WORLD

'ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ചില പാശ്ചാത്യ നഗരങ്ങളിൽനിന്ന് പുറത്താക്കി'; റിപ്പോർട്ട് പുറത്ത്

വെബ് ഡെസ്ക്

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) ഉദ്യോഗസ്ഥരെ ചില പ്രധാന പാശ്ചാത്യ നഗരങ്ങളിൽനിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. ജൂൺ- ഓഗസ്റ്റ് മാസങ്ങളിലാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഇത് സാൻ ഫ്രാന്സിസ്കോയിലെയും ലണ്ടനിലെയും ഏജൻസികൾ അടച്ചുപൂട്ടാൻ കാരണമായിരുന്നു.

അമേരിക്കയിലുള്ള ഖലിസ്ഥാൻ നേതാവ് ഗുരുപത്വന്ത് സിങ് പന്നൂനിനെ കൊല്ലാൻ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടുവെന്ന ആരോപണത്തിൽ യുഎസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിക്കുന്നത് മുന്നോടിയായിട്ടായിരുന്നു നടപടി. ഓൺലൈൻ വാർത്ത മാധ്യമമായ ദ പ്രിന്റാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

അമേരിക്ക, യുകെ, കാനഡ പോലെയുള്ള രാജ്യങ്ങളിൽ റോ പാലിക്കേണ്ട അലിഖിതമെങ്കിലും നിലനിൽക്കുന്ന പരസ്പര ധാരണകളെ ലംഘിച്ചതിലുള്ള രോഷമാണ് പുറത്താക്കലിന് പിന്നിലെന്നാണ് വിലയിരുത്തൽ. തമിഴ്നാട് കേഡറിലെ 2013 ബാച്ചിലുള്ള ഐ പി എസ് ഉദ്യോഗസ്ഥൻ, തെലങ്കാന കേഡറിലെ 2001 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥൻ എന്നിവരാണ് നടപടിക്ക് വിധേയരായത്. കൂടാതെ വാഷിങ്‌ടണിലെ റോ സ്റ്റേഷൻ മേധാവിയെ മാറ്റി നിയമിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും അമേരിക്ക എതിർത്തതായാണ് വിവരം. റോ മുൻ മേധാവി സമന്ത് ഗോയൽ വിരമിച്ച ജൂൺ മുപ്പതിന് മുൻപായി വാഷിങ്‌ടണിൽ പുതിയ ആൾ ചുമതലയേൽക്കണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അമേരിക്കയുടെ എതിർപ്പ് കാരണം നടക്കാതെ പോകുകയായിരിക്കുന്നു.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ 1968ൽ രൂപീകരിക്കപ്പെട്ട ശേഷം ഒരിക്കൽപോലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് നിലവിൽ വടക്കൻ അമേരിക്കയിൽ അഭിമുഖീകരിക്കുന്നത്. കാനഡ ഒട്ടാവയിലെ സ്റ്റേഷൻ മേധാവി പവൻ റായിയെ നേരത്തെ തന്നെ പരസ്യമായി പുറത്താക്കിയിരുന്നു. പിന്നാലെയാണ് സാൻ ഫ്രാൻസിസ്കോയിലെയും വാഷിങ്ടൺ ഡിസിയിലെയും റോയുടെ സ്റ്റേഷനുകൾ അടയ്‌ക്കേണ്ട സാഹചര്യമുണ്ടാകുന്നത്.

നിഖിൽ ഗുപ്തയെന്ന മയക്കുമരുന്ന് വ്യാപാരി മുഖേന ഖലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം നവംബർ 29ന് പുറത്തുവന്നിരുന്നു. നിഖിൽ ഗുപ്ത വഴി കൊലപാതകത്തിന് അമേരിക്കയിൽ ഒരാൾ ഏർപ്പെടുത്തിയതാണ് 150000 ഡോളർ അയാൾക്ക് വാഗ്ദാനം ചെയ്തിരുന്നതായും നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. കുറ്റപത്രത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ ഉദ്യോഗസ്ഥന്റെയോ പേര് പരാമർശിച്ചിട്ടില്ലെങ്കിലും റോ ഗൂഢാലോചന നടത്തിയാതായി യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ഏജൻസിയുടെ 'അന്യായ' പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ റോയുമായി സഹകരണമുണ്ടാകില്ല എന്ന സന്ദേശമാണ് പുറത്താക്കലിലൂടെ അമേരിക്ക നൽകുന്നത്. യുകെയുടെ നടപടിക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതും ഒരു പ്രതീകാത്മക നടപടിയാണ്. ഇതിന് മുൻപും റോയ്‌ക്കെതിരെ ബ്രിട്ടന്റെ ഭാഗത്തുനിന്ന് വിയോജിപ്പുകൾ ഉയർന്നിരുന്നു. സമന്ത് ഗോയലിന്റെ കീഴിൽ യുകെയിലെ സിഖ് രാഷ്ട്രീയ വിഭാഗങ്ങളിലേക്ക് അമിതമായി കടന്നുകയറുന്നതായിരുന്നു അതിന് പിന്നിൽ.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍