'പുരുഷതാരങ്ങളുടെ മേക്കോവറിനെ പുകഴ്ത്തുന്നു, സ്ത്രീകളെ ട്രോളുന്നു': പ്രതികരണവുമായി എമി ജാക്സൺ
മേക്കോവര്‍ ചിത്രങ്ങൾക്ക് ലഭിച്ച ട്രോളുകള്‍ക്ക് മറുപടിയുമായി നടി എമി ജാക്‌സണ്‍. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ട്രോളുകള്‍ തികച്ചും സങ്കടകരമാണെന്നും പുരുഷതാരങ്ങള്‍ മേക്കോവര്‍ ചെയ്യുമ്പോള്‍ അവരെ പുകഴ്ത്തുകയും സ്ത്രീകള്‍ മേക്കോവര്‍ ചെയ്യുമ്പോള്‍ അവരെ ട്രോള്‍ ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്നും എമി പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആമിയുടെ പ്രതികരണം.
ഒപ്പന്‍ഹൈമര്‍ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ഏവര്‍ക്കും പരിചിതനായ ഐറിഷ് നടന്‍ കിലിയന്‍ മര്‍ഫിയുമായിട്ടാണ് ട്രോളന്മാർ എമി ജാക്‌സണെ താരതമ്യം ചെയ്തത്. പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന ബ്രിട്ടീഷ് സീരിസിലെ മര്‍ഫി അവതരിപ്പിച്ച തോമസ് ഷെല്‍ബി എന്ന കഥാപാത്രത്തെ പോലെയാണ് ആമി ഇരിക്കുന്നതെന്നായിരുന്നു ട്രോളുകള്‍. ഇരുവരുടെയും ചിത്രങ്ങള്‍ വച്ച് കൊണ്ടുള്ള മീമുകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പിന്നാലെയാണ് ട്രോളുകള്‍ക്കെതിരെ ആമി ജാക്‌സണ്‍ രംഗത്തെത്തിയത്. ഗൗരവമായി തന്റെ ജോലിയെ കാണുന്ന ഒരു അഭിനയത്രിയാണ് താനെന്നും പുതിയ കഥാപാത്രത്തിനായി ശരീരഭാരം കുറയ്‌ക്കേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും എമി പറയുന്നു.
എന്നാൽ, പുതിയ മേക്കോവറിന് ഇന്ത്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുണ്ടായ മുറവിളികള്‍ വളരെ സങ്കടകരമാണ്. ഒരു സിനിമയ്ക്കായി സ്വന്തം രൂപം അടിമുടി മാറ്റിയിട്ടുള്ള സഹതാരങ്ങള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിന് അവരെ ആളുകള്‍ വളരെയധികം പുകഴ്ത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരു സ്ത്രീ ആളുകളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോജിക്കാത്ത വിധത്തിലുള്ള മേക്കപ്പും, ഹെയര്‍കട്ടിലൂടെയും രൂപം മാറ്റിയാൽ, അവരെ ട്രോള്‍ ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് പലരും കരുതുന്നതെന്ന് എമി പറയുന്നു.
അതേസമയം കിലിയന്‍ മര്‍ഫിയുമായുള്ള താരതമ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ തനിക്ക് സന്തോഷമാണുള്ളതെന്നായിരുന്നു ആമിയുടെ പ്രതികരണം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കിലിയന്‍ മര്‍ഫി പരിപൂര്‍ണനാണെന്നും എമി പറയുന്നു. 'പിക്കീബ്ലൈന്‍ഡേഴ്‌സ് കം ബാക്കി'നായി താന്‍ ഇനി ബ്രിമിംഗം ആക്‌സെന്റ് ശരിയാക്കിയെടുക്കുമെന്നും എമി തമാശയായി പറയുകയുണ്ടായി.
2010ല്‍ എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസപട്ടണം എന്ന ചിത്രത്തിലൂടെയാണ് ആമി ജാക്‌സണ്‍ ഇന്ത്യന്‍ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. പിന്നീട് രജനീകാന്ത്, അക്ഷയ് കുമാര്‍, വിജയ്, ധനുഷ്, വിക്രം തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിലും നായികയായി എമി എത്തിയിട്ടുണ്ട്.