TECHNOLOGY

4,476 കോടി നഷ്ടം; ഓപ്പൺ എഐ പാപ്പരത്വത്തിന്റെ വക്കില്‍

വെബ് ഡെസ്ക്

ഓപ്പൺ എഐ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെന്ന് റിപ്പോർട്ട്. സാം ആൾട്ട്‌മാന്റെ നേതൃത്വത്തിലുള്ള ഓപ്പൺ എഐ 2024 അവസാനത്തോടെ പാപ്പരായേക്കുമെന്നാണ് അനലിറ്റിക്‌സ് ഇന്ത്യ മാഗസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എഐ സേവനങ്ങൾ മാത്രം പ്രവർത്തിപ്പിക്കുന്നതിന് പ്രതിദിനം 5.80 കോടി രൂപയാണ് ഓപ്പൺ എഐയ്ക്ക് വരുന്ന ചെലവ്. പുതിയ പതിപ്പുകളായ ജിപിടി-3.5, ജിപിടി-4 എന്നിവയിൽ നിന്ന് പണമുണ്ടാക്കാൻ ശ്രമിച്ചിട്ടും പ്രതിസന്ധിയെ മറികടക്കാൻ പാകത്തിന് വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രവർത്തനമാരഭിച്ചത് മുതൽ കമ്പനിക്ക് 4477 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ 83,000 കോടി രൂപയുടെ നിക്ഷേപമാണ് ഇപ്പോൾ കമ്പനിയെ നിലനിർത്തുന്നത്. എന്നാൽ 2023ൽ 1658 കോടിയുടെ വാർഷിക വരുമാനമാണ് കമ്പനി പ്രവചിക്കുന്നത്. 2024ൽ 8290 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമാണെന്ന് ഉറപ്പിക്കാൻ പറ്റില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2022 നവംബറിൽ ലോഞ്ച് ചെയ്‌തതിന് ശേഷം ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആപ്പായി മാറുകയായിരുന്നു ചാറ്റ് ജിപിടി. പ്രാരംഭ ഘട്ടത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ചങ്കിലും ക്രമേണ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുകയായിരുന്നു. 2023 ജൂലൈ അവസാനത്തോടെ ചാറ്റ്ജിപിടിയുടെ ഉപയോക്തൃ അടിത്തറയിൽ 12 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. ജൂണിൽ 1.7 ബില്യൺ ഉപയോക്താക്കളിൽ നിന്ന് ജൂലൈ ആയപ്പോഴേക്കും 1.5 ബില്യണായാണ് കുറഞ്ഞത്.

ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതിൽ കമ്പനിയുടെ എപിഐകൾ (രണ്ടോ അതിലധികമോ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള മാർഗം) ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി കമ്പനികൾ മുമ്പ് അവരുടെ ജീവനക്കാരെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ഈ കമ്പനികൾ ഇപ്പോൾ ഓപ്പൺഎഐയുടെ എപിഐകളിലേക്ക് ആക്‌സസ്സ് നേടിയെടുത്ത് അവരുടേതായ എഐ ചാറ്റ്ബോട്ടുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നിരവധി ഓപ്പൺ സോഴ്‌സ് ലാർജ് ലാം​ഗ്വേജ് മോഡലുകൾ (ടെക്‌സ്‌റ്റ് സൃഷ്‌ടിക്കുക, ചോദ്യങ്ങൾക്ക് സംഭാഷണ രീതിയിൽ മറുപടി നൽകുക, വിവർത്തനം ചെയ്യുക എന്നിവ ചെയ്യാൻ കഴിയുന്ന മെഷീൻ ലേണിങ് മോഡൽ) സൗജന്യമായി ഉപയോഗിക്കാമെന്നും ലൈസൻസിങ് പ്രശ്‌നങ്ങളില്ലാതെ പുനർനിർമിക്കാൻ സാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൽഫലമായി ഒരു സ്ഥാപനത്തിന് ഇഷ്ടാനുസൃതമായ രീതിയിൽ നിർദ്ദിഷ്ട സാങ്കേതിക വിദ്യ ഉപയോ​ഗിക്കാവുന്നതാണ്. ‌

ഈ കാരണത്താലാണ് പണമടച്ചുള്ളതും നിയന്ത്രിതവുമായ ഓപ്പൺ എഐ ഉപയോ​ഗിക്കുന്നതിന് പകരം ആളുകൾ എളുപ്പത്തിൽ പരിഷ്‌ക്കരിക്കാവുന്ന മോഡലിലേക്ക് പോകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ