'മഞ്ഞുമ്മൽ ബോയ്‌സിലെ പോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ'; സ്വന്തം അനുഭവം പങ്കുവെച്ച് ഷാജി കൈലാസ്

'മഞ്ഞുമ്മൽ ബോയ്‌സിലെ പോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ'; സ്വന്തം അനുഭവം പങ്കുവെച്ച് ഷാജി കൈലാസ്

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്

മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾകൊണ്ട് നിർമിച്ച ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

ചിത്രം വ്യക്തിപരമായ ഓർമകൂടി ഉണർത്തുന്നുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരൻ വിനോദയാത്ര പോയ സമയത്ത് മരിച്ച സംഭവം സിനിമ ഓർമപ്പെടുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'മഞ്ഞുമ്മൽ ബോയ്‌സിലെ പോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ'; സ്വന്തം അനുഭവം പങ്കുവെച്ച് ഷാജി കൈലാസ്
വിരാട് കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകൻ 'അകായ്‌' ബ്രിട്ടീഷ് പൗരനോ?; സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം

''മഞ്ഞുമ്മൽ ബോയ്‌സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല,'' ഷാജി കൈലാസ് എഴുതി.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' ഗുണ സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

'മഞ്ഞുമ്മൽ ബോയ്‌സിലെ പോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ'; സ്വന്തം അനുഭവം പങ്കുവെച്ച് ഷാജി കൈലാസ്
മാസ് പ്രതീക്ഷിച്ചിടത്ത് ട്വിസ്റ്റുമായി മമ്മൂട്ടി; 'ടർബോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച 'മഞ്ഞുമ്മൽ ബോയ്‌സി'ൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. എഡിറ്റർ വിവേക് ഹർഷൻ. മ്യൂസിക്കും ബിജിഎമ്മും സുഷിൻ ശ്യാം.

ഷാജികൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ജീവിതം തൊട്ട സിനിമ

കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.

വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ...

അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്‌സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു.

സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്. അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാൻ കൈയടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നു എന്നു മാത്രം.

മഞ്ഞുമ്മൽ ബോയ്‌സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല.

ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു. അച്ഛന്റെ കരച്ചിൽ ഓർത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓർത്തു.

മഞ്ഞുമ്മൽ ബോയ്‌സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. അത്ര നല്ല സിനിമ. ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ പറ്റട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ.

#manjummelboys

ഷാജി കൈലാസ്

logo
The Fourth
www.thefourthnews.in