Chris McGrath
Chris McGrath
WORLD

തുരങ്കങ്ങളിൽ ആയുധങ്ങൾ, മിസൈലുകൾ, ഭക്ഷണം, മരുന്നുകൾ: ഇസ്രയേലിന്റെ കരയാക്രമണം പ്രതിരോധിക്കാന്‍ ഹമാസിന്റെ തന്ത്രങ്ങള്‍

വെബ് ഡെസ്ക്

ഗാസ മുനമ്പിൽ ഇസ്രയേലുമായി നീണ്ട യുദ്ധത്തിന് തയ്യാറെടുത്തു കഴിഞ്ഞെന്ന് ഹമാസ്. ഇസ്രയേലിന്റെ മുന്നേറ്റം ദീർഘ നേരം പിടിച്ച് നിർത്താൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയെന്നാണ് ഹമാസിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിന്റെ സൈനിക മുന്നേറ്റം തടയാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ഹമാസ് വ്യക്തമാക്കി. ആയുധങ്ങൾ, മിസൈലുകൾ, ഭക്ഷണം, മരുന്നുകൾ എന്നിവ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങൾ അറിയിച്ചു.

പലസ്തീൻ നഗരത്തിന് കീഴിൽ നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങളാണ് പ്രതിരോധത്തിന്റെ മുഖ്യ കേന്ദ്രം. വളരെ ആഴത്തിൽ നിർമ്മിച്ചിട്ടുള്ള ഈ തുരങ്കങ്ങളിൽ ആയിരകണക്കിന് പേര്‍ക്ക് മാസങ്ങളോളം അതിജീവിക്കാൻ സാധിക്കും. ഏകദേശം 40,000 സായുധ സേനാംഗങ്ങളാണ് ഹമാസിനുള്ളത്. നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള ഗാസയാകെ വ്യാപിച്ച് കിടക്കുന്ന ഭൂഗർഭ തുരങ്കങ്ങളിലൂടെ ഈ പോരാളികൾക്ക് അദൃശ്യമായി സഞ്ചരിക്കാൻ സാധിക്കും. ഈ തുരങ്കങ്ങളിലൂടെയുള്ള ചലനം വ്യോമ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയില്ല, അതിനാൽ ഹമാസ് പ്രവർത്തകർ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

ഗറില്ലാ തന്ത്രങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ സേനയെ പ്രതിരോധിക്കാമെന്നാണ് ഹമാസിന്റെ കണക്ക് കൂട്ടൽ. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ ഉപരോധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിക്കുന്നതിനാൽ ഇസ്രയേൽ വെടിനിർത്തലിനും ചർച്ചാപരമായ ഒത്തു തീർപ്പിനും നിര്‍ബന്ധിതരാകുമെന്നാണ് ഹമാസ് വിശ്വസിക്കുന്നത്. ഇസ്രായേൽ ബന്ദികൾക്ക് പകരമായി ആയിരക്കണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത് പോലുള്ള വ്യക്തമായ ഇളവുകളോടെയാവും ഹമാസ് ഒത്തു തീർപ്പിന് തയ്യാറാവുക.

നേരത്തെ ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ഒത്തു തീർപ്പ് ചർച്ചകളിൽ ബന്ദികൾക്ക് പകരമായി തടവുകാരെ മോചിപ്പിക്കണെമെന്ന ആവശ്യം ഹമാസ് യുഎസിനെയും ഇസ്രയേലിനെയും അറിയിച്ചിരുന്നതാണ്. ഹമാസ് പ്രവർത്തകരും വൈറ്റ് ഹൌസിനോട് അടുത്ത വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. ദീർഘ കാലാടിസ്ഥാനത്തിനുള്ള ആവശ്യങ്ങളായി ഇസ്രയേലിന്റെ 17 വർഷത്തെ ഗാസ ഉപരോധം അവസാനിപ്പിക്കാനും, ഇസ്രയേലി സെറ്റിൽമെന്റ് വിപുലീകരണം തടയാനും, മുസ്ലീങ്ങളുടെ പുണ്യ കേന്ദ്രമായ അൽ-അഖ്സ പള്ളിയിൽ ഇസ്രയേൽ സുരക്ഷാ സേനയുടെ കനത്ത നടപടികൾ അവസാനിപ്പിക്കാനും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 7ന് ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനവും നീക്കവും ദീർഘകാലം മുൻപ് തന്നെ ആരംഭിച്ച പദ്ധതിയായിരിക്കണമെന്ന് പല വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗാസയിൽ കരയുദ്ധത്തിലൂടെ ഇസ്രേയലി സേനയെ പൂർണ്ണമായും തകർക്കാൻ ഹമാസ് ശ്രമിക്കുമെന്ന് യുഎസ് കണക്ക് കൂട്ടൽ. ഇസ്രയേലിന്റെ ജന പിന്തുണ ഇല്ലാതാക്കാൻ പാകത്തിനുള്ള സൈനിക നാശനഷ്ടങ്ങൾ ഹമാസ് വരുത്തുമെന്ന് അമേരിക്ക കരുതുന്നതായി ഒരു അജ്ഞാത സ്രോതസ്സ് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഹമാസിന്റെ ഗറില്ലാ തന്ത്രങ്ങളെ നേരിടാനും, ഗാസയിലെ ആക്രമണങ്ങളെ ക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങളെ ചെറുക്കാനും തങ്ങൾ തയ്യാറാണെന്ന് ഇസ്രയേൽ അമേരിക്കയോട് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുകയാണോ അതോ ഹമാസിന്റെ പത്തി മടക്കുകയാണോ ഇസ്രയേലിന്റെ ലക്ഷ്യമെന്നത് ഇവിടെ പ്രസക്തമാകുന്നു ചോദ്യമാണ്.

ഇസ്രയേലും യുഎസും ഇയുവും ചേർന്ന് തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ച ഹമാസ് 1988 ലെ സ്ഥാപക ചാർട്ടറിൽ ഇസ്രായേലിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.അടുത്ത ദശകങ്ങളിലായി ഹമാസും ഇസ്രയേലും തമ്മിൽ നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഓരോ തവണയും ഹമാസിന്റെ സൈനിക ശേഷി മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. 2008 ലെ ഗാസ യുദ്ധത്തിൽ, ഹമാസ് റോക്കറ്റുകളുടെ പരമാവധി ദൂരപരിധി 40 കിലോമീറ്റർ (25 മൈൽ) ആയിരുന്നു, എന്നാൽ 2021 ലെ സംഘർഷത്തോടെ അത് 230 കിലോമീറ്ററായി ഉയർന്നു.

അധിനിവേശത്തിൽ വ്യക്തമായ അവസാനം കാണാത്ത പക്ഷം വ്യാഴാഴ്ച, യുഎൻ വിദഗ്ധർ ഗാസയിൽ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. പലസ്തീനികൾ ഗുരുതരമായ വംശഹത്യയുടെ അപകടസാധ്യതയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പല വിദഗ്ധരും ഇക്കാര്യം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും