KERALA

യോഗ്യതയിൽ മാറ്റം വരുത്തിയത് സ്വന്തക്കാർക്ക് വേണ്ടി; വെറ്റിനറി യൂണിവേഴ്‌സിറ്റിയിൽ നിയമന ക്രമക്കേടിന് ശ്രമമെന്ന് ആക്ഷേപം

വെബ് ഡെസ്ക്

വയനാട് പൂക്കോട് സ്ഥിതിചെയ്യുന്ന വെറ്റിനറി സർവകലാശാലയില്‍ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളില്‍ അനധികൃത നിയമങ്ങള്‍ക്ക് നീക്കമെന്ന് ആക്ഷേപം. 156 അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. നിലവിലെ വൈസ് ചാൻസലര്‍ ഡോ. എം ആർ ശശീന്ദ്രനാഥിന്റെ കാലാവധി ജൂണിൽ അവസാനിക്കുന്നതിന് മുമ്പാണ് നിയമനങ്ങള്‍ നടത്താനാണ് നീക്കമെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. വിദ്യാർത്ഥി- അധ്യാപക അനുപാതം ലംഘിക്കുന്ന നിലയിലാണ് നിയമനങ്ങള്‍ നടത്താനുള്ള ശ്രമമെന്നും ഇത് തടയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ യോഗ്യതയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി. യോഗ്യതയിൽ നിന്നും നെറ്റ് പരീക്ഷ ഒഴിവാക്കാൻ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ടെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കൃത്യമായി ശമ്പളം നൽകാൻ സർവകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങൾ നടത്തുന്നതെന്നും നിലവില്‍ പ്രതിമാസം 4 കോടിയുടെ കടത്തിലാണ് സർവകലാശാല പ്രവർത്തിക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

''യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ സിപിഐ മന്ത്രിയാണെങ്കിലും യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെൻറ് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. സർവകലാശാലയിലെ ചില ഉന്നതരുടെ സ്വന്തക്കാർക്ക് കൂടി നിയമനം ലഭിക്കാൻ പാകത്തിന് നിയമന വിജ്ഞാപനം നടത്താനാണ് കഴിഞ്ഞമാസം ചേർന്ന് ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്. അതിനായി ചില തസ്തികകളെ നെറ്റ് പരീക്ഷ യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

ജൂണിൽ വിസിയുടെ കാലാവധി പൂർത്തിയായാൽ പുതിയ വിസി നിയമിതനാകുമെന്നുള്ള സാധ്യത കണക്കിലെടുത്ത് പൊതു തിരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടിക തയ്യാറാക്കുകയാണ്‌ ലക്ഷ്യം. ഇപ്പോൾ തന്നെ വെറ്റിനറി സർവകലാശാലയുടെ വിവിധ കോഴ്‌സുകളിൽ ചിലതിന് ഐസിഎആറിൻ്റെയോ വെറ്റിനറി കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗവേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിവിധ ഗ്രാന്റുകൾ അനുവദിച്ചിട്ടില്ല''-നിവേദനത്തില്‍ പറയുന്നു.

യുജിസി അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാർത്ഥി അനുപാതമായ 1: 20 എന്ന തോതിന്റെ സ്ഥാനത്ത് ഇപ്പോൾ തന്നെ സര്‍വകലാശാലയില്‍ 1:10 എന്ന അനുപാതത്തിൽ അധ്യാപകരുണ്ട്. പുതിയ നിയമനങ്ങൾ കൂടി നടത്തിയാൽ അനുപാതം 1:5 ആയിമാറും.

സർവകലാശാല ചട്ടങ്ങളിൽ അധ്യാപക നിയമങ്ങൾക്ക് സംവരണം പാലിക്കണമെന്ന വകുപ്പ് ഇല്ലാത്തതുകൊണ്ട് അധ്യാപക നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ലെന്നും കെസിആർ ബാധകമായതു കൊണ്ട് സംവരണം പാലിക്കണമെന്ന വ്യവസ്ഥ യൂണിവേഴ്സിറ്റി ബോധപൂർവം ഒഴിവാക്കുകയാണെന്നും സേവ് യൂണിവേഴ്സിറ്റി നിവേദനത്തില്‍ വ്യക്തമാക്കി. അധ്യാപക നിയമനങ്ങൾ നടത്താനുള്ള സർവകലാശാല ഭരണസമിതി തീരുമാനം പുനപരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

സാദിഖലി എത്തിയില്ല, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ലീഗ് - സമസ്ത ഭിന്നത തുറന്നുകാട്ടി സുപ്രഭാതം ദുബായ് എഡിഷന്‍ ഉദ്ഘാടനം

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?