KERALA

'ഇരട്ട ശിക്ഷക്ക് വിധിക്കേണ്ടത് ചാൻസലറെ'; സർവകലാശാല വിസിമാരെ പുറത്താക്കിയ ഗവർണറുടെ ഉത്തരവിനെതിരെ മന്ത്രി രാജീവ്

വെബ് ഡെസ്ക്

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കിയ നടപടിയുടെ ഉത്തരവ് വായിച്ചാല്‍ ഈ കുറ്റങ്ങളുടെ ഒന്നാം പ്രതി ചാന്‍സലര്‍ തന്നെയാണെന്ന് മനസിലാകുമെന്ന് രാജീവ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയമനത്തില്‍ യുജിസി ചട്ടവും നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വിസിമാരെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കാൻ ഉത്തരവിട്ടത്. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ അംഗം ഉള്‍ക്കൊള്ളുന്ന കമ്മിറ്റി നിര്‍ദേശിച്ചുകൊണ്ടാണ്‌ വിസിമാരെ പുറത്താക്കിയതെങ്കില്‍ യോഗ്യതയില്ലാത്ത കമ്മിറ്റിയെ നിയമിച്ച ഗവര്‍ണരാണ് ഒന്നാം പ്രതിയെന്ന് മന്ത്രി പറഞ്ഞു. യുജിസി മാനദണ്ഡം ലംഘിച്ചെന്ന് പറയുന്ന കമ്മിറ്റി നിര്‍ദ്ദേശിച്ച വ്യക്തിയെ വിസി ആയി നിയമിച്ച പ്രധാന പ്രതിയും ഗവര്‍ണറാണെന്നും അതുകൊണ്ട് ഇരട്ട ശിക്ഷ ആര്‍ക്ക് നല്‍കണമെന്നും ഗവർണരെ ഉദ്ദേശിച്ച് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന നിയമങ്ങള്‍ക്കാണ് യുജിസി മാനദണ്ഡങ്ങളേക്കാള്‍ മുന്‍ഗണനയെന്നും ഇന്ത്യയിലെ നൂറിലധികം യൂണിവേഴ്‌സിറ്റികളില്‍ സംസ്ഥാന നിയമങ്ങള്‍ അനുസരിച്ചും, അതേസമയം യുജിസി മാനദണ്ഡം അനുസരിച്ചല്ലാതെയും നിയമിച്ച വൈസ്ചാന്‍സലര്‍മാര്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെയും ചാന്‍സലര്‍മാരുണ്ടെന്ന് പരിഹസിച്ചാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കാലിക്കറ്റ് വിസി നിയമനത്തിന്റെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാലിക്കറ്റ് വിസിയായ ഡോ. എം.കെ. ജയരാജിനെതിരെ നടപടിയെടുത്തത്.
സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതാണ് വിസിയായ ഡോ. എംവി നാരായണനെതിരെ നടപടിയെടുക്കാന്‍ കാരണമായത്. കേരള ഓപ്പണ്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിരുന്നു. അതേസമയം ഇരുവിസിമാരും 10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രാജ്ഭവന്റെ ഉത്തരവില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം

വൈസ്ചാന്‍സലര്‍മാരെ പുറത്താക്കിയ ചാന്‍സലറുടെ ഉത്തരവ് വായിച്ചാല്‍ ആരെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്ന് ആരും ചിന്തിച്ചുപോകും. ഒന്നാമത്തെ കുറ്റം സെലക്ട് കമ്മിറ്റി യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചല്ലയെന്നതാണ്. യഥാര്‍ത്ഥത്തില്‍ ഈ നിയമനങ്ങള്‍ നടക്കുന്ന സമയത്തെ സുപ്രീംകോടതിവിധി കല്യാണിമതിവന്‍ കേസിലേതായിരുന്നു. അത് സംസ്ഥാന നിയമങ്ങള്‍ക്കാണ് യുജിസി മാനദണ്ഡങ്ങളേക്കാള്‍ മുന്‍ഗണനയെന്നതായിരുന്നു.

ഇപ്പോള്‍ പറയുന്നത് അനുസരിച്ച് യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ അംഗം ഉള്‍ക്കൊള്ളുന്ന കമ്മിറ്റി നിര്‍ദ്ദേശിച്ചതുകൊണ്ടാണ് യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളെല്ലാം ഉണ്ടായിട്ടും നിയമനം റദ്ദാക്കുന്നതെങ്കില്‍ യോഗ്യതയില്ലാത്ത കമ്മിറ്റിയെ നിയമിച്ച ഒന്നാം പ്രതിയാരാണ്? അത് ചാന്‍സലര്‍ തന്നെ! അപ്പോള്‍ ആരെയാണ് ആദ്യം സ്ഥാനത്ത് നിന്ന് മാറ്റേണ്ടത്?

രണ്ടാമതായി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമായിരുന്ന യുജിസി പ്രതിനിധിയുടെ ജോലി എന്തായിരുന്നു? ഈ നിയമന പ്രക്രിയ പൂര്‍ണ്ണമായും യുജിസി മാനദഡങ്ങള്‍ക്ക് അനുസരിച്ച് നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് യുജിസി പ്രതിനിധിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്. യുജിസി പ്രതിനിധി കൂടി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ലംഘനമുണ്ടെങ്കില്‍ ആ പ്രതിനിധിയല്ലേ രണ്ടാംപ്രതി. എന്തായിരുന്നുശിക്ഷ? ഇനി ഇങ്ങനെ യുജിസി മാനദണ്ഡം ലംഘിച്ചെന്ന് പറയുന്ന കമ്മിറ്റി നിര്‍ദ്ദേശിച്ച വ്യക്തിയെ നിയമിച്ച പ്രധാന പ്രതിയാരാണ്? അതും ചാന്‍സലര്‍ തന്നെ! അപ്പോള്‍ ഇരട്ട ശിക്ഷ ആര്‍ക്ക് നല്‍കണം? '

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും