Science

സൗരവികിരണത്തിലെ ഊർജ വ്യതിയാനം വിലയിരുത്തി ആദിത്യ എല്‍-1; പ്രോട്ടോണുകളുടെയും ആൽഫ കണങ്ങളുടെയും നിർണായക വിവരങ്ങള്‍

ദ ഫോർത്ത് - ബെംഗളൂരു

ഇന്ത്യയുടെ ആദ്യ സൗരഗവേഷണ പേടകം ആദിത്യ എൽ-1 നിർണായക ഘട്ടം താണ്ടി മുന്നോട്ട്. പേടകത്തിലെ ഏഴ് ശാസ്ത്ര ഉപകരണങ്ങളിൽ രണ്ടാമത്തേതും പൂർണമായി പ്രവർത്തന ക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തതായി ഇന്ത്യന്‍ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്‍ (ഐഎസ്ആർഒ) അറിയിച്ചു.

സോളാർ വിൻഡ് അയേൺ സ്പെക്ട്രോ മീറ്റർ (സ്വിസ്) എന്ന ഉപകരണമാണ് നവംബർ രണ്ട് മുതൽ പ്രവർത്തിച്ചു തുടങ്ങിയത്. സൗരവാത അയോണുകൾ, പ്രധാനമായും പ്രോട്ടോണുകളും ആൽഫ കണങ്ങളും ഉപകരണം വിജയകരമായി അളന്നു.

ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്‌പിരിമെന്റ് (ആസ്‌പെക്‌സ്) എന്ന പേലോഡിന്റെ ഭാഗമാണ് സ്വിസ് ഉപകരണം. പേലോഡിന്റെ ഭാഗമായ മറ്റൊരു ഉപകരണം സുപ്ര തെർമൽ ആൻഡ് എനർജെറ്റിക്സ പാർട്ടിക്കിൾ സ്പെക്റ്റോമീറ്റർ (സ്റ്റെപ്സ്) സെപ്റ്റംബർ 10ന് പ്രവർത്തനക്ഷമമായിരുന്നു.

പരസ്പരം ലംബമായ നിലയിൽ പ്രവർത്തിക്കുന്ന 360 ഡിഗ്രി വീക്ഷണപരിധിയുള്ള രണ്ട് സെൻസർ യൂണിറ്റുകൾ ഉൾപ്പെടുന്ന സ്വിസ്, സൗരവികിരണത്തിലെ പ്രോട്ടോണുകളുടെയും ആൽഫ കണങ്ങളുടെയും ഊർജവ്യതിയാനമാണ് നിരീക്ഷിക്കുന്നത്.

സ്വിസ് രേഖപ്പെടുത്തിയ സൗരവികിരണങ്ങളിലെ ഊർജ വ്യതിയാനത്തിന്റെ ആദ്യ ഹിസ്റ്റഗ്രാം ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ഉപകരണത്തിലെ സെൻസറുകളിൽ ഒന്നിൽനിന്ന് നവംബറിൽ രണ്ട് ദിവസങ്ങളിലായി ലഭിച്ച സാമ്പിൾ എനർജി ഹിസ്റ്റോഗ്രാം, പ്രോട്ടോൺ (H+), ആൽഫ കണങ്ങൾ (ഇരട്ട അയോണൈസ്ഡ് ഹീലിയം, He2+) എണ്ണത്തിലെ വ്യതിയാനങ്ങൾ വ്യക്തമാക്കുന്നു. 

സ്വിസിന്റെ ദിശാസൂചന കഴിവുകൾ സൗരവാത പ്രോട്ടോണുകളുടെയും ആൽഫ കണങ്ങളുടെയും കൃത്യമായ അളവുകൾ ലഭ്യമാക്കും. സൗരവാതത്തിന്റെ ഗുണവിശേഷതകൾ, അടിസ്ഥാന പ്രക്രിയകൾ, ഭൂമിയിൽ അവയുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ദീർഘകാല ചോദ്യങ്ങൾ പരിഹരിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകുന്നു.

ഭാവിയിൽ ഹീലിയത്തിന്റെ ഘടനയെക്കുറിച്ച് പഠിക്കുന്നതിനും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുന്നതിനും ശാസ്ത്രലോകത്തിന് സഹായകമാകുന്ന വിവരങ്ങളാണ് സോളാർ വിൻഡ് അയേൺ സ്‌പെക്ടറോ മീറ്റർ പങ്കുവെക്കുകയെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

ഏഴ് പേലോഡുകളാണ് സൂര്യരഹസ്യം അനാവരണം ചെയ്യാനും പഠിക്കുന്നതിനുമായി ആദിത്യ എൽ - 1 പേടകത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ പേ ലോഡാണ് ഇപ്പോൾ കാര്യക്ഷമമായിരിക്കുന്നത്. കഴിഞ്ഞ മാസം പ്രധാന പഠനോപകാരണമായ സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലെസ്കോപ് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സൂര്യനിലെ ഊർജ കണങ്ങളെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം.

വരും ദിവസങ്ങളിൽ ബാക്കി അഞ്ച് പേ ലോഡുകൾ കൂടി ഘട്ടം ഘട്ടമായി പ്രവർത്തനക്ഷമാകും. ഇതോടെ സൂര്യനെ സംബന്ധിക്കുന്ന ഒരു സമഗ്ര ചിത്രം ലഭിക്കുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

നാല് മാസം മുൻപ് ലോഞ്ച് ചെയ്ത ആദിത്യ എൽ-1 ജനുവരി ഏഴിന് മുൻ നിശ്ചയിച്ച പ്രകാരം ലഗ്രാഞ്ച്-1 എന്ന പോയിന്റിൽ എത്തിച്ചേരും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാവുകർഷണ ബലം സമാനമായി മാറുന്ന നാല് ബിന്ദുക്കളിൽ ഒന്നാണ് ലഗ്രാഞ്ച് 1. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ് സ്ഥിതി ചെയ്യുന്നത്.

ഒരു ആകാശ ഗോളത്തിന്റെയും നിഴൽ പതിച്ചു അലോസരമാകാതെ സൂര്യനെ നിരീക്ഷിക്കാൻ ഈ പോയിന്റിൽ നിന്നുകൊണ്ട് ആദിത്യ എൽ-1നു സാധിക്കും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ആദിത്യ എൽ -1ന്റെ ദൗത്യ കാലാവധി.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍