WORLD

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക; ബൈഡൻ പുടിന് കീഴടങ്ങിയെന്ന് വിമർശനം

വെബ് ഡെസ്ക്

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക. യുക്രെയ്നിലെ സൈനിക ഇടപെടലിന് പിന്നാലെ റഷ്യയിൽ ഉപരോധം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് നേരത്തെ അമേരിക്ക എണ്ണ ഇറക്കുമതി നിർത്തിവച്ചിരുന്നത്. ഒരു വർഷത്തിലേറെയായി ഈ ഉപരോധം തുടരുകയാണ്. ഇറക്കുമതി പുനരാരംഭിച്ചതായി സ്‌പുട്‌നിക് ഗ്ലോബ് ആണ് റിപ്പോർട്ട് ചെയ്തത്.

യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (ഇഐഎ) കണക്കനുസരിച്ച്, ഒക്ടോബറിൽ 36,800 ബാരൽ റഷ്യൻ എണ്ണയും നവംബറിൽ 9,900 ബാരലുകളും യുഎസ് ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. യഥാക്രമം 2.7 മില്യൺ ഡോളറും 749,500 ഡോളറും മൂല്യം വരുന്നതാണ് ഈ ഇറക്കുമതികൾ. ഉപരോധം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (OFAC) അനുവദിച്ച നിർദ്ദിഷ്ട ലൈസൻസുകൾ ഉപയോഗിച്ചാണ് ഇറക്കുമതി നടത്തിയത്.

യുഎസും സഖ്യകക്ഷികളും നിശ്ചയിച്ച വില പരിധിയായ 60 ഡോളറിനേക്കാൾ വളരെ കൂടുതലായ പ്രീമിയം തുകയാണ് റഷ്യൻ എണ്ണയ്ക്ക് യുഎസ് അടച്ചത്. ഒക്ടോബറിൽ ഒരു ബാരലിന് 74 ഡോളറും നവംബറിൽ 76 ഡോളറും വില നൽകിയിട്ടുണ്ട്. ക്രിമിയ പിടിച്ചടക്കുന്നതിനും കിഴക്കൻ യുക്രെയ്നിലെ വിഘടനവാദികൾക്ക് പിന്തുണ നൽകുന്നതിനും ഉപയോഗപ്പെടുത്തുന്ന റഷ്യയുടെ എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറയ്ക്കാനായാണ് റഷ്യൻ എണ്ണയ്ക്ക് വില നിശ്ചയിച്ചിരുന്നത്. യുഎസ്, ജി 7 രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ എന്നിവയുടെ ഏകോപിത ശ്രമത്തിന്റെ ഭാഗമായാണ് വില പരിധി നിലവിൽ വന്നത്.

2022 മാർച്ചിൽ റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് പുറമേ, വാതകം, മറ്റ് ഊർജ വിഭവങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതും യുഎസ് നിരോധിച്ചിരുന്നു. കൂടാതെ റഷ്യൻ വ്യക്തികളെയും സ്ഥാപനങ്ങളെയും മേഖലകളെയും ലക്ഷ്യമിട്ടുള്ള മറ്റ് ഉപരോധങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നിരുന്നാലും, ഉപരോധങ്ങളാൽ നിരോധിക്കപ്പെട്ടിട്ടുള്ള ചില ഇടപാടുകൾക്ക് കേസിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകാനുള്ള അധികാരം ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കണ്‍ഡ്രോളിനുണ്ട്.

റഷ്യൻ എണ്ണ ഇറക്കുമതി പുനരാരംഭിക്കാനുള്ള യുഎസ് തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. ആഗോള ഊർജ പ്രതിസന്ധിയുമായോ ചൈനയുമായുള്ള ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളുമായോ യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുമായോ തീരുമാനം ബന്ധപ്പെട്ടിരിക്കാമെന്നാണ് വിദഗ്ദർ കരുതുന്നത്.

യുഎസ് തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ട്. യുഎസ് യുക്രെയ്നെ വഞ്ചിച്ചെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കീഴടങ്ങിയെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍