Science

ഗഗൻയാൻ: ആദ്യ ദൗത്യത്തിനരികെ ഐഎസ്ആർഒ; ഓഗസ്റ്റിൽ പരീക്ഷിക്കുന്നത് ക്രൂ അബോർട്ട് സംവിധാനം

വെബ് ഡെസ്ക്

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ പദ്ധതിയായ ഗഗന്‍യാന് മുന്നോടിയായുള്ള ആദ്യ ദൗത്യമായ ക്രൂ അബോർട്ട് സംവിധാനത്തിന്റെ പരീക്ഷണവിക്ഷേപണം ഓഗസ്റ്റ് അവസാനത്തോടെ. തുടർന്ന് ആളില്ലാ ദൗത്യം അടുത്ത വര്‍ഷം സംഭവിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി(പിആര്‍എല്‍)യില്‍ നടന്ന പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്ഷേപണ റോക്കറ്റിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ, അതിനകത്തെ പേടകത്തിലുള്ള ബഹിരാകാശ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ക്രൂ അബോർട്ട് ദൗത്യം. ഈ പരീക്ഷണത്തിനുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ സജ്ജമാണെന്നും അതിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും ഉടൻ ഘടിപ്പിക്കുമെന്നും സോമനാഥ് പറഞ്ഞു.

''ഗഗന്‍യാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അബോര്‍ട്ട് ദൗത്യത്തിന്റെ വിജയമാണ്. ദൗത്യത്തിനായി പരീക്ഷണ വിക്ഷേപണ റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ സജ്ജമായിക്കഴിഞ്ഞു. ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും വിക്ഷേപണവാഹനത്തിൽ ഉടൻ ഘടിപ്പിക്കും,'' അദ്ദേഹം പറഞ്ഞു.

ബഹിരാകാശ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നതാണ് ഗഗന്‍യാന്‍ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം

ദൗത്യത്തിന്റെ പൂർണ പ്രവർത്തനം സംബന്ധിച്ച പരിശോധനയും വൈബ്രേഷൻ പരിശോധനയും ഈ മാസം അവസാനത്തോടെ നടക്കും. ഓഗസ്റ്റ് അവസാനത്തോടെ വിക്ഷേപണം നടക്കും. തുടർന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ ബഹിരാകാശ യാത്രികർ രക്ഷപ്പെടുന്നത് ഉറപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി നിരവധി തുടർ പരീക്ഷണങ്ങൾ നടത്തും.

ഈ പരീക്ഷണങ്ങളെല്ലാം ഈ വർഷം നടത്താനാണ് ഐഎസ്ആർഒ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ 2024 ജനുവരിയോടെ ഭ്രമണപഥത്തിലേക്ക് ആളില്ലാ ദൗത്യം നടത്തും. പേടകം വിജയകരമായി തിരിച്ചെത്തിക്കാനായാൽ മൂന്നാം ദൗത്യത്തിലേക്ക് കടക്കും. നിലവിൽ ഈ മൂന്ന് ദൗത്യങ്ങളാണ് ഐഎസ്ആർഒ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സോമനാഥ് പറഞ്ഞു.

ബഹിരാകാശ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നതാണ് ഗഗന്‍യാന്‍ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി രണ്ട് അധിക കാര്യങ്ങളാണ് ഐഎസ്ആർഒ പ്രാവർത്തികമാക്കുന്നത്. ഇതിലൊന്നാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. റോക്കറ്റിൽ എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങളുണ്ടായാൽ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ഇന്റഗ്രേറ്റഡ് വെഹിക്കിൾ മാനേജ്മെന്റ് സിസ്റ്റമാണ് രണ്ടാമത്തേത്.

ക്രൂ എസ്കേപ്പ് എന്നത് ഒരു പരമ്പരാഗത എൻജിനീയറിങ് പരിഹാരമാണ്. പ്രശ്നം ഉടലെടുക്കുമ്പോൾ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവർ ഉൾപ്പെടുന്ന പേടകം റോക്കറ്റിൽനിന്ന് വേർപെടുത്തുന്നതിന് ഫയർ ചെയ്യാൻ പ്രൊപ്പൽഷൻ സിസ്റ്റത്തിന് നിർദേശം നൽകും. രണ്ടാമത്തെ സംവിധാനം കൂടുതൽ ബുദ്ധിപരമായി പെരുമാറുന്നതും മനുഷ്യ ഇടപെടലില്ലാതെ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളതുമാണ്.

"ഒരു സംശയത്തിനും ഇടനൽകാത്തവിധം പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ ഈ സംവിധാനങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ എത്രത്തോളം സജ്ജമാണെന്ന് അറിയാതെ അന്തിമ ഗഗൻയാൻ ദൗത്യത്തിലേക്ക് നാം കടക്കില്ല," സോമനാഥ് പറഞ്ഞു.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ