WORLD

കത്തോലിക്കസഭയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ പോപ്പിന്റെ തീവ്രശ്രമം; ജര്‍മന്‍ മെത്രാന്‍ സമിതിയെ പരമാവധി അനുനയിപ്പിക്കുന്നു

അനിൽ ജോർജ്

ഒടുവില്‍ യൂറോപ്പിന്റെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും ചെവി കൊടുക്കാനൊരുങ്ങുകയാണ് കത്തോലിക്ക സഭ. അതിവേഗം വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്ന സമൂഹമായി കത്തോലിക്ക സഭ മാറുന്നതിന് തടയിടുകയാണ് ലക്ഷ്യം. സ്വവര്‍ഗ വിവാഹം, ലിവിങ് ടുഗെതര്‍, ഭ്രൂണഹത്യ തുടങ്ങി കത്തോലിക്ക സഭ കടുത്ത പാപമായി പഠിപ്പിച്ചിരുന്ന പലതും യൂറോപ്പില്‍ സര്‍വസാധാരണമായതോടെ ഈ വിഷയങ്ങളില്‍ അയവുള്ള നിലപാട് സ്വീകരിക്കുന്ന പ്രൊട്ടസ്റ്റന്റ് സഭകളിലേക്ക് വിശ്വാസികള്‍ കൂട്ടത്തോടെ മാറി തുടങ്ങിയതോടെയാണ് സഭ പ്രതിസന്ധിയിലായത്.

പുരുഷ പൗരോഹിത്യ കേന്ദ്രീകൃതമായ കത്തോലിക്ക സഭയില്‍നിന്ന് ഇതിനപ്പുറം ഒന്നും വരില്ലന്ന വിലയിരുത്തല്‍ ഉയര്‍ന്നതോടെ കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി. ഇതോടെ വനിതാ പൗരോഹിത്യം എന്ന മുറവിളിയും സഭക്കുള്ളില്‍ ഉയര്‍ന്നു. ജര്‍മന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് പരിഷ്‌കരണവാദികളുടെ ചേരിക്ക് നേതൃത്വം നല്‍കുന്നത്.

വത്തിക്കാന്‍ സിനഡ് നടക്കുമ്പോള്‍ തന്നെ സമാന്തര സിനഡ് സമ്മേളനം ജര്‍മന്‍ മെത്രാന്‍ സമിതി നടത്തുകയും ചെയ്തു. സ്വവര്‍ഗ വിവാഹം ആശിര്‍വദിക്കാനും വനിതാ പൗരോഹിത്യത്തിന് അംഗീകാരം നല്‍കാനും അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പോപ്പിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്ന് തീരുമാനം വത്തിക്കാന്‍ സിനഡ് വരെ മരവിപ്പിക്കുകയായിരുന്നു. സിനഡ് രേഖകളില്‍ സ്വവര്‍ഗ അനുരാഗികളെക്കുറിച്ച് പരാമര്‍ശം പോലും ഇല്ലാത്തത് ജര്‍മന്‍ മെത്രാന്‍ സംഘത്തെ ചൊടിപ്പിച്ചു. കത്തോലിക്ക സഭ തന്നെ വിടാനായിരുന്നു ജര്‍മന്‍ മെത്രാന്‍ സംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് സഭയുടെ മുഴുവന്‍ ഘടനയെയും മറികടന്ന് സ്വവര്‍ഗാനുരാഗികളെ ദമ്പതികളായി കണ്ട് ആശിര്‍വദിക്കാന്‍ സാധാരണ പുരോഹിതര്‍ക്ക് അനുവാദം നല്‍കുന്ന ഡിക്രി മാര്‍പാപ്പാ പുറത്തിറക്കിയത്.

എന്നാല്‍ ഈ തീരുമാനത്തിനു കത്തോലിക്ക സഭയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജര്‍മന്‍ മെത്രാന്‍ സമിതിയുടെ തീരുമാനം യൂറോപ്പില്‍ വലിയ ചലനം സൃഷ്ടിക്കും. പല മെത്രാന്‍ സമിതികളും പിളര്‍ന്ന് പുതിയ ചേരിയിലേക്കു നീങ്ങുമെന്നാണ് സൂചന. എന്നാല്‍ അമേരിക്കയും ആഫ്രിക്കയും നേതൃത്വം നല്‍കുന്ന കടുത്ത യാഥാസ്ഥിതിക ചേരിക്കൊപ്പമാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ നില ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മെത്രാന്‍ സമിതി അടക്കം ഏഷ്യന്‍ നിലപാട് ഈ ചേരിക്കൊപ്പമാണ്. ചുമതല ഏറ്റനാള്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് മുന്‍പിലുള്ള പ്രതിസന്ധി കാലോചിതമായി കത്തോലിക്ക സഭയെ പരിഷ്‌കരിക്കുക എന്നതാണ്.

ഇതിനായി ഈ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി മാര്‍പാപ്പ രണ്ട് അസാധാരണ സിനഡുകളും കണ്ട് പ്രത്യേക സിനഡും രണ്ട സാധാരണ സിനഡും വിളിച്ചുകൂട്ടി. ആദ്യ സമ്മേളനങ്ങളില്‍ മാര്‍പാപ്പായെ കര്‍ദിനാള്‍ സംഘം കൂട്ടം ചേര്‍ന്ന് തോല്‍പ്പിച്ചു. എന്നാല്‍ കീഴടങ്ങാതെ പുതിയ നയവും രീതിയും പ്രഖ്യാപിച്ച് ഈ വിഷയങ്ങളില്‍ ഭാഗിക വിജയം നേടിയിരുന്നു മാര്‍പാപ്പ.

കത്തോലിക്ക സഭയില്‍ നവീകരണത്തിന്റെ വാതിലുകള്‍ തുറന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാതെ വത്തിക്കാന്‍ തടയിട്ടിരുന്നു. കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത മാര്‍പാപ്പ ജോണ്‍ 23മനും, നടത്തിയ പോള്‍ ആറാമനും ശേഷം വന്ന ജോണ്‍ പോള്‍ രണ്ടാമനും ബനഡിറ്റ് പതിനാറാമനും പരിഷ്‌കരണ നടപടികള്‍ക്ക് തടയിട്ടിരുന്നു. ബനഡിറ്റിന്റെ കാലത്ത് സഭ കടുത്ത യാഥാസ്ഥിതിക നിലപാടിലേക്ക് തിരികെ പോയിരുന്നു. ഈ നിലപാടുകളില്‍ പൊളിച്ചെഴുത്ത് നടത്തുകയാണ് ഇപ്പോള്‍ പാപ്പ ഫ്രാന്‍സിസ്. സമാന വിഷയങ്ങളിലല്ലെങ്കിലും കേരളത്തിലെ കത്തോലിക്കാ സഭയും പിളര്‍പ്പിന്റെ വക്കിലാണ്. സീറോ - മലബാര്‍ സഭയിലെ പ്രതിസന്ധി ക്രിസ്മസോടെ വലുതായാല്‍ കത്തോലിക്ക സഭയിലെ സമീപകാലത്തെ ആദ്യ പിളര്‍പ്പ് കേരളത്തില്‍ നടക്കും.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ