WORLD

യുഎസിൽ വധശിക്ഷയ്ക്ക് നൈട്രജൻ; ലോകത്തിലാദ്യം, എന്താണ് നൈട്രജന്‍ ഹൈപോക്സിയ?

വെബ് ഡെസ്ക്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ആദ്യമായി മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധിക്കുന്ന ശിക്ഷാരീതി നടപ്പിലാക്കി അമേരിക്ക. അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാടകക്കൊലയാളി കെന്നത്ത് യുജീൻ സ്മിത്തിനെയാണ് പുതിയ രീതിയിൽ വധിച്ചത്. ഇത്രയും കാലം വിഷം കുത്തിവെച്ചാണ് അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത്.

കെന്നെത്ത് സ്മിത്തിനെതിരെയുള്ള കുറ്റം

1988ൽ സുവിശേഷ പ്രസംഗകനായ ഭർത്താവിൻ്റെ നിർദ്ദേശ പ്രകാരം എലിസബത്ത് സെന്നത് എന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് 1996ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടായാളാണ് കെന്നെത്ത് സ്മിത്ത് എന്ന 59 കാരൻ. കൂട്ടുപ്രതിയായിരുന്ന ജോൺ ഫോറെസ്റ് പാർക്കർ എന്നയാളെ 2010ൽ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയിരുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് സ്മിത്ത് കോടതിയിൽ വാദിച്ചത്. സ്മിത്തിന്റെ വാദം തള്ളിയ കോടതി 1996ൽ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ അപ്പീലുകളിൽ വാദം നടന്നു. ഒടുവിൽ 2022ൽ കെന്നത്ത് സ്മിത്തിനെ മാരക വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കാനിരുന്ന ശ്രമം പരാജയപ്പെട്ടിരുന്നു. വിഷം കുത്തിവക്കാന്‍ വിദഗ്ധർ നിർദേശിച്ച പ്രത്യേക സിര കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ വധശിക്ഷ നീട്ടി വയ്ക്കുകയായിരുന്നു.

2022ൽ കെന്നത്ത് സ്മിത്തിന്റെ വധശിക്ഷ നടപ്പിലാക്കാനിരുന്ന ശ്രമം പരാജയപ്പെട്ടിരുന്നു
കെന്നെത്ത് സ്മിത്ത്

ആസൂത്രണം ചെയ്തതുപോലെ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കാതെ വന്നതോടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്മിത്ത് സുപ്രീം കോടതിക്ക് ഹർജി നൽകിയിരുന്നു. ആദ്യമുപയോഗിച്ച വധശിക്ഷ രീതി മാറ്റി മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി സ്മിത്തിന്റെ ഹർജി തള്ളുകയായിരുന്നു.

നൈട്രജൻ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ രീതിയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ തടവുകാരനാണ് കെന്നെത്ത് സ്മിത്ത്

വേദനയില്ലാത്ത രീതിയാണെന്ന് അവകാശപ്പെടുന്ന നൈട്രജൻ വാതകം ഉപയോഗിച്ചുള്ള രീതിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ തടവുകാരനാണ് കെന്നെത്ത് സ്മിത്ത്.

ജനുവരി രണ്ടാം വാരം നടന്ന വാദത്തിലാണ് മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ അനുവദിച്ച് യുഎസ് ഫെഡറൽ കോടതി ഉത്തരവിറക്കുന്നത്. ഇത് ക്രൂരമായ രീതിയാണെന്നും നടപ്പിലാക്കുമ്പോൾ പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ് നൽകിയത്. ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ ആദ്യമായിട്ടായിരുന്നു യുഎസ് കോടതി ഉത്തരവിടുന്നത്.

അമേരിക്കയിൽ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണ് നിലവിൽ വധശിക്ഷ നിയമപരം

എങ്ങനെയാണ് നൈട്രജന്‍ ശ്വസിച്ചുള്ള മരണം?

അമേരിക്കയിൽ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണ് വധശിക്ഷ നിയമപരം. യുഎസിൽ വധശിഷയ്ക്ക് വിധിക്കപ്പെടുന്നവരെ ഇത്രയും കാലം വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്. ഏകദേശം അഞ്ച് വർഷം മുൻപ് തന്നെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചുകൊണ്ടുള്ള വധശിക്ഷ നടപടികള്‍ അമേരിക്കയിൽ പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിരുന്നു.

നിറവും മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജന്‍. അതിനാൽ നൈട്രജന്‍ ശ്വസിക്കുന്ന സമയം അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ല

നിറവും മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജന്‍. ഭൂമിയിലെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകവും നൈട്രജനാണ്. അന്തരീക്ഷത്തില്‍ 78 ശതമാനമാണ് നൈട്രജന്റെ അളവ്. ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ വാതകം ശ്വസിക്കുന്നത് മരണത്തിനിടയാക്കും. ഈ പ്രക്രിയയാണ് അമേരിക്ക വധശിക്ഷ നടപ്പാക്കുന്നതിനായി സ്വീകരിച്ചത്. ഉയർന്ന അളവിൽ നൈട്രജന്‍ വാതകം ശ്വസിക്കുന്നതിലൂടെ തലകറക്കം അനുഭവപ്പെടുകയും തുടർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തിച്ചേരും. വായുവിലെ ഓക്‌സിജന്‍ പൂർണമായും നഷ്ടപ്പെടുന്നതോടെ മരണത്തിലേക്ക് നയിക്കും. ഇൻർട്ട് ഗ്യാസ് അസ്ഫിക്സിയേഷൻ എന്നാണ് നൈട്രജന്‍, ഹീലിയം, മീഥേൻ, ആർഗൺ തുടങ്ങിയ വാതകം ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടല്‍ അവസ്ഥയ്ക്ക് പറയുന്നത്. നൈട്രജന്റെ കാര്യത്തിൽ ഈ അവസ്ഥയെ നൈട്രജന്‍ അസ്ഫിക്സിയേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്.

ശരീരത്തിൽ ജീവൻ നിലനിർത്തുന്ന പ്രധാന ഘടകമായ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാകാതെ വരുന്ന സമയത്ത് രക്തത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നത് കൊണ്ടാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. സ്വാദും മണവുമൊന്നുമില്ലാത്തതിനാൽ നൈട്രജന്‍ ശ്വസിക്കുന്ന സമയം അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുകാരണം അസ്വസ്ഥതയില്ലാതെ തന്നെ ജീവവായുവിന്റെ അഭാവത്തില്‍ മരണം സംഭവിക്കുമെന്നതാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയുടെ അടിസ്ഥാന തത്വം.

നൈട്രജന്‍ വാതകം ശരീരത്തിനുള്ളിൽ കടന്നാൽ ദ്രുതഗതിയിലാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കുക. ചെറിയ അളവിൽ നൈട്രജന്‍ ഉള്ളിൽ കടക്കുമ്പോൾ തന്നെ ശ്വാസകോശത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് രക്തത്തില്‍ നിന്നും ഓക്‌സിജന്‍ കുറേശെയായി തള്ളപ്പെടും. രക്തത്തിൽ നിന്ന് പൂർണമായും ഓക്‌സിജന്റെ അളവ് ശൂന്യമാകാൻ മിനിറ്റുകൾ മതി. ശരീരത്തിൽ ഓക്‌സിജന്‍ കുറയുന്ന വേളയിൽ തന്നെ വ്യക്തി അബോധാവസ്ഥയിലേക്ക് എത്തും.

അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുടർന്ന് ഹൃദയം സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തും. കുറച്ച് നിമിഷം ഓക്‌സിജന്‍ ലഭിക്കാതെവരുമ്പോൾ തന്നെ ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിന്റെ കോര്‍ട്ടക്‌സിലെയും മെഡുല്ല ഒബ്ലാംഗറ്റയിലെയും കോശങ്ങള്‍ നിര്‍ജീവമായി തുടങ്ങും. ഇതോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിക്കും.

നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷ രീതി?

കുത്തിവയ്പിലൂടെയുള്ള വധശിക്ഷ നടപ്പാക്കുന്നതിന് സമാനമായിട്ടാണ് പുതിയ രീതിയും നടപ്പിലാക്കുക. വധശിക്ഷയ്ക്ക് വിധിച്ചയാളെ പൂർണ നഗ്‌നനാക്കി പരിശോധിക്കുകയും കൈകാലുകൾ ബന്ധിക്കുകയും ചെയ്തതിന് ശേഷമായിരിക്കും ശിക്ഷ നടപ്പിലാക്കുക.

ക്രൂരവും വേദനാജനകവും മനുഷ്യത്വ രഹിതവുമാണ് ഈ പ്രക്രിയയെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായം

കൈകാലുകൾ അനക്കാൻ ആകാത്തവിധം കട്ടിലിൽ ബന്ധിച്ചതിന് ശേഷം 'ടൈപ്പ് - സി ഫുൾ ഫേസ്പീസ് സപ്ലൈഡ് എയർ റെസ്പിരേറ്റർ' എന്നറിയപ്പെടുന്ന മാസ്ക് തടവുകാരനെ ധരിപ്പിക്കും. തുടർന്ന് നൈട്രജൻ വാതകം അതിലൂടെ കടത്തി വിടും. ഇതാണ് പ്രക്രിയ. അമിതമായ വേദന സഹിക്കേണ്ടി വരുമെന്നാണ് ചില വൈദ്യശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നൈട്രജൻ വാതകമുപയോഗിച്ച് ശിക്ഷ നടപ്പിലാക്കുന്ന ഈ രീതിയിൽ മനുഷ്യത്വ രഹിതമായി ഒന്നുമില്ലെന്നായിരുന്നു അമേരിക്കയിലെ സംസ്ഥാന ഭരണകൂടം നിരീക്ഷിച്ചത്. ക്രൂരവും വേദനാജനകവും മനുഷ്യത്വ രഹിതവുമാണ് ഈ പ്രക്രിയയെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായം.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ