BADMINTON

മോശം ഫോം തുടരുന്നു; ജപ്പാന്‍ ഓപ്പണില്‍ സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്‌

വെബ് ഡെസ്ക്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന്റെ മോശം ഫോം തുടരുന്നു. പരുക്കില്‍ നിന്നു മുക്തയായി തിരിച്ചെത്തിയ ശേഷം സീസണില്‍ മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ സിന്ധു ഇപ്പോള്‍ ജപ്പാന്‍ ഓപ്പണില്‍ നിന്നും തോറ്റു പുറത്തായി. ഇന്നലെ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ റൗണ്ടിലാണ് സിന്ധു കീഴടങ്ങിയത്.

ചൈനീസ് താരം സാങ് യി മാനിനോടായിരുന്നു സിന്ധു പരാജയം സമ്മതിച്ചത്. 21-12, 21-13 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സീസണില്‍ ഇതുവരെ കളിച്ച 13 ചാമ്പ്യന്‍ഷിപ്പുകളില്‍ ഇത് ഏഴാം തവണയാണ് സിന്ധു ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.

മുന്‍ ലോകചാമ്പ്യന്‍ കൂടിയായ സിന്ധുവിന് തന്റെ പ്രതാപകാലത്തിന്റെ നിഴലില്‍ പോലും എത്താന്‍ കഴിയാത്തത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്. മോശം പ്രകടനങ്ങളെത്തുടര്‍ന്ന് ലോകറാങ്കിങ്ങില്‍ സിന്ധു 17-ാം സ്ഥാനത്തേക്ക് വീണിരുന്നു. പത്തു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് സിന്ധു ഇത്രയും മോശം റാങ്കിലേക്ക് വീഴുന്നത്.

ലോക 18-ാം റാങ്ക് താരമായ സാങ്ങിനെ അടുത്തിടെ മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിക്ക് ഇന്ന് ചൈനീസ് താരം മധുരമായി പകവീട്ടുകയായിരുന്നു. ഇതോടെ ഹെഡ് ടു ഹെഡ് റെക്കോഡില്‍ 3-2ന് സിന്ധുവിനെ പിന്തള്ളാനും സാങ്ങിനായി.

സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായപേപാള്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യക്ക് പ്രതീക്ഷ പകര്‍ന്ന് ലോക രണ്ടാം നമ്പര്‍ ജോഡികളായ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഇന്നു നടന്ന മത്സരത്തില്‍ ഇന്തോനീഷ്യന്‍ ജോഡികളായ ലിയോ റോളി കര്‍നാന്‍ഡോ - ഡാനിയേല്‍ മാര്‍ട്ടിന്‍ സഖ്യത്തെയാണ് അവര്‍ തോല്‍പിച്ചത്. സ്‌കോര്‍ 21-16, 11-21, 21-13.

സ്ത്രീ വിരുദ്ധ പരാമര്‍ശം; ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ

പ്രണയ രംഗങ്ങളുൾപ്പെടുന്ന പരസ്യ വീഡിയോ സംസ്കാരത്തിന് എതിര്‌; തള്ളിപ്പറഞ്ഞ് മുവാറ്റുപുഴ നിർമല കോളേജ്

രക്ഷകനായി വീണ്ടും റിയാന്‍; മാനം കാത്ത് രാജസ്ഥാന്‍ റോയല്‍സ്

ബംഗാളിലും 'ഹൈന്ദവ കാര്‍ഡ്' ഇറക്കി മോദി; ജാതി-മതം പറഞ്ഞ് അഞ്ച് ഗ്യാരന്റികള്‍

സ്ത്രീ വിരുദ്ധതയ്ക്ക് രമയ്ക്കും പതിവ് മറുപടി മാത്രമോ?