Science

ഇന്ത്യൻ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്; പരിശീലിപ്പിക്കാൻ നാസ

വെബ് ഡെസ്ക്

ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി പരിശീലിപ്പിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ബഹിരാകാശ യാത്രികന് പരിശീലനം നൽകി അടുത്ത വർഷം അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു.

ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസയും ഐഎസ്ആർഒയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കുമായി ഒരാഴ്ച നീളുന്ന ഇന്ത്യൻ സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്.

ഇന്ത്യയെ 'ഭാവിയിലെ മഹത്തായ പങ്കാളി' എന്ന് വിശേഷിപ്പിച്ച നെൽസൺ, ഇന്ത്യൻ ബഹിരാകാശ നിലയത്തിനായുള്ള പ്രവർത്തനത്തിൽ സഹകരിക്കാൻ യുഎസ് എപ്പോഴും തയാറായിരിക്കുമെന്ന് പറഞ്ഞു.

“അത് കരാറിന്റെ ഭാഗമായിരുന്നു. ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ പരിശീലിപ്പിക്കാൻ നാസ സഹായിക്കും. ബഹിരാകാശയാത്രികൻ 2024 അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോവും. ബഹിരാകാശയാത്രികനെ ഇസ്രോ തിരഞ്ഞെടുക്കും. ഗഗൻയാൻ ദൗത്യത്തിനായുള്ള തയാറെടുപ്പിനായി അടിസ്ഥാന ബഹിരാകാശ യാത്രിക പരിശീലനം നേടിയ നാലുപേരിൽ നിന്നായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടാഴ്ചത്തെ ദൗത്യത്തിന്റെ ശാസ്ത്ര ലക്ഷ്യങ്ങൾ ഇന്ത്യ തീരുമാനിക്കും," നെൽസൺ വ്യക്തമാക്കി.

ഇന്ത്യ-യുഎസ് സഹകരണത്തിൽനിന്ന് ഉയർന്നുവരുന്ന മറ്റൊരു പ്രധാന പരിപാടി 2024 ആദ്യ പാദത്തിൽ വിക്ഷേപിക്കുന്ന നിസാർ ഉപഗ്രഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഭൗമ നിരീക്ഷണ പരിപാടിയുടെ ഹാർഡ്‌വെയർ ഡെവലപ്മെന്റിനായി ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ ഒന്നിക്കുന്നത്. നാസ- ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് നിസാർ.

2024-ൽ വിക്ഷേപണത്തിനായുള്ള ഭൗമനിരീക്ഷണ ദൗത്യമായ നിസാർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണങ്ങളും സംയോജനങ്ങളും നടക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥലങ്ങൾ നെൽസൺ ഇന്ത്യയിൽ സന്ദർശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

“ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ബഹിരാകാശ നിലയത്തിൽ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഞാൻ ശാസ്ത്ര മന്ത്രിയുമായി ചർച്ച നടത്തി. ശാസ്ത്ര ഗവേഷണത്തിൽ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള തിരഞ്ഞെടുപ്പ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ഉണ്ടായിരിക്കണം, ”നെൽസൺ പറഞ്ഞു.

റേഡിയേഷൻ ആഘാത പഠനങ്ങൾ, സൂക്ഷ്മ ഉൽക്കകൾ, പരിക്രമണ അവശിഷ്ടങ്ങൾ എന്നിവയുടെ പഠനങ്ങൾ, ബഹിരാകാശ ആരോഗ്യം, വൈദ്യശാസ്ത്രത്തിന്റെ വിവിധ വശങ്ങൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് ഇരു ബഹിരാകാശ ഏജൻസികളുടെയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് പര്യവേക്ഷണം ചെയ്യുകയാണെന്ന് ബഹിരാകാശ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. നെൽസണും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രസ്താവന പുറത്തിറക്കിയത്.

അതേസമയം 2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രോ ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി