'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം

വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഉദ്യമങ്ങളിൽ നൂതനമായ ഇടപെടലുകൾ അനിവാര്യമായ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്

ഏകദേശം 33 വർഷങ്ങൾക്ക് മുമ്പാണ് (കൃത്യമായി പറഞ്ഞാൽ 1990 ഡിസംബർ 14 ന്) ഐക്യരാഷ്ട്ര സഭ ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം (International Day of Older Persons) ആയി ആചരിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ഇന്നും അത്തരം ഒരു ദിനത്തിന്റെ, അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ഗുണഫലങ്ങൾ വയോജനങ്ങൾക്ക് എത്രമാത്രം കിട്ടുന്നുണ്ട് എന്ന സംശയം, വാർദ്ധക്യത്തിൽ എത്തിയ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും അവർക്ക് വേണ്ട ജീവിത സൗകര്യങ്ങളെ കുറിച്ചും നമ്മൾ എത്രമാത്രം അവബോധമുള്ളവരാണ് എന്ന ചോദ്യം, വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സ്ത്രീ-പുരുഷ സമത്വത്തിലുമെല്ലാം വലിയ കുതിപ്പ് അവകാശപ്പെടുന്ന കേരളത്തിൽ പോലും പ്രസക്തമാണ്.

വാർദ്ധക്യം പലപ്പോഴും പലർക്കും ഒരു ശാപമാണ്

സുന്ദരമായി വാർദ്ധക്യ ജീവിതം നയിക്കുക എന്നത് ഒരു മനോഹരമായ സങ്കൽപമാണ്. പക്ഷെ വാർദ്ധക്യം പലപ്പോഴും പലർക്കും ഒരു ശാപമാണ്. കുടുംബജീവിതത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും ഘടന മാറുമ്പോഴും ശാരീരികമായി വാർദ്ധക്യത്തിൽ എത്തിയവരുടെ ജീവിതം സംബന്ധിച്ച് നമ്മുടെ സങ്കൽപങ്ങളും ധാരണകളും മാറുന്നില്ല. വിഖ്യാത സംവിധായകൻ കെ ജി ജോർജ് മരിച്ച ശേഷം, അദ്ദേഹത്തെ വീട്ടുകാർ വൃദ്ധസദനത്തിൽ നടതള്ളി എന്ന് സമൂഹ മാധ്യമത്തിലൂടെ നടന്ന പ്രചാരണം തന്നെ ഇതിന് ഉദാഹരണം.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
ശാന്ത സമുദ്രത്തിലെ ദ്വീപില്‍ ഒറ്റപ്പെട്ട് 15 മാസം കഴിഞ്ഞ 6 കുട്ടികളുടെ കഥ

ന്യൂക്ലിയർ കുടുംബത്തിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും വച്ചുപുലർത്തുന്ന കേരളത്തിലെ പല കുടുംബങ്ങളിലും വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഒരാൾക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റിയ സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. എന്നാൽ പല കാരണങ്ങളാലും അവർക്ക് സ്വന്തം വീട്ടിൽ തന്നെ കഴിയേണ്ടി വരുന്നു. സ്ട്രോക്ക് വന്ന് ശരീരം തളർന്ന ശേഷം സ്വന്തം വീട്ടിൽ കഴിയുന്നതിലും കുറച്ചുകൂടി സുഖപ്രദമാണ് ആവശ്യത്തിന് വൈദ്യസഹായവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്ന ഒരിടം. ശ്രീ ജോർജിന് ലഭിച്ചതും അങ്ങനെ ഒരു ഇടം തന്നെയാണ്. പക്ഷെ മലയാളി തന്റെ കപടമായ ഗൃഹാതുരത്വവും അത്രയും തന്നെ കപടമായ സദാചാരവും വച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ കടന്നാക്രമിച്ചു. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ മനുഷ്യന് സ്വന്തം വീടിനേക്കാൾ സൗകര്യപ്രദമാവുക ഇത്തരം സ്ഥലങ്ങളാണ്, പ്രത്യേകിച്ചും തന്നെ പരിപാലിക്കാനുള്ള ആളോ സൗകര്യമോ വീട്ടിൽ ഇല്ലെങ്കിൽ.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
ഫ്രാൻസ്വാ ജിലോ - പിക്കാസോയെ അതിജീവിച്ച പ്രണയിനി

അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ബി ആര്‍ പി ഭാസ്‌കര്‍ ചെന്നൈയിലുള്ള തന്റെ വീട് പൂട്ടിയിട്ട്, അതെ നഗരത്തിൽ തന്നെ ഏതാനും ഡോക്ടർമാർ നടത്തുന്ന ഒരു കേന്ദ്രത്തിലേക്ക് താമസം മാറിയത്. പലരും ഇതിനോട് വളരെ വൈകാരികമായി പ്രതികരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഈ തീരുമാനം ഒരു വലിയ യാഥാർഥ്യത്തിന്റെ പ്രതിഫലനം കൂടിയാണ്.

ഇത് ഒട്ടും ഗൃഹാതുരമായി കാണേണ്ട ഒരു വിഷയമല്ല. ഒരു പ്രായം കഴിയുമ്പോൾ, പ്രത്യേകിച്ചും ശാരീരികമായ അവശതകൾ വരുമ്പോൾ, മനുഷ്യന്റെ ആവശ്യങ്ങൾ മാറിവരും. വലിയ ഒരു വീടിനേക്കാൾ സൗകര്യപ്രദമാവും എല്ലാ തരത്തിലുള്ള പരിചരണ സംവിധാനവും ഉള്ള ഒരു കേന്ദ്രം. ശ്രീ ബി ആർ പി ഭാസ്കറിന്റെ തീരുമാനം ഒരു മാതൃകയാവുന്നതും അതുകൊണ്ട് തന്നെ. അദ്ദേഹം സ്വീകരിച്ച അതെ പാത പിന്തുടരാനാണ് ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ആഗ്രഹക്കുന്നത്.

ഏതൊരു വ്യക്തിക്കും തന്റെ പാർപ്പിടം തന്റെ താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ജീവിക്കാനുള്ള ഇടമാണ്

ഏതൊരു വ്യക്തിക്കും തന്റെ പാർപ്പിടം തന്റെ താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ജീവിക്കാനുള്ള ഇടമാണ്. ശ്രീ ഭാസ്കർ തൻറെ ഭാര്യയും മകളും മരിച്ച ശേഷം സ്വന്തം തീരുമാനപ്രകാരമായിരുന്നു താമസം മാറിയത് എന്നതിനാൽ വീട്ടുകാർക്ക് പഴി കേൾക്കേണ്ടി വന്നില്ല. എന്നാൽ പലപ്പോഴും അങ്ങനെ അല്ല സംഭവിക്കുന്നത്. യൗവ്വനകാലം മുഴുവൻ എല്ലാത്തരം അരാജകവാദവുമായി നടന്ന് മദ്യാസക്തനായി അവസാനം വഴിയിൽ വീണ അച്ഛനെ സാമാന്യം പൈസ ചിലവുള്ള ഒരു വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കിയതിനെ കുറിച്ച് എന്റെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ രാംദാസ് കടവല്ലൂർ രണ്ട് നാൾ മുന്നേ എഴുതുകയുണ്ടായി.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം

അച്ഛൻ കാരണം താനും അമ്മയും അനുഭവിച്ച നരകയാതനകളും ടോക്സിക് ആയ അനുഭവങ്ങളുമാണ് അച്ഛനെ വീട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിന് പകരം ഇത്തരം ഒരു കേന്ദ്രത്തിലേക്ക് അച്ഛനെ അയക്കാൻ രാംദാസിനെ പ്രേരിപ്പിച്ചത്. മാത്രമല്ല അച്ഛന്റെ മദ്യപാനാസക്തി മാറ്റാനും അതായിരുന്നു വഴി. എന്നാൽ താൻ സമൂഹത്തിൽ നിന്നും കേട്ട പഴി വളരെ അധികമായിരുന്നു എന്ന് രാംദാസ് പറയുന്നു. ഇത്തരം വൈകാരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയും വയോജനങ്ങളെ വൃദ്ധസദനങ്ങളിൽ എത്തിക്കേണ്ട സാഹചര്യം ഇന്ന് കേരളത്തിൽ പല വീടുകളിലുമുണ്ട്. എന്റെയൊക്കെ വീട്ടിൽ അങ്ങനെ ഒരു അവസ്ഥ വരാത്തത് എന്റെ സഹോദരങ്ങളും അവരുടെ മക്കളും എല്ലാം തന്നെ സ്ഥലത്തുള്ളതുകൊണ്ടും ഞങ്ങളുടെ അച്ഛന്റെ പരിപാലനം ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തതുകൊണ്ടും ആണ്.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
'അതൊരു ചരിത്രനിമിഷമാണെന്ന് അപ്പോൾ അറിയില്ലായിരുന്നു'; പ്രമോദ് രാമൻ അഭിമുഖം

എന്നാൽ, പല കാരണങ്ങൾ കൊണ്ടും ഇത് എല്ലാ വീട്ടിലും സാധ്യമായി എന്ന് വരില്ല. അതേസമയം പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്, രോഗശയ്യയിൽ ആണെങ്കിലും സ്വന്തം കാര്യത്തിന് അത്യാവശ്യമൊക്കെ എഴുന്നേൽക്കാൻ കഴിയുന്ന അച്ഛൻ കൃത്യമായ പരിചരണവും ശുചിത്വവും വൈദ്യസഹായവും ലഭിക്കുന്ന ഒരു വയോജന മന്ദിരത്തിലാണെങ്കിൽ കുറേകൂടി ഉന്മേഷവാനായേനെ എന്ന്, പ്രത്യേകിച്ചും തന്റെ തലമുറയിൽ പെട്ടവരോട് ഇടപഴകാനും അതേസമയം മക്കൾക്കും പേരക്കുട്ടികൾക്കും അടിക്കടി തന്നെ കാണാൻ വരാനും അവസരം ലഭിക്കുകയാണെങ്കിൽ. അങ്ങനെ ഒരു അവസരം വന്നാൽ, തന്നെ അനാഥാലയത്തിലേക്ക് നടതള്ളി എന്ന് അച്ഛൻ പറയില്ല എന്നും ഉറപ്പാണ്.

അനാരോഗ്യം പിടിമുറുക്കുമ്പോൾ മനുഷ്യൻ ഒറ്റപ്പെടുന്നു

ഇതിന് കാരണം അനാരോഗ്യം പിടിമുറുക്കുമ്പോൾ മനുഷ്യൻ എത്തിപ്പെടുന്ന ഒറ്റപ്പെടലാണ്. കാൽപനികമായ ഏകാന്തതയല്ല അത്. മനുഷ്യൻ ഏകാന്തത ഇഷ്ടപ്പെടുന്നത് സ്വന്തം ആരോഗ്യം അനുവദിക്കുമ്പോൾ മാത്രമാണ്, അതായത് സമൂഹവുമായി കൂടിനിൽക്കാൻ കഴിയുന്ന സമയത്ത്. വാർദ്ധക്യത്തിൽ ഏകാന്തത ഒരു ഭാരമാണ്. സമപ്രായക്കാരിലേക്കുള്ള ഒരു തിരിച്ചുനടത്തം ഉണ്ട് വാർദ്ധക്യത്തിൽ, എന്നാൽ അത് ഇന്നത്തെ ന്യൂക്ലിയർ കുടുംബങ്ങൾക്ക് നൽകാനാവില്ല, കാരണം അതിന്റെ ഘടന അങ്ങനെയാണ്.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍

ഹോംവർക്കുകളിലും രക്ഷിതാക്കളുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാനുള്ള ഓട്ടത്തിലും പെട്ട കുട്ടികൾ കഥ പറയുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും ഏറെ ദൂരെയാണ്. അത് അവരുടെ കുറ്റമല്ല. മറ്റൊരു പ്രശ്നം, എത്ര വലിയ വീടാണെങ്കിലും എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഏറ്റവും വിസിബിലിറ്റി കുറഞ്ഞ ഒരു മുറിയായിരിക്കും വാർദ്ധക്യത്തിൽ എത്തിയ ഒരു മനുഷ്യന് പലപ്പോഴും ലഭിക്കുക. അതിന് വളരെ കുറവ് അപവാദങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. പലപ്പോഴും ഇത്തരം മുറികൾ വയോജന സൗഹൃദം ആവുകയുമില്ല. കണ്ണാടി മിനുപ്പുള്ള തറയും ഹാൻഡിൽ ബാർ ഇല്ലാത്ത കുളിമുറിയും അവരിൽ പലപ്പോഴും പരാശ്രയത്വം കൂട്ടുകയാണ് ചെയ്യുന്നത്.

ചെറുപ്പക്കാർക്ക് വേണ്ടി കെട്ടുകയും വാർധക്യത്തിൽ ഉള്ളവർ താമസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പല വീടുകളിലും ഇന്നുള്ളത്. ഇതോടൊപ്പം തന്നെയാണ് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ തുടർന്ന് വീട്ടിൽ ഒറ്റപ്പെടുന്ന വയസ്സായ മനുഷ്യർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരുന്ന മക്കൾക്കായി ശൂന്യതയിൽ ജീവിക്കുന്ന മനുഷ്യർ. കൊട്ടാരം പോലത്തെ ഇത്തരം വീടുകളിലെ ഏകാന്തതയെക്കാൾ എന്തുകൊണ്ടും നല്ലത് മനുഷ്യസാന്നിധ്യമുള്ള വയോജന മന്ദിരങ്ങളാണ്. എന്നാൽ ഇത്തരം ഇടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ അവിടെ താമസിക്കാൻ വരുന്നവരുടെ പ്രായവും മനോനിലയും കൂടി മനസ്സിലാക്കാൻ കഴിയണം.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
മെഡിക്കല്‍ പഠനമോഹം ഉപേക്ഷിച്ച് കാര്‍ഷികമേഖലയിലേക്ക്; ഭക്ഷ്യസുരക്ഷയ്ക്ക് വഴിതുറന്ന സ്വാമിനാഥന്‍ മാജിക്‌

ഒരു കുഞ്ഞിന് പ്ലേസ്‌ക്കൂൾ നൽകുന്ന അനുഭവം എന്താണോ അതിന് സമാനമായിരിക്കണം ഒരു വയോജന മന്ദിരവും. അവരുടെ താത്പര്യങ്ങൾ കണ്ടറിയുന്ന സ്ഥലം. ഇത്തരം ഇടങ്ങൾ മെച്ചപ്പെട്ട റോഡ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവുമുള്ള ഇടംതന്നെ ആയിരിക്കണം. അടിസ്ഥാന സൗകര്യം ഇല്ലെങ്കിൽ 'നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം' വയോജന സൗഹൃദം ആവില്ല. ഇത് പറയാൻ കാരണം നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കീഴിലുള്ള വയോജന മന്ദിരങ്ങളുടെ അവസ്ഥ അറിയുന്നത് കൊണ്ടാണ്.

ചെറുപ്പക്കാർക്ക് വേണ്ടി കെട്ടുകയും വാർധക്യത്തിൽ ഉള്ളവർ താമസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പല വീടുകളിലും ഇന്നുള്ളത്

അഗതികൾക്ക് അതുമതി എന്ന ചിന്ത ഇത്തരം ഇടങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട് എന്നതിനാൽ തന്നെ അത് പ്രായമായവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാവുന്ന ഇടമല്ല. സൗകര്യങ്ങൾ ഉള്ള ഇടങ്ങൾ സ്വകാര്യ മേഖലയിൽ ഉള്ളതാണ്, അവിടെ ധാരാളം പൈസയും കൊടുക്കണം. അത് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. പിന്നെ സ്വകാര്യ മേഖലയിൽ മത സംഘടനകൾ നടത്തുന്ന ഇത്തരം കേന്ദ്രങ്ങളാകട്ടെ അവയുടേതായ ഒരുപാട് പരിമിതികൾ ഉള്ളവയാണ് താനും. കേരളത്തിലെ പല ക്ഷേത്രങ്ങളോടും അനുബന്ധിച്ച് ഉള്ള ഇത്തരം ചെറിയ സൗകര്യങ്ങളുടെയും അവസ്ഥ ഇതാണ്. ഇവിടെയാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വയോജന മന്ദിരങ്ങൾ തുടങ്ങേണ്ടതിന്റെ ആവശ്യകത ഉയരുന്നത്.

'മറക്കരുത്, നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത്'; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം
'കോഫി അറബിക്ക'; ലോകം കീഴടക്കുന്ന കീഴാന്തൂര്‍ കാപ്പിപ്പെരുമ

എന്തുകൊണ്ട് വയോജന മന്ദിരങ്ങൾ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമാക്കിക്കൂടാ? കേരളത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ തന്നെ വൻകിട സ്ഥാപനങ്ങളും ഐ ടി പാർക്കുകളും എല്ലാം ഉണ്ട്. വയോജനങ്ങളുടെ ക്ഷേമം എന്തുകൊണ്ട് അവരുടെ കൂടി ഉത്തരവാദിത്തം ആയിക്കൂടാ? ഒരു വലിയ അപാർട്മെന്റ് സമുച്ചയത്തിനും ഇൻഡസ്ട്രിയൽ പാർക്കിനും അനുബന്ധമായി ഇത്തരം വയോജന മന്ദിരങ്ങൾ നിർമിക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും. വൻകിട ആശുപത്രികളിലും സർവകലാശാല കാമ്പസുകളിലും കോളജ് കാമ്പസുകളിലും ഒക്കെ ഇത്തരം സൗകര്യങ്ങൾ തുടങ്ങാവുന്നതാണ്. ഇതൊക്കെ സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ ആവാം. ഇത്തരം ഇടങ്ങളിൽ ഒക്കെ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും സന്നദ്ധ സേവനം എന്ന നിലയിൽ ഈ വയോജന കേന്ദ്രങ്ങളിൽ നിശ്ചിത സമയം സേവനം അനുഷ്ഠിക്കാൻ അനുവാദം കൊടുക്കുകയുമാവാം.

ലോകമെമ്പാടുമുള്ള വയോജനങ്ങളുടെ എണ്ണം അതിവേഗം കൂടിവരികയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019ൽ 60 വയസ്സിനും അതിന് മുകളിലും ഉള്ളവരുടെ എണ്ണം ഒരു ബില്യൺ ആയിരുന്നുവെങ്കിൽ 2030-ഓടെ ഇത് 1.4 ബില്യണും 2050-ഓടെ 2.1 ബില്യണുമായി ഇത് വർധിക്കുമെന്നാണ് കണക്ക്.

വയോജനങ്ങളുടെ ക്ഷേമം അങ്ങനെ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തം ആയി മാറ്റാൻ സാധിക്കും. അങ്ങനെ വന്നാൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാനാവും എന്ന് മാത്രമല്ല അത് സമൂഹത്തിന് വലിയൊരു മാതൃകയുമാവും. ജീവിത സായാഹ്നത്തിൽ എത്തിയ ഒരുപാട് മനുഷ്യരുള്ള കേരളത്തിൽ പ്രായമായവർക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന ഇത്തരം സൗകര്യങ്ങൾ കുറവാണ് എന്ന് ബി ആർ പി ഭാസ്കർ സർ പറഞ്ഞത് ഏറെ പ്രസക്തമാണ്. ‘‘വയോജന സൗഹൃദമല്ല കേരളം. അവിടെ പ്രായമായവർക്കുള്ള സൗകര്യങ്ങൾ കുറവാണ്. സേവനപ്രവർത്തനങ്ങളിൽ വലിയ പാരമ്പര്യമുള്ള നാടല്ല കേരളം" എന്ന് അദ്ദേഹം പറഞ്ഞതിനെ നമ്മൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

'വാർദ്ധക്യം ഒരു മാനസികാവസ്ഥയാണ്' തുടങ്ങിയ പ്രയോഗങ്ങൾ നടത്തി ഒഴിഞ്ഞ് മാറാവുന്നതല്ല ഈ വിഷയം. ശാരീരികമായ അവശതകൾ അവഗണിക്കാനാവാത്ത ഒരു യാഥാർഥ്യമാണ്. ലോകമെമ്പാടുമുള്ള വയോജനങ്ങളുടെ എണ്ണം അതിവേഗം കൂടിവരികയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019ൽ 60 വയസ്സിനും അതിന് മുകളിലും ഉള്ളവരുടെ എണ്ണം ഒരു ബില്യൺ ആയിരുന്നുവെങ്കിൽ 2030-ഓടെ ഇത് 1.4 ബില്യണും 2050-ഓടെ 2.1 ബില്യണുമായി ഇത് വർധിക്കുമെന്നാണ് കണക്ക്. 2030 ആകുമ്പോഴേക്കും ലോകത്തിൽ ആറുപേരിൽ ഒരാൾ 60 വയസ്സിന് മേലെ പ്രായമുള്ളവരായിരിക്കും എന്ന് മാത്രമല്ല ഇതിന്റെ പ്രഭാവം സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുകയും ചെയ്യും.

വയോജനങ്ങൾക്ക് പെൻഷൻ മാത്രമല്ല വേണ്ടത്, സാമൂഹ്യ സുരക്ഷ കൂടിയാണ്

പ്രായമായവരിൽ, പ്രത്യേകിച്ച് കൂടുതൽ പ്രായമായവരിൽ, പരാശ്രിതത്വം കൂടുതലാണെന്ന് ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകൾ പറയുന്നു. അസിസ്റ്റഡ് ലിവിങ്, ഹോം നഴ്‌സിങ്, കമ്മ്യൂണിറ്റി കെയർ, റെസിഡൻഷ്യൽ കെയർ, ദീർഘകാലമുള്ള ആശുപത്രിവാസം തുടങ്ങി പലതരത്തിലുള്ള ദീർഘകാല പരിചരണവും പ്രായമായ പലർക്കും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പ്രായമായവരെ പരിപാലിക്കാൻ ആരോഗ്യമേഖലയിൽ നിന്നുള്ളവർ മാത്രം പോരാ, അനൗപചാരികമായി ഇത്തരം പരിചരണം നടത്താൻ പരിശീലനം ലഭിച്ച മറ്റ് വ്യക്തികളുടെയും സേവനം ഇവിടെ അനിവാര്യമാണ്.

ഇവിടെയാണ് നേരത്തെ പറഞ്ഞ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വയോജന പരിപാലനത്തിൽ കൂടി കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പ്രസക്തമാവുന്നത്. മാത്രമല്ല ഇത്തരം ഇടപെടലുകൾ യുവാക്കളും വയോജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയും ചെയ്യും. വയോജനങ്ങൾക്ക് പെൻഷൻ മാത്രമല്ല വേണ്ടത്, സാമൂഹ്യ സുരക്ഷ കൂടിയാണ്. നമ്മളും വാർദ്ധക്യത്തിലേക്കാണ് നടക്കുന്നത് എന്ന് മറക്കാതിരിക്കുക.

logo
The Fourth
www.thefourthnews.in