KERALA

പാഠപുസ്തകത്തില്‍ ഭരണഘടനയുടെ ആമുഖം, മതനിരപേക്ഷതയും ലിംഗനീതിയും പഠിപ്പിക്കും; പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

വെബ് ഡെസ്ക്

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടന ആമുഖം ചേര്‍ത്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകും. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കിയത്.

പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പോക്സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്.

5 മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. ടൂറിസം, കൃഷി, ഐടി, ടെക്സ്‌റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാകും ഇത്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താന്‍ ഇത് ഉപകരിക്കും. ഇതിന്റെ ഭാഗമായി പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാഠപുസ്തക പരിഷ്‌കരണത്തെ തുടര്‍ന്ന് അധ്യാപക പുസ്തകങ്ങള്‍ വികസിപ്പിക്കും. തുടര്‍ന്ന് അധ്യാപകര്‍ക്ക് നല്ല പരിശീലനവും നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ മുഴുവന്‍ ഡിജിറ്റല്‍ ടെക്സ്റ്റും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായി രക്ഷകര്‍ത്താക്കള്‍ക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. ഇവ രണ്ടും സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

ദേശീയതലത്തില്‍തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമാണ് കേരളം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് കേരളം പിന്തുടരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികള്‍ ഉള്‍ക്കൊള്ളാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാകും.

പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പുതിയ പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 16 വര്‍ഷമായി അറിവിന്റെ തലത്തില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങള്‍ തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയില്‍ പ്രതിഫലിക്കേണ്ടതുണ്ട്. കൂടാതെ ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജനാധിപത്യവും മത നിരപേക്ഷതയും അടിത്തറയാക്കി കൊണ്ടുള്ള നവകേരള സങ്കല്‍പനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പിന്തുണ നല്‍കേണ്ടതുണ്ട്. വിദ്യാഭ്യാസനയം 2020-ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പകരം ജനകീയമായ ചര്‍ച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനില്‍ക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുന്ന സംവിധാനത്തിലൂടെയാണ് കടന്നു പോയതെന്നും ശിവന്‍കുട്ടി പറഞ്ഞു.

വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി