KERALA

പ്രതിപക്ഷത്തിൻ്റെ നവകേരള സമരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഗൂഢാലോചന കേസ്  

ദ ഫോർത്ത് - കൊച്ചി

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോർട്ട് ചെയ്ത ചാനൽ റിപ്പോർട്ടർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കേസ് ചുമത്തി പോലീസ്. എറണാകുളം ജില്ലയിലെ കുറുപ്പംപടി  പോലീസാണ് 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയെ അഞ്ചാം പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സി ആർ പി സി വകുപ്പ് 41 (എ) പ്രകാരം ഇന്ന് ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ വിനീതയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാൽ വിനീത പോലീസിന് മുന്നിൽ ഹാജരായില്ല. വിനീതയെ പ്രതി ചേർത്ത റിപ്പോർട്ട് ഇന്ന് പോലീസ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചു. 

കഴിഞ്ഞ ജൂൺ മാസത്തിൽ മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ സമാന രീതിയില്‍ പോലീസ് കേസെടുത്തിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയെത്തുടർന്നായിരുന്നു അന്നത്തെ കേസെങ്കില്‍ വിനീതയ്ക്കെതിരെയുള്ള കേസ് പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്.

തെളിവില്ലെന്ന് കോടതിയെ അറിയിച്ച് അഖിലക്കെതിരെ കേസ്  സെപ്റ്റംബറിൽ പോലീസ് പിൻവലിച്ചിരുന്നു. അതേ സമയം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് കുറുപ്പംപടി സി ഐ ‘ദ ഫോർത്തി’നോട് പറഞ്ഞു. സംഭവ സമയത്ത് വിനീത സ്ഥലത്തുണ്ടായിരുന്നു. ഒന്നിൽക്കൂടുതൽ ദിവസത്തെ പ്ലാനിങ് നടന്നു. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചുവെന്നും വിനീതയ്ക്ക് എതിരെ വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഡിസംബർ 10നാണ് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന ബസിനു നേരെ കെ എസ് യു പ്രവർത്തകർ കുറുപ്പംപടിക്ക് സമീപം ഷൂ വലിച്ചെറിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകരെ വധശ്രമ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചേർത്ത വകുപ്പുകളുടെ സാധുത ചോദ്യം ചെയ്ത കോടതി അവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് ട്വൻ്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻനായർ പറഞ്ഞു. കേരളത്തിൽ സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്നും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പോകുന്നത് തെറ്റായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.

“റബർ ഷൂ എറിഞ്ഞാൽ കവചിത വാഹനത്തിലിരിക്കുന്ന ആൾ കൊല്ലപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പോലീസാണ് കേരളത്തിലേത്. വിനീത ഒറ്റയ്ക്കല്ല. മുഴുവൻ ജീവനക്കാരും ഒരുമിച്ച് അറസ്റ്റ് വരിക്കാൻ തയാറാണ്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ്  ഒരു മാധ്യമപ്രവർത്തകയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. നവകേരളസദസ് നടക്കുന്നുവെന്ന് കരുതി മാധ്യമപ്രവർത്തകർ വീട്ടിൽ കയറി കതക് അടച്ച് ഇരിക്കണോ? സിപിഎം ഗൗരവത്തോടെ ഈ വിഷയത്തെ കാണണം,” ശ്രീകണ്ഠൻ നായർ പറഞ്ഞു. 

കേസ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്‌സ് സെക്രട്ടറി ആർ കിരൺ ബാബു പറഞ്ഞു. 

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാമിന്റെ അപകട മരണം: മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും