്രഖ്യാപിച്ച സമരം ഇന്നും തുടരും. ശക്തമായ സമരപരിപാടികളാണ് ഐഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ്വാലിറ്റി, ലേബര്‍റൂം, ഐസിയുഎ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ എം എ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഇഎസ്ഐ ഡോക്ടർമാരുടെ സംഘടനയായ കെജിഐഎംഒയും അറിയിച്ചു. സമരത്തിന്റെ ഭാഗമായി സെക്രേട്ടറിയറ്റിന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെ നടത്താനാണ് ഐഎംഎ അടിയന്തര ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ഐഎംഎയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ ഡോക്ടർമാർ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച സമരം ഒത്തുതീർക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് അനുരഞ്ജന ചർച്ച നടന്നെങ്കിലും സമരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തിനാണ് നടപടി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി ചേംബറിൽ രാവിലെ 10.30നാണ് ചർച്ച.

ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍

  1. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.

  2. CCTV ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.

  3. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക

  4. അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.

  5. പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.

  6. കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക.

  7. അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍