KERALA

കരടി ചത്ത സംഭവം: ഉദ്യോഗസ്ഥര്‍ വിവേചന ബുദ്ധിയോടെ പെരുമാറണമായിരുന്നു, വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെന്നും വനംമന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം വെള്ളനാട് മയക്കുവെടി വച്ച കരടി മുങ്ങിച്ചത്ത സംഭവത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനോടും വെറ്ററിനറി ഡോക്ടറോടും റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. രക്ഷാദൗത്യത്തിനിടെ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വല ചരിഞ്ഞുപോയതാണ് കരടി വെള്ളത്തില്‍ മുങ്ങാന്‍ കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. മയക്കത്തിലായതിനാല്‍ കരടിക്ക് സ്വയം രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സംഭവം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും അതില്‍ കൃത്യവിലോപം നടന്നതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരെ പൂര്‍ണമായി തള്ളിപ്പറയാനും വനം മന്ത്രി തയ്യാറായില്ല. അതാത് സാഹചര്യങ്ങളില്‍ വിവേചന ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിച്ചാലും വിമര്‍ശനം ഉയരും. വെള്ളനാട് നടന്ന സംഭവത്തില്‍ ആശയ വിനിമയം നടത്തിയാണ് തീരുമാനം എടുത്തത്. പരിചയ സമ്പന്നനായ വെറ്ററിനറി ഡോക്ടറുടെ ഉപദേശം കൂടി തേടിയായിരുന്നു രക്ഷാദൗത്യം. വനം വകുപ്പിന്റെ രക്ഷാപ്രവര്‍ത്തന നടപടികള്‍ മാധ്യമങ്ങള്‍ കാണിച്ചതാണെന്നും, നേരത്തെ സമാന സംഭവം ഉണ്ടായപ്പോള്‍ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുവാദം വൈകി എന്ന ആരോപണം ഉയര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. കരടി ചത്ത സംഭവം മനപ്പൂര്‍വമുണ്ടായ കൊലപാതകമല്ലെന്നാണ് എ കെ ശശീന്ദ്രന്റെ മറുപടി.

സംഭവത്തിൽ രക്ഷാ ദൗത്യ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ പ്രാഥമിക റിപ്പോര്‍ട്ട് നൽകിയിരുന്നു. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള വന്യമൃഗങ്ങളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചുവെന്നും വെടിവയ്ക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിലും വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ ഹൈക്കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ വിഷയം അടഞ്ഞ അധ്യായമാകുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ ചില സ്ഥലങ്ങളില്‍ എത്തിക്കാന്‍ തീരുമാനിച്ചെന്ന് ബോധപൂര്‍വ്വം പ്രചാരണം നടക്കുന്നു. അത്തരത്തില്‍ അഞ്ച് സ്ഥലപ്പേരുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തില്‍ കോടതി പറയുന്നത് കേള്‍ക്കേണ്ടി വരുമെന്നും കരടി ചത്ത സംഭവവും, അരിക്കൊമ്പന്‍ വിഷയവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്