WORLD

'അപകടത്തിന് 30 സെക്കൻഡ് മുൻപ് വരെ വിമാനത്തിന് പ്രശ്നങ്ങളില്ല'; പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അഭ്യൂഹങ്ങൾ ശക്തം

വെബ് ഡെസ്ക്

റഷ്യക്കെതിരെ അട്ടിമറി ഭീഷണിയുയര്‍ത്തിയ കൂലിപ്പടയാളി സംഘമായ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന വിമാനാപകടം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. പ്രിഗോഷിന്‍ ഉള്‍പ്പെടെ പത്തുപേര്‍ സഞ്ചരിച്ചിരുന്ന വിമാനം എംബറര്‍ ലഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റ് അപകടം സംഭവിക്കുന്നതിന് 30 സെക്കന്റ് മുന്‍പ് വരെ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും കാണിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളൈറ്റ് ട്രാക്കിങ് ഡാറ്റയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

'പെട്ടെന്ന് താഴേക്ക് ലംബമായി' പതിച്ചു. ഏകദേശം 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍, വിമാനം 28,000 അടി ഉയരത്തില്‍ നിന്ന് 8,000 അടിയിലധികം താഴേക്ക് പതിക്കുകയായിരുന്നു

മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പ്രിഗോഷിനും സംഘവും സഞ്ചരിച്ച വിമാനം ത്വെര്‍ മേഖലയിലെ കുഷെന്‍കിനോ ഗ്രാമത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റഷ്യയുടെ അടിയന്തര മന്ത്രാലയത്തിന്റെ പ്രതികരണം. റഷ്യന്‍ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 3:19 നായിരുന്നു വിമാനാപകടം. വിമാനം 'പെട്ടെന്ന് താഴേക്ക് ലംബമായി' പതിച്ചു. ഏകദേശം 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍, വിമാനം 28,000 അടി ഉയരത്തില്‍ നിന്ന് 8,000 അടിയിലധികം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് തത്സമയ ഫ്‌ലൈറ്റ് ട്രാക്കര്‍ സംവിധാനമായ ഫളൈറ്റ് റാഡാര്‍ 24 ഉദ്യോഗസ്ഥന്‍ ഇയാന്‍ പെറ്റ്‌ചെനിക് ചൂണ്ടിക്കാട്ടുന്നത്.

'എന്ത് സംഭവിച്ചതായാലും അത് പെട്ടെന്നായിരുന്നു, നാടകീയമായ ആ പതനത്തിന് മുന്‍പ് വിമാനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പുകവമിപ്പിച്ചു കൊണ്ട് വിമാനം അതിവേഗം നിലം പതിക്കുകയായിരുന്നു'. എന്നും ഇയാന്‍ പെറ്റ്‌ചെനിക് പറയുന്നു. അതേസമയം, വിമാനപകടം സംബന്ധിച്ച് അന്വേഷം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യന്‍ അധികൃതര്‍. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിടുകയായിരുന്നു എന്ന നിലയിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, യെവ്ഗനി പ്രിഗോഷിന്‍ റഷ്യയില്‍ വിമാനാപകടത്തില്‍ മരിച്ചിരിക്കാമെന്ന വാര്‍ത്തയില്‍ താന്‍ അത്ഭുതപ്പെടുന്നില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാര്‍ത്തയോട് നടത്തിയ പ്രതികരണം. ''എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അതിശയമില്ല,'' പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ പരാമര്‍ശിച്ച ബൈഡന്‍ അദ്ദേഹം അറിയാതെ ഒരു കാര്യവും റഷ്യയില്‍ നടക്കില്ല എന്നും ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍