KERALA

ശബരിമല: മേൽശാന്തിയായി മലയാളി ബ്രാഹ്‌മണര്‍ മാത്രം, ആചാര കാര്യങ്ങൾ തന്ത്രിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

ശബരിമല - മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്‌മണര്‍ മാത്രം മതിയെന്ന് ഹൈക്കോടതി. ബോര്‍ഡിന്റെ നിയമന വിജ്ഞാപനം ശരിവെച്ച ഹൈക്കോടതി വിജ്ഞാപനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികൾ തള്ളി. ദേവസ്വം ബോര്‍ഡിന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരം കീഴ്വഴക്കം അനുസരിച്ച് ബോര്‍ഡിന് തീരുമാനമെടുക്കാം, വിശാലബെഞ്ചിലെ വിധി വരും വരെ കാത്തിരിക്കേണ്ടതില്ലെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി.

ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, പി.ആർ വിജീഷ് തുടങ്ങിയവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹൈക്കോടതിയിൽ ഹരജിക്കാർ അറിയിച്ചത്. എല്ലാ മതവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയിൽ ജനനത്തിന്റെ പേരിലല്ല മേൽശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹർജിക്കാർ ഉന്നയിച്ചിരുന്നു.

വൈക്കം,ഏറ്റുമാനൂർ,ശബരിമല തുടങ്ങിയ പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങൾ വ്യത്യസ്തമാണ്. മേൽശാന്തി നിയമനത്തിലടക്കം ചില കീഴ്വഴക്കങ്ങൾ പിന്തുടരുന്നത് മറ്റു നിയമങ്ങളുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമലയിലൊഴികെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരിമല മേൽശാന്തി നിയമനം പൊതു,സ്ഥിരനിയമനമല്ല.

ബ്രാഹ്മണരിൽ നിന്നുള്ള വിഭാഗങ്ങളെയും ഒഴിവാക്കി നിർത്തുന്നതിനാൽ ജാതിവിവേചനമായി കണക്കാക്കേണ്ടതില്ല. 2015ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ ശബരിമല മേൽശാന്തി പദവി പൊതുവിലുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ശബരിമലയിൽ മലയാള സമ്പ്രദായത്തിലാണ് പൂജകൾ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്മണൻ എന്ന് നിബന്ധന വെയ്ക്കുന്നത്. ക്ഷേത്രം മാനേജ്മെന്റ് ആയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം നിയമപ്രകാരം ശാന്തി ഉൾപെടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള അധികാരമുണ്ട്. അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു ഹർജിയിൽ കക്ഷി ചേർന്ന ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

ദേവസ്വത്തിൻ്റെ അധികാരം എന്ന് പറയുന്നത് നിലവിലെ പര്യമ്പര്യവും ആചാരവും നല്ല നിലയിൽ പരിപാലിക്കുക എന്നതാണ്. മതപരമായ / ആചാര കാര്യങ്ങൾ തന്ത്രിക്ക് തീരുമാനിക്കാം. ദേവസ്വം അഡ്മിനിസ്ട്രേറ്റ് കാര്യങ്ങൾ മാത്രം നോക്കുന്നതാണ്.ഭരണഘടനയുടെ ആട്ടിക്കിൾ 17 ന്റെ ലംഘനമില്ലെന്നും കോടതി വ്യക്തമാക്കി.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'