WORLD

അന്താരാഷ്ട്ര സമ്മർദം കാറ്റിൽ പറത്തി ഇസ്രയേൽ; കിഴക്കൻ ജറുസലേമിൽ പുതിയ കുടിയേറ്റ പദ്ധതികൾ തകൃതി

വെബ് ഡെസ്ക്

അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ വകവയ്ക്കാതെ കിഴക്കൻ ജറുസലേമിൽ പുതിയ കുടിയേറ്റ പദ്ധതികൾ ഇസ്രയേൽ ഭരണകൂടം നടത്തുന്നതായി റിപ്പോർട്ട്. ഒക്ടോബർ ആറിന് ഗാസയിൽ ആരംഭിച്ച ആക്രമണത്തിനു പിന്നാലെ പദ്ധതികളുടെ വേഗത വർധിച്ചതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പല പ്രൊജക്റ്റുകളിലും ഇസ്രയേൽ ഭരണകൂടത്തിന്റെ നേരിട്ടുള്ള പിന്തുണയുണ്ട്. പുതിയ പ്രൊജക്റ്റുകളിലൂടെ ഇസ്രയേലി ജൂതർക്ക് താമസസൗകര്യമൊരുക്കി, അതുവഴി പ്രദേശങ്ങളുടെ അധികാരം പൂർണമായി പിടിച്ചെടുക്കുകയാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ രീതി.

ദ്വിരാഷ്ട്ര പരിഹാരം അനുസരിച്ച് പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കപ്പെടുന്ന പ്രദേശമാണ് കിഴക്കൻ ജെറുസലേം. പുതിയ പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുക വഴി അവിടെ ഇസ്രയേൽ നടത്തുന്ന കയ്യേറ്റം ഈ പരിഹാരമാർഗത്തെ മുഴുവനായി നിരാകരിക്കുന്നതാണ്. ആറുമാസമായി ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി ആഗോള സമ്മർദ്ദം വർധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇസ്രയേലിന്റെ നടപടിയെന്നത് വിഷയത്തിന്റെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു.

ഇസ്രയേലി സർക്കാരും തീവ്രവലതുപക്ഷ സംഘങ്ങളുമാണ് പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം പലസ്തീനിൽ സെറ്റ്‌ലർ കോളനികൾ നിർമിക്കുക നിയമവിരുദ്ധമാണ്. നേരത്തെ വെസ്റ്റ് ബാങ്കിലെ വ്യക്തിഗത കുടിയേറ്റക്കാർക്കെതിരെ അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവർ അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഇസ്രയേലിനു നേരെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ കിഴക്കൻ ജറുസലേമിൽ പ്രധാനമായും രണ്ടു കുടിയേറ്റ പദ്ധതികൾക്കാണ് ഭരണകൂടം അനുമതി നൽകിയത്. ആക്രമണം നടന്ന് 48 മണിക്കൂറുകൾക്കുള്ളിലാണ് നടപടി. മേഖലയുടെ കിഴക്കൻ മേഖലയായ റാസ് അൽ അമൂദിലാണ് ആദ്യ പ്രൊജക്റ്റ്.

ഇസ്രയേലിൽ തീവ്രവലതുപക്ഷ സർക്കാർ അധികാരത്തിലേറിയതോടെ കുടിയേറ്റവുമായി ബന്ധപ്പെട്ട നയങ്ങളിൽ വലിയ മാറ്റമുണ്ടായതായി ഐക്യരാഷ്ട്ര സഭ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അധിനിവിഷ്ട പലസ്തീനിൽ ഇസ്രയേലി കുടിയേറ്റങ്ങൾ വലിയ തോതിൽ വികസിക്കുകയും പലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതായി യു എൻ ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം ഒരു ദശലക്ഷം വരുന്ന ജറുസലേം ജനസംഖ്യയുടെ 40 ശതമാനം പലസ്തീനികളാണ്. അവിടെ ജൂത ഭൂരിപക്ഷമേഖലയാക്കി മാറ്റുകയെന്നത് ഓരോ ഇസ്രയേലി സർക്കാരിന്റെയും ലക്ഷ്യമായിരുന്നു.

ഒക്ടോബർ ആറിനുശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാർ പലസ്തീനികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളും വർധിച്ചിരുന്നു. പല സ്ഥലങ്ങളിലും കൊലപാതകം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ