ഓയൂർ തട്ടിക്കൊണ്ടുപോകല്‍: മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി

ഓയൂർ തട്ടിക്കൊണ്ടുപോകല്‍: മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി

കേസുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് സ്വദേശികളായ പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് കൊല്ലം എസ് പിയുടെ സ്‌ക്വാഡ് തെങ്കാശി പുളിയറയില്‍നിന്ന് ഇന്നലെ പിടികൂടിയത്

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളും അറസ്റ്റില്‍. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് സ്വദേശികളായ പത്മകുമാർ, ഭാര്യ എം ആർ അനിതകുമാരി, മകള്‍ പി അനുപമ എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പോലീസാണ് രേഖപ്പെടുത്തിയത്. ഇന്നലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലർച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. മൂവരേയും കൊല്ലം എസ് പിയുടെ സ്‌ക്വാഡ് തെങ്കാശി പുളിയറയില്‍നിന്ന് ഇന്നലെയാണ് പിടികൂടിയത്.

കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തികപ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിനുപിന്നിലെന്ന കാരണമെന്ന സൂചനകൾ പോലീസ് വൃത്തങ്ങളിൽനിന്ന് പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പത്മകുമാറിന് മാത്രമാണ് പങ്കെന്നും ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നും സൂചനയുണ്ട്.

അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നുവെന്നാണ് ആറ് വയസുകാരിയും സഹോദരനും പോലീസിന് നൽകിയ മൊഴിയില്‍ പറയുന്നത്. സംഭവത്തിൽ പത്മകുമാറിന്റെ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെങ്കിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ആരായിരുന്നു, കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീ ആരായിരുന്നു എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം പോലീസിൽനിന്ന് ഇനിയും ലഭിക്കാനുണ്ട്.

ഓയൂർ തട്ടിക്കൊണ്ടുപോകല്‍: മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി
'കുഞ്ഞോര്‍മയില്‍ അവള്‍ പറഞ്ഞു, കഴിയുന്നപോലെ ഞങ്ങള്‍ വരച്ചു'

രണ്ടാം ദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ പത്മകുമാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ കാർ പോലീസ് തെങ്കാശിയിൽനിന്ന് പിടിച്ചെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന വെള്ളക്കാര്‍ ചാത്തന്നൂര്‍ കോതേരിയിലെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. ചാത്തന്നൂരുള്ള ആരുമായും സൗഹൃദമില്ലെന്നും ആരുമായും സാമ്പത്തിക പ്രശ്‌നമില്ലെന്നുമാണ് കുട്ടിയുടെ അച്ഛന്‍ റെജി പ്രതികരിച്ചത്.

ജ്യേഷ്ഠനൊപ്പം ട്യൂഷനു പോകുംവഴി കഴിഞ്ഞ 27ന് വൈകിട്ട് 4.30ഓടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നാലെ സംസ്ഥാനും മുഴുവന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുകയും വാഹനപരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സ്ത്രീ വിളിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ഓയൂർ തട്ടിക്കൊണ്ടുപോകല്‍: മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി
ഒടുവില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്, ഒരാളെ കുട്ടി തിരിച്ചറിഞ്ഞു; ഇനി അവശേഷിക്കുന്നത് ഈ ചോദ്യങ്ങള്‍

കടയിലെത്തിയ പുരുഷനും സ്ത്രീയും ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നെന്നും ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചുപോയെന്നും വ്യാപാരി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. അടുത്ത ദിവസമാണ് കുട്ടിയെ ഒരു സ്ത്രീ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോയത്. അവിടെ കുട്ടിയെ ഇരുത്തിയശേഷം സ്ത്രീ മടങ്ങുകയായിരുന്നു. മാസ്‌ക് ധരിച്ച് ഒറ്റയ്ക്കിരുന്ന കുട്ടിയെ കണ്ട് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലത്തെ കോളേജ് വിദ്യാര്‍ഥികളും നാട്ടുകാരുമായിരുന്നു. പിന്നാലെ പോലീസുകാരെ വിവരം അറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.

logo
The Fourth
www.thefourthnews.in