Lok Sabha Election 2024

കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് സംസാരിക്കാൻ മോദിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഖാർഗെ

വെബ് ഡെസ്ക്

പ്രകടനപത്രികയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി ഇന്നലെ രാജസ്ഥാനിൽ പങ്കെടുത്ത പൊതുപരിപാടിയിൽ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറിയവർക്കും ഒരുപാട് കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നവർക്കും നൽകും എന്ന് പ്രസംഗിച്ചത് വിവാദമായതിനെത്തുടർന്നാണ് ഖാർഗെയുടെ നീക്കം.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ വിഭവങ്ങളുടെമേൽ പ്രാഥമികാധികാരം മുസ്ലിങ്ങൾക്കാണ് എന്ന് പറഞ്ഞിട്ടുണ്ടെന്നും, അതുകൊണ്ട് കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്ത് നുഴഞ്ഞുകയറിയവർക്കും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്കും ഇവർ എല്ലാ സമ്പത്തും വിതരണം ചെയ്യുമെന്നായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽകണമോ എന്നും മോദി ഇന്നലെ രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ ചോദിക്കുന്നു.

"നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും സ്വർണം മുഴുവനും കൊണ്ടുപോയി കോൺഗ്രസ് മറ്റുള്ളവർക്ക് വിതരണം ചെയ്യും. ഈ അർബൻ നക്സൽ ചിന്താഗതി നമ്മുടെ പെങ്ങന്മാരുടെയും അമ്മമാരുടെയും താലിമാല പോലും ബാക്കിയാക്കില്ല." -എന്നായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം.

പ്രധാനമന്ത്രി നടത്തിയത് വിദ്വേഷപ്രസംഗമാണെന്നും, ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അസ്വസ്ഥരായവർ മനപ്പൂർവം ആസൂത്രണം ചെയ്തു നടത്തിയ പ്രസംഗമാണിതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ് പ്രകടനപത്രികയിൽ ഹിന്ദു, മുസ്ലിം എന്നീ വാക്കുകളില്ലെന്നും ഖാർഗെ കൂട്ടിച്ചെർത്തു.

എതിരാളികൾക്കെതിരെ എന്ത് കള്ളവും പറഞ്ഞ് അധികാരം പിടിക്കുക എന്നത് സംഘപരിവാറും ബിജെപിയും നൽകുന്ന പരിശീലനത്തിന്റെ ഭാഗമാണെന്നും, തങ്ങളുടെ പ്രകടനപത്രിക ഇന്ത്യയിലെ ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും അത് എല്ലാവർക്കും നീതിയും സമത്വവും ഉറപ്പാക്കുന്നതാണെന്നും ഖാർഗെ പറഞ്ഞു. "കോൺഗ്രസിന്റെ ന്യായ് പത്ര സത്യമാണ്, അത് ഗീബല്സിന്റെ രൂപത്തിലുള്ള ഏകാധിപതിയുടെ കസേര ഇളക്കുന്നതാണ്" ഖാർഗെ കൂട്ടിച്ചേർക്കുന്നു.

മോദിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മറ്റ് പ്രതിപക്ഷകക്ഷികളിലെ നേതാക്കളും രംഗത്തെത്തി. മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് 2002 മുതലുള്ള മോദിയുടെ ഗ്യാരണ്ടി എന്ന് ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. മോദിയുടെ പ്രസംഗം വിഭാഗീയത സൃഷ്ടിക്കുന്നതാണെന്നും, തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും അഭിപ്രായപ്പെട്ടു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്