WORLD

പലസ്തീനിലെ ഇസ്രായേൽ കടന്നുകയറ്റത്തെ എതിർത്ത് യുഎൻ പ്രമേയം; അനുകൂലിച്ച് ഇന്ത്യ, എതിര്‍ത്തത് 7 രാജ്യങ്ങള്‍

വെബ് ഡെസ്ക്

പലസ്തീനിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലാനിലുമുള്ള കുടിയേറ്റ പ്രവർത്തനങ്ങളെയും അപലപിക്കുന്നതാണ് പ്രമേയം. ഏഴിനെതിരെ 145 രാജ്യങ്ങളുടെ വോട്ടുകളോടെയാണ് പ്രമേയം പാസായത്. അമേരിക്കയും കാനഡയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അമേരിക്ക, കാനഡ, ഹംഗറി, ഇസ്രാഈൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു ന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

ഐവറി കോസ്റ്റ്‌, ചെക്ക് റിപ്പബ്ലിക്‌, കോംഗോ, ഇക്വഡോർ, ജോർജിയ, ഗ്വാട്ടിമാല, മലാവി, പനാമ, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, സോളമൻ ദ്വീപുകൾ, സൗത്ത് സുഡാൻ, ടോഗോ, ഉറുഗ്വേ, വനവാട്ടു എന്നിവയുൾപ്പെടെ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

നവംബർ 9 വ്യാഴാഴ്ച അതിന്റെ കരട് അംഗീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്. നേരത്തെ ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

അതേസമയം ഗാസയിലെ ഐക്യരാരാഷ്ട്ര സഭയുടെ ഓഫീസിനു നേര്‍ക്ക് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. രാത്രി നടത്തിയ ഷെല്‍ ആക്രമണത്തിൽ ഓഫീസിൽ അഭയം തേടിയിരുന്നവർ കൊല്ലപ്പെട്ടതായി യുഎൻ ഡെവലപ്‌മെൻറ് പ്രോഗ്രാം മേധാവി അകിം സ്റ്റെയ്‌നർ ആണ് അറിയിച്ചത്. എല്ലാ തരത്തിലും തെറ്റായ നടപടിയാണ് ഇസ്രയേലിന്റേതെന്നും പൗരന്മാർ, അവരുടെ സ്വത്തുക്കൾ, യുഎൻ ഓഫീസുകൾ എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന വർധിച്ചുവരുന്ന അന്താരാഷ്ട്ര ആഹ്വാനങ്ങളും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിയിരുന്നു. ഇന്ധന ഉപരോധംമൂലം ഗാസയിലെ മിക്ക ആശുപത്രികളിലെയും ജനറേറ്റർ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മുനമ്പിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫയ്ക്ക് സമീപം ഇസ്രയേൽ ആക്രമണം കടുപ്പിച്ചതും വലിയ തോതിലുള്ള ജനരോഷം ആഗോള തലത്തിൽ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചത് അൽ ഷിഫയിൽ രണ്ടുകുട്ടികളടക്കം ആറുപേരുടെ മരണത്തിന് കാരണമായിരുന്നു. അൽ-ഷിഫ ആശുപത്രിയിൽനിന്ന് പലായനം ചെയ്ത ചിലർക്ക് ''വെടിയേറ്റു, മുറിവേറ്റവരിൽ ചിലർ, മരണപ്പെട്ടാതായും'' റിപ്പോർട്ടുകളുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.

ആശുപത്രികൾ ഹമാസിന്റെ കമാൻഡ് പോസ്റ്റുകളും ഒളിത്താവളങ്ങളുമാണ് എന്നതാണ് ഇവ ആക്രമിക്കാൻ ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ ആരോപണം തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഇസ്രയേൽ ഹാജരാക്കിയിട്ടില്ല. അൽ ഷിഫയിലെ മെഡിക്കൽ സ്റ്റാഫ് അത്തരം അവകാശവാദങ്ങൾ നിഷേധിക്കുകയും വിവേചനരഹിതമായ ആക്രമണങ്ങളിലൂടെ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്ന് ഇസ്രയേലെന്ന് പറയുകയും ചെയ്തിരുന്നു.

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ചേർന്ന 57 രാജ്യങ്ങളിലെ അറബ് നേതാക്കളുടെ സമ്മേളനം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായം ഉടൻ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തെ സ്വയരക്ഷ എന്ന് വിളിക്കാനാവില്ല. അതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവും ആകില്ല. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം നടത്തണമെന്നും അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ബാഗ്ദാദ്, കറാച്ചി, ബെർലിൻ, സ്‌കോട്‌ലൻഡ് എന്നിവയുൾപ്പെടെ ലോകത്തെമ്പാടുമുള്ള പല നഗരങ്ങളിലും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് വലിയ മാർച്ചുകൾ നടക്കുന്നുണ്ട്. ഇസ്രയേലിലെ ടെൽ അവീവിൽ, ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഒക്ടോബർ ഏഴിന് ശേഷം 11,078 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം