സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കേന്ദ്ര സർക്കാർ ബോധപൂർവം തടയുന്നു: വി ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കേന്ദ്ര സർക്കാർ ബോധപൂർവം തടയുന്നു: വി ശിവൻകുട്ടി

പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ചെലവിന്റെ 60 ശതമാനവും കേന്ദ്ര സർക്കാരാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ചെലവിന്റെ 60 ശതമാനവും കേന്ദ്ര സർക്കാരാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. എന്നാൽ പിഎഫ്എംഎസ് നിർബന്ധമാക്കിയ 2021-22 വർഷം മുതൽ അർഹതപ്പെട്ട വിഹിതം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുകയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി വ്യക്തമാക്കി.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കേന്ദ്ര സർക്കാർ ബോധപൂർവം തടയുന്നു: വി ശിവൻകുട്ടി
സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; കോടതിയലക്ഷ്യ ഹര്‍ജിയുമായി കര്‍ഷകര്‍

അനാവശ്യമായ തടസവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടി. ഇത് കാരണം പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു. ''കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്'' - മന്ത്രി വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയാണ്. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്.

കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പദ്ധതിയ്ക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളിൽ തുക നടപ്പ് വർഷത്തെ കേന്ദ്രബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം (60 ശതമാനം തുക) റിലീസ് ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ).

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447.46 കോടി രൂപയാണ്. 2022-23 വർഷം മുതൽ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത് പ്രകാരം നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ഇത് ലഭിച്ചാൽ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുൾപ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാൻ സാധിക്കുന്നതും അതുവഴി നവംബർ വരെയുള്ള ചെലവുകൾക്ക് സ്കൂളുകൾക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ 4 ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, പ്രൊപ്പോസൽ സമർപ്പിച്ച് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യറായിട്ടില്ല. മറിച്ച്, പ്രൊപ്പോസലിൻമേൽ വിചിത്രമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കേന്ദ്ര സർക്കാർ ബോധപൂർവം തടയുന്നു: വി ശിവൻകുട്ടി
നയന സൂര്യന്റെ മരണം: കൊലപാതകമല്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം സംസ്ഥാനത്തിന് അർഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്രവിഹിതം കേന്ദ്രസർക്കാർ നൽകിയില്ല. 132.90 കോടി രൂപയായിരുന്നു ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാം ഗഡു കേന്ദ്രവിഹിതം. നിരവധി തടസ്സവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചത്. ഈ തടസ്സവാദങ്ങൾക്കൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടും തുക അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഈ തുക കൂടി സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കേണ്ടി വന്നു. തുടർന്ന്, 2022 ജൂലൈ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഡൽഹിയിൽ പോകുകയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച്, കുടിശ്ശിക കേന്ദ്രവിഹിതം അടിയന്തിരമായി റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

സംസ്ഥാനം നടത്തിയ നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ, 2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ്, അതായത് 2023 മാർച്ച് 30 ന്, 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്രസർക്കാർ റിലീസ് ചെയ്തു. ബന്ധപ്പെട്ട വർഷം തുക നൽകാത്തതിനാലും കേന്ദ്രസർക്കാരിന് വേണ്ടി സംസ്ഥാന സർക്കാർ തുക ചെലവഴിച്ചത് പരിഗണിച്ചും തിരിച്ചടവ് എന്ന നിലയിലാണ് കുടിശ്ശിക തുക അനുവദിച്ചത്. ഇക്കാരണത്താൽ തന്നെ, തുക താഴെത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാൽ, ഈ തുകയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും (76.78 കോടി രൂപ) ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടി ഇക്കൊല്ലത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപ അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. വളരെ വിചിത്രമായ ഒരു തടസ്സവാദമാണ്‌ കേന്ദ്രസർക്കാർ ഉന്നയിച്ചിരിക്കുന്നത്.

2021-22 വർഷത്തെ അർഹമായ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭിക്കാതെ വന്ന ഘട്ടത്തിൽ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും ആയതിന്റെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും അതൊക്കെ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 2022-23 വർഷത്തെ കേന്ദ്രവിഹിതം (292.54 കോടി രൂപ) പൂർണ്ണമായും സംസ്ഥാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ, 2022-23 വർഷം ലഭിച്ച 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതവും അതിന്റെ സംസ്ഥാനവിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യണമെന്ന് പറയുന്നത് ഒരിക്കൽ നടത്തിയ ചെലവ് വീണ്ടുമൊരിക്കൽ കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്.

തുക റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരാവുന്ന അക്കൗണ്ടിംഗ് സംബന്ധമായ പ്രശ്നങ്ങളും അതിന്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ, തുക റിലീസ് ചെയ്യണമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കേന്ദ്ര സർക്കാർ ബോധപൂർവം തടയുന്നു: വി ശിവൻകുട്ടി
അഴിമതി കേസ്: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള ഈ ദൗർഭാഗ്യകരമായ നിലപാട് കണക്കിലെടുത്തും പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോകുന്നതിനും അതോടൊപ്പം സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കുന്നതിനുമായി 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായി ലഭിച്ച 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അടിയന്തിരമായി റിലീസ് ചെയ്യുവാൻ ധനകാര്യ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ തുക സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ലഭ്യമാക്കി, പി.എഫ്.എം.എസ്സിൽ അതിന്റെ ചെലവ് രേഖപ്പെടുത്തി തുക റിലീസ് ചെയ്ത വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചുകൊണ്ട് 2023-24 വർഷത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതം അടിയന്തിരമായി അനുവദിക്കുവാൻ ആവശ്യപ്പെടുന്നതുമാണ്. ഇതൊക്കെ ചെയ്തിട്ടും കേന്ദ്രവിഹിതം ലഭ്യമാകുന്നതിൽ വീണ്ടും കാലതാമസം നേരിടുകയാണെങ്കിൽ, കേന്ദ്രവിഹിതത്തിന് ഇനിയും കാത്ത് നിൽക്കാതെ സംസ്ഥാന മാൻഡേറ്ററി വിഹിതമായ 97.89 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ തേടും.

ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും.മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിൽ ആണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും പൊതു സമൂഹത്തിന്റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കൈക്കൊള്ളും.

ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനെ ചുമതലപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർക്കും. ഇത്തരം വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കുക അല്ല വേണ്ടത് പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ആണ് വേണ്ടത്.

logo
The Fourth
www.thefourthnews.in