സിപിഎം ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റര്‍
സിപിഎം ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റര്‍

ബിജെപിക്കെതിരായ രാഹുലിന്റെ യാത്ര കേരളത്തില്‍ 18 ദിവസം, യുപിയില്‍ രണ്ട് ദിവസം; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

ഭാരത് ജോഡോയോ അതോ സീറ്റ് ജോഡോയോ എന്ന പേരില്‍, രാഹുലിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സഹിതമാണ് സിപിഎം വിമര്‍ശനം

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപി വിരുദ്ധ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ 18 ദിവസവും, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസവുമാണ് രാഹുലിന്റെ യാത്രയെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ബിജെപി-ആര്‍എസ്എസിനെതിരായ പോരാട്ടത്തിന് വിചിത്രമായ മാര്‍ഗം എന്ന പേരിലാണ് സിപിഎം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്. ഭാരത് ജോഡോയോ അതോ സീറ്റ് ജോഡോയോ എന്ന പേരില്‍, രാഹുലിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സഹിതമാണ് സിപിഎം വിമര്‍ശനം.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിങ്ങനെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമാണ് പദയാത്ര. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയുമാണ് യാത്ര. മൂന്നൂറോളം പേരാണ് രാഹുലിനൊപ്പം പദയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രക്കിടെ, വിവിധ സംഘടനകളുടെയും സമര സമിതികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

സിപിഎം ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റര്‍
ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം തുടങ്ങി; സംസ്ഥാനത്ത് വിപുലമായ സ്വീകരണ പരിപാടികള്‍

ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കന്യാകുമാരിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍നിന്ന് രാഹുലിന്റെ നേത്യത്വത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 150 ദിവസം കൊണ്ട്, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,570 കിലോ മീറ്ററാണ് യാത്ര. അഞ്ച് മാസംകൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും താണ്ടും. ഫെബ്രുവരിയോടെ ശ്രീനഗറില്‍ യാത്ര അവസാനിക്കും. തമിഴ്‌നാട്ടില്‍ തുടങ്ങിയ യാത്ര കേരളത്തില്‍ 18 ദിവസമാണുള്ളത്. കര്‍ണാടകയില്‍ 21 ദിവസവും. അതേസമയം, ബിജെപിക്കും ആര്‍എസ്എസിനുമെതിരെ നടത്തുന്ന യാത്ര, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 48 മണിക്കൂര്‍ മാത്രമാണുള്ളത്. അത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ വിമര്‍ശനം. ഭാരത് ജോഡോ യാത്രയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു. അതിനു പിന്നാലെയാണ് രാഹുലിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സാമുഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ബിജെപിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയുള്ള രാഹുലിന്റെ കണ്ടെയ്നര്‍ ജാഥ ആര്‍ക്കെതിരെയാണെന്നായിരുന്നു സ്വരാജ് കഴിഞ്ഞദിവസം ചോദിച്ചത്. രാജ്യത്തെ ഒരുമിപ്പിക്കുക, ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, യാത്ര കടന്നുപോകുന്ന 12 സംസ്ഥാനങ്ങളില്‍ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ എത്തേണ്ടതുണ്ട്. ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്, എന്നുമായിരുന്നു സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലെ സത്യാനന്തരം പരിപാടിയില്‍ സ്വരാജ് പറഞ്ഞത്.

സിപിഎം ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റര്‍
ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം; ഇന്ത്യയെ ഒന്നിപ്പിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമെന്ന് രാഹുല്‍

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണിയും പരിഹസിച്ചിരുന്നു. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നായിരുന്നു മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നുപോകുന്ന മാപ്പ് പങ്കുവെച്ച എം എം മണി ബിജെപിയെ പേടിച്ചിട്ടല്ല കേട്ടോയെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദേശീയ പതാക രാഹുലിന് കൈമാറിയതാണ് പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഞായറാഴ്ചയോടെ യാത്ര കേരളത്തില്‍ പര്യടനം ആരംഭിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിലാണ് യാത്രയെ സ്വീകരിച്ചത്. മഹാത്മാ ഗാന്ധിയുടേയും കെ കാമരാജിന്റേയും പ്രതിമകള്‍ക്ക് മുന്‍പില്‍ ആദരമര്‍പ്പിച്ചായിരുന്നു രാഹുല്‍ കേരളത്തിലെ പദ യാത്രയ്ക്ക് തുടക്കമിട്ടത്.

logo
The Fourth
www.thefourthnews.in