KERALA

ഇഗ്നോ ഓപ്പൺ സർവകലാശാലയുടെ ബിഎൽഐഎസ് പരീക്ഷയിൽ കൂട്ടത്തോൽവി; കൊച്ചിൻ ആർസിക്ക് കീഴിൽ തോറ്റത് 135ൽ പരം വിദ്യാർഥികൾ

ഇംതിയാസ് കരീം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയുടെ ബിഎൽഐഎസ് പരീക്ഷാ ഫലത്തിൽ കൂട്ടത്തോൽവിയെന്ന് പരാതി. 2023 ജൂണിൽ ഇഗ്നോയുടെ കൊച്ചിൻ ആർസിക്ക് കീഴിൽ പരീക്ഷയെഴുതിയ 135ൽ പരം ബിഎൽഐഎസ് വിദ്യാർഥികളാണ് ഫലം വന്നപ്പോൾ പരാജയപ്പെട്ടത്. ഒരാൾ മാത്രമാണ് ജയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. കേരളത്തിലെ ഇഗ്നോയുടെ മറ്റു കേന്ദ്രങ്ങളിലും ഇത്തരത്തിൽ വിദ്യാർഥികൾ പരാജയപ്പെട്ടിട്ടുണ്ട്.

ഒരു വർഷം പൂർത്തിയാക്കിയാൽ ബിരുദം ലഭിക്കുന്നതാണ് ബാച്ച്ലർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (ബിഎൽഐഎസ്) കോഴ്സ്. ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനായി ഇഗ്നോയിൽ ചേർന്നാൽ അടുത്ത ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദവും ലഭിക്കും. രണ്ടുവർഷം കൊണ്ട് ബിരുദവും, ബിരുദാനന്തര ബിരുദവും ലഭിക്കുമെന്ന വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് കൂടെയാണ് ഇതോടെ മങ്ങലേൽക്കുന്നത്.

ജയിക്കാൻ 28 മാർക്ക് വേണമെന്നിരിക്കെ പലർക്കും ലഭിച്ചത് 7, 8, 15 എന്നിങ്ങനെയുള്ള മാർക്കുകളാണ്

ആകെ ഒൻപത് പേപ്പറുകളിലായി നടന്ന പരീക്ഷയിൽ ഏഴു വിഷയങ്ങളുടെ ഫലമാണ് പുറത്തുവന്നത്. ഇതിൽ അഞ്ച് വിഷയങ്ങൾക്ക് എഴുപതിലും രണ്ട് വിഷയങ്ങൾക്ക് 35 ലുമാണ് മാർക്ക്. 70ൽ മാർക്ക് നൽകുന്ന ബിഎൽഐ 223 എന്ന പേപ്പറിലാണ് മിക്ക വിദ്യാർഥികൾക്കും പാസ്മാർക്ക് പോലും ലഭിക്കാത്തത്. ജയിക്കാൻ 28 മാർക്ക് വേണമെന്നിരിക്കെ പലർക്കും ലഭിച്ചത് 7, 8, 15 എന്നിങ്ങനെയുള്ള മാർക്കുകളാണ്. മറ്റു പേപ്പറുകളിലും പരാജയപ്പെട്ടവരുണ്ട്.

മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചതോ, മൂല്യനിർണയത്തിലുണ്ടായ അപാകതയോ ആയിരിക്കാം മാർക്ക് കുറയാനുള്ള കാരണമെന്ന് വിദ്യാർഥികൾ പറയുന്നു. ജയിക്കാനുള്ള മാർക്കിൽ കൂടുതൽ ഉറപ്പായും ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർ പോലും പരാജയപ്പെട്ടിട്ടുണ്ട്. ടൂറിസം സ്റ്റഡീസ് കോഴ്സിലെ പരീക്ഷയിലും സമാന പ്രശ്നങ്ങളുണ്ട്. പരീക്ഷ നന്നായി പഠിച്ചാണ് എഴുതിയതെന്നും നല്ല മാർക്ക് തന്നെ ലഭിക്കേണ്ടതാണെന്നും അധ്യാപികയും വിദ്യാർഥിനിയുമായ ഹെന്ന 'ദ ഫോർത്തി' നോട് പറഞ്ഞു.

ആശങ്കയിലാക്കി പുനഃമൂല്യനിർണയം

പരീക്ഷ എഴുതാനായി 200 രൂപ ഫീസായി നൽകിയ വിദ്യാർഥികൾ ഇനി പുനഃമൂല്യനിർണയത്തിനായി ഒടുക്കേണ്ടത് ഒരു വിഷയത്തിന് 750 രൂപയാണ്. ഒന്നിൽ കൂടുതൽ വിഷയം തോറ്റു പോയവരുടെ കീശ കാലിയാകും. പുനഃമൂല്യനിർണയത്തിൽ മാർക്ക് വർധിച്ചാൽ മറ്റു സർവകലാശാലകളിൽ നിശ്ചിത ശതമാനം പണം തിരിച്ചു ലഭിക്കുമെന്നിരിക്കെ ഇഗ്നോയിൽ അങ്ങനെയൊരു പതിവുമില്ല. മാർക്ക് വർധിച്ചാലും ഇല്ലെങ്കിലും വിദ്യാർഥികൾ നൽകിയ തുക സർവകലാശാലയുടെ പോക്കറ്റിൽ ഇരിക്കും.

ആദ്യ ഫലത്തിൽ പരാജയപ്പെടുകയും പിന്നീട് പുനഃമൂല്യനിർണയത്തിൽ വിജയിക്കുകയും ചെയ്യുന്നത് ഇഗ്നോയിൽ സാധാരണയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇഗ്നോയിൽ രജിസ്റ്റർ ചെയ്ത പല വിദ്യാർഥികളും മറ്റു ജോലികൾ ചെയ്യുന്നവരോ വിദേശത്തുള്ളവരോ ആണ്. ജോലിത്തിരക്കിനിടയിലും മറ്റും സമയം കണ്ടെത്തി പഠനം നടത്തുന്നവർക്ക് പരാജയപ്പെട്ടതിന്റെ പേരിൽ ഒരു വർഷം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.

വിശദമായ അന്വേഷണത്തിന് തയ്യാറാകാത്ത ഇഗ്നോ സർവകലാശാലയുടെ അനാസ്ഥക്കെതിരെ അധികൃതർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് വിദ്യാർഥികൾ

അധികൃതരെ ബന്ധപ്പെട്ടിട്ടും ഫലമില്ല

കൂട്ടത്തോൽവിയുടെ കാരണം തിരക്കാനായി വിദ്യാർഥികളിൽ പലരും സർവകലാശാലയുടെ ഫോൺ നമ്പറിൽ വിളിച്ചിട്ട് യാതൊരുവിധ പ്രതികരണവും ലഭിച്ചില്ലെന്ന ആരോപണവും വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്. നേരിട്ട് ഓഫീസിൽ കാര്യം തിരക്കാൻ എത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചതുമില്ല. പ്രവേശിക്കാൻ സാധിച്ചവർക്ക് പുനഃമൂല്യനിർണയത്തിന് അപേക്ഷിക്കണമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തയ്യാറാകാത്ത ഇഗ്നോ സർവകലാശാലയുടെ അനാസ്ഥക്കെതിരെ അധികൃതർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് വിദ്യാർഥികൾ.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?