WORLD

ഹമാസ് ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ല, ഗാസയിലേത് മാനുഷികനിയമങ്ങളുടെ നഗ്നമായ ലംഘനം: അന്റോണിയോ ഗുട്ടെറസ്

വെബ് ഡെസ്ക്

ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 56 വർഷമായി വീർപ്പ് മുട്ടിക്കുന്ന അധിനിവേശമാണ് പലസ്തീൻ ജനത നേരിടുന്നത്. മാനുഷികനിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഗാസയിൽ നടക്കുന്നതെന്നും യു എൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ഞെട്ടിക്കുന്ന ആക്രമണത്തെ പലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങൾക്ക് കൊണ്ട് ന്യായീകരിക്കാനാവില്ല. എന്നാൽ ഹമാസ് ആക്രമണത്തിന്റെ പേരിൽ പലസ്തീൻ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാവില്ല. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. അക്രമം കൂടുതൽ ജീവൻ അപഹരിക്കുകയും കൂടുതൽ ദൂരത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നതിനുമുമ്പ് എല്ലാവരും സംഘർഷത്തിൽനിന്ന് പിന്മാറണം. ഗാസയിൽ ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കാൻ മാനുഷിക പരിഗണന കാട്ടണം.

സമൂഹങ്ങൾ പിളർന്ന് പിരിമുറുക്കവും പിരിമുറുക്കം രൂക്ഷമാകുമ്പോൾ യുദ്ധവും സംഭവിക്കുന്നു', ഗാസ യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് പടരാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണ് ഗാസയിൽ നടക്കുന്നത്. ഇതിൽ ഉത്കണ്ഠയുണ്ട്. ഗാസയിൽ ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണത്തെതുടർന്ന് ഉണ്ടാവുന്ന നാശത്തിന്റെയും സാധാരണക്കാരുടെ മരണത്തിന്റെയും തോത് 'അപകടകരം' ആണ്. ഏത് സായുധ യുദ്ധത്തിലും സാധാരണക്കാരെ സംരക്ഷിക്കുകയെന്നത് പരമപ്രധാനമാണ്, എന്നാൽ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതാണ് ഇവിടെ കാണാനാകുന്നതെന്നും യുഎൻ മേധാവി പറഞ്ഞു.

ഗാസയിലെ ഇസ്രയേൽ നടപടിയെ പേരെടുത്ത് പറയാതെയും യുഎൻ മേധാവി വിമർശിച്ചു. സാധാരണക്കാരായ പൗരന്മാരെ സംരക്ഷിക്കുക എന്നതിനർത്ഥം ഒരു ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും മറ്റൊരിടത്തേക്ക് പോകാൻ പറയുകയുമല്ല. അവിടെ പാർപ്പിടമോ ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇന്ധനമോ ഒന്നുമില്ല, എന്നിട്ട് അവർ പോയ സ്ഥലങ്ങളിലേക്ക് തന്നെ ബോംബാക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാകൗൺസിലിലെ അന്റോണിയോ ഗുട്ടെറസിന്റെ പ്രസംഗത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് ഇസ്രയേൽ നടത്തിയത്. അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയിൽ നിന്ന് രാജിവയ്ക്കണമെന്ന് ഇസ്രയേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. ഗുട്ടെറസിന് ' ധാർമികതയും നിഷ്പക്ഷതയും' നഷ്ടപ്പെട്ടുവെന്നായിരുന്നു ഗിലാഡിന്റെ പരാമർശം.

ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹനും സെക്രട്ടറി ജനറലിന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. അതേസമയം പലസ്തീൻ പൗരന്മാർ സംരക്ഷിക്കപ്പെടണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. പൗരന്മാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമുള്ള ആളുകൾക്ക് ഗാസയിലേക്ക് എത്തിക്കാൻ ഇസ്രയേൽ അനുവദിക്കണമെന്നും ബ്ലിങ്കൻ പറഞ്ഞു.

പ്രദേശത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വൻതോതിൽ വർധനവുണ്ടായതിനെത്തുടർന്ന് ഗാസയിലെ ആരോഗ്യ സൗകര്യങ്ങളുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.

35 ആശുപത്രികളിൽ 12 എണ്ണം ഉൾപ്പെടെ 72 ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ 46 എണ്ണം ഗാസയിലുടനീളമുള്ള പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇസ്രയേൽ ഉപരോധത്തോടെയുണ്ടായ വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും അഭാവവും വ്യോമാക്രമണത്തിൽ നിന്നുള്ള കേടുപാടുകളുമാണ് പല സൗകര്യങ്ങളും അടച്ചുപൂട്ടാൻ പ്രേരിപ്പിച്ചതെന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 700-ലധികം പേർ മരിച്ചതായും ആരോഗ്യ ഉദ്യോഗസ്ഥർ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഒക്ടോബർ 7-ന് തെക്കൻ ഇസ്രയേലിലെ പട്ടണങ്ങളിൽ നടത്തിയ വിനാശകരമായ ആക്രമണത്തിനിടെ പിടികൂടിയ നൂറുകണക്കിന് ബന്ദികളിൽ ഉൾപ്പെട്ട രണ്ട് പ്രായമായ ഇസ്രയേലി സ്ത്രീകളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.

ആക്രമണത്തെത്തുടർന്ന് ഇസ്രയേൽ ഗാസ പ്രദേശം അടച്ചുപൂട്ടിയതോടെ ഗാസയിലെ 2.3 ദശലക്ഷം ആളുകൾ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വലയുകയാണ്.

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു