WORLD

'രാജ്യം അരാജക രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാകണം', സ്ഥിരതയുള്ള സര്‍ക്കാറിന് ആഹ്വാനം ചെയ്ത് പാക് സൈനിക മേധാവി

വെബ് ഡെസ്ക്

ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം നല്‍കാതെ ജനം വിധിയെഴുതിയ പാകിസ്താനില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരക്കിട്ട മുന്നണി നീക്കങ്ങളും സജീവമാകുന്നു. ജനവിധി തങ്ങള്‍ക്ക് അനുകൂലമെന്ന് അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിമാരായ ഇമ്രാന്‍ ഖാനും നവാസ് ഷരീഫും രംഗത്തെത്തി. ജയിലില്‍ നിന്നും എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരുന്നു ഇമ്രാന്‍ വിജയം അവകാശപ്പെട്ടത്. എന്നാല്‍ ഒരു പടികൂടി കടന്ന് നവാസ് ഷെരീഫിന്റെ പിഎംഎല്‍ (എന്‍) പാര്‍ട്ടി മറ്റ് പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യം 'സ്വാർത്ഥതാൽപ്പര്യങ്ങൾക്കപ്പുറം ഉയരണം' എന്നാണ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കവേ പാക് സൈനിക മേധാവിയുടെ സന്ദേശം. ലെഫ്‌നന്റ് ജനറൽ സയ്ദ് അസിം മുനീറിനെ ഉദ്ധരിച്ച് പാകിസ്താൻ മാധ്യമമായ 'ഡോൺ' ആണ് റിപ്പോർട്ട് നൽകിയത്. തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനിടെയാണ് സയ്യിദ് അസിം മുനീറിന്റെ പ്രസ്താവന. ഏകീകൃത സർക്കാർ ആയിരിക്കും രാജ്യത്തിന്റെ രാഷ്ട്രീയത്തെയും ബഹുസ്വരതയെയും പ്രതിനിധീകരിക്കേണ്ടതെന്നും സൈനിക മേധാവിയെ ഉദ്ധരിച്ച് പാക് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

'ദേശഭക്തിയെ മുൻനിർത്തി പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ - ജാനാധിപത്യ ശക്തികളുടെയും ഏകീകൃത സർക്കാർ ആയിരിക്കും രാജ്യത്തിന്റെ വൈവിധ്യമാർന്ന രാഷ്ട്രീയത്തെയും ബഹുസ്വരതയെയും ലോകത്തിനു മുൻപിൽ പ്രതിനിധീകരിക്കുക,' സയ്യിദ് അസിം മുനീർ പറഞ്ഞു. 'തിരഞ്ഞെടുപ്പും ജനാധിപത്യവും രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള മാർഗങ്ങളാണ്, എന്നാൽ ഈ ഘടകങ്ങൾ സേവനത്തിലേക്ക് മാത്രം ഒതുങ്ങുന്നില്ല. 25 കോടി ജനങ്ങളുള്ള ഒരു പുരോഗമന രാജ്യത്തിന് ചേരാത്ത അരാജകത്വത്തിൻ്റെയും ധ്രുവീകരണത്തിൻ്റെയും രാഷ്ട്രീയത്തിൽ നിന്ന് മുന്നോട്ട് പോകാൻ രാജ്യത്തിന് പ്രധാനമായും ആവശ്യം സുസ്ഥിരമായ കരങ്ങളും ആശ്വാസകരമായ സേവനങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയവും തോൽവിയും മാത്രമല്ല തിരഞ്ഞെടുപ്പുകൾ, ജനവിധി നിർണയിക്കാനുള്ള ഉപാധി കൂടിയാണ്. ജനാധിപത്യത്തെ പ്രവർത്തനക്ഷമവും ലക്ഷ്യബോധമുള്ളതുമാക്കാൻ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പ്രവർത്തകരും സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് അതീതമായി ഉയർന്ന് ജനങ്ങളെ സേവിക്കാനുമുള്ള ശ്രമങ്ങളിൽ ഏർപ്പെടണമെന്നും അസിം മുനീർ മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ ഭരണഘടനയിൽ പാകിസ്താൻ ജനത പൂർണ വിശ്വാസം വീണ്ടെടുത്ത സാഹചര്യത്തിൽ, പക്വതയോടും ഐക്യത്തോടും കൂടി ജനങ്ങൾക്ക് ആവശ്യമായ സേവനം നൽകാൻ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ബാധ്യസ്ഥരാണ്. തിരഞ്ഞെടുപ്പിൽ നിന്നും മുന്നോട് പോകുമ്പോൾ നിലവിൽ രാജ്യത്തിന്റെ സ്ഥാനമെവിടെയാണെന്നും അവിടേക്ക് എത്തിച്ചേരണമെന്ന് കൃത്യമായ ലക്ഷ്യ ബോധമുണ്ടാകണമെന്നും സൈനിക മേധാവിയുടെ പ്രസ്താവനയിൽ പറയുന്നു.

അതിനിടെ, പാകിസ്താനില്‍ മുന്‍പ് ഇല്ലാത്ത തരത്തില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വൈകുകയാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആക്ഷേപവും ശക്തമാണ്. തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളില്‍ അന്താരാഷ്ട്ര തലത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പാകിസ്താനിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആശങ്ക പ്രകടിപ്പിച്ച അമേരിക്ക, ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പിലെ ഇടപെടലുകള്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റ്, ക്രമക്കേട് ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. എന്നാല്‍, അനാവശ്യ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ലോക രാജ്യങ്ങള്‍ വിട്ടു നില്‍ക്കണം എന്നാണ് ആരോപണങ്ങളോട് പാക് വിദേശ കാര്യമന്ത്രാലയം നടത്തിയ പ്രതികരണം.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും