പോലീസിനെ പാന്റ് ഇടീച്ച ഉമ്മന്‍ ചാണ്ടി
പുരാണ ബാലെകളിലെ സൈനികരുടെ വേഷം പോലെ കഞ്ഞി മുക്കി വടിയാക്കിയ നിക്കറും കൂര്‍ത്ത മുനയുള്ള തൊപ്പിയുമായിരുന്നു 40 വര്‍ഷം മുന്‍പ് വരെ കേരള പോലീസിന്റെ ഔദ്യോഗിക യൂണിഫോം. നിക്കര്‍ പോലീസ് കള്ളനെ പിടിക്കാനായി നെട്ടോട്ടമോടുന്നത് ഹാസ്യ സാഹിത്യാകാരന്മാര്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും പ്രിയപ്പെട്ട വിഷയമായും മാറി. വീട്ടിലെ കുട്ടികള്‍ പോലും കളിയാക്കുന്ന അവസ്ഥയില്‍ ഈ യൂണിഫോം പരിഷ്‌കരിക്കണമെന്ന ആവശ്യം പോലീസുകാര്‍ നിരന്തരം ഉന്നയിച്ചിരുന്നു.
''ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മന്ത്രിസഭയ്ക്ക് പെട്ടെന്നു രാജി വയ്ക്കേണ്ടി വന്നു. രാജി സമര്‍പ്പിക്കുന്ന ദിവസം, അതിനു തൊട്ടു മുന്‍പായി, യൂണിഫോം പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി,''
കെ കരുണാകരന്റെ നേതൃത്വത്തില്‍ 1982 ആദ്യം കഷ്ടിച്ച് മൂന്നു മാസം മാത്രം ആയുസുണ്ടായ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി ഉമ്മന്‍ ചാണ്ടി സ്ഥാനമേറ്റതോടെ യൂണിഫോം പരിഷ്‌കരണം എന്ന ആവശ്യം വീണ്ടും സജീവമായി. 38 വയസുള്ള ചെറുപ്പക്കാരന്‍ മന്ത്രിക്ക് തങ്ങളുടെ ആവശ്യം മനസിലാകുമെന്ന വിശ്വാസം പോലീസുകാര്‍ക്ക് ഉണ്ടായി. തനിക്ക് കിട്ടിയ നിവേദനത്തില്‍ ഉടന്‍ നടപടി തുടങ്ങിയ ഉമ്മന്‍ ചാണ്ടി പോലീസുകാരുടെ യൂണിഫോം നിക്കറിന് പകരം പാന്റ്‌സ് ആയി പരിഷ്‌കരിച്ചു. കൂര്‍ത്ത 'രാജാപ്പാര്‍ട്ട്' തൊപ്പിക്ക് പകരം ഇന്ന് കാണുന്ന സ്‌റ്റൈലന്‍ തൊപ്പിയും അവതരിപ്പിച്ചു. ''ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മന്ത്രിസഭയ്ക്ക് പെട്ടെന്നു രാജി വയ്ക്കേണ്ടി വന്നു. രാജി സമര്‍പ്പിക്കുന്ന ദിവസം, അതിനു തൊട്ടു മുന്‍പായി, യൂണിഫോം പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി,'' മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന പി എസ് ശ്രീകുമാര്‍ പറഞ്ഞു.
പിന്നീട് പലപ്പോഴും കെ എസ് യു പ്രവര്‍ത്തകരെ പോലീസ് ലാത്തി ചാര്‍ജ് ചെയ്തിരുന്നപ്പോള്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യം ഇങ്ങനെയായിരുന്നു: ''ഞങ്ങടെ നേതാവ് ഉമ്മന്‍ ചാണ്ടി തുന്നി തന്നൊരു പാന്റിട്ടു / ഞങ്ങടെ ഓമന സോദരരെ തല്ലി ചതയ്ക്കുന്ന പോലീസെ / നിങ്ങള്‍ക്കിനി മേല്‍ മാപ്പില്ല'' എന്നായിരുന്നു.
ചെറിയ തുക ആണെങ്കില്‍ പോലും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്കായി പ്രതിമാസം തൊഴിലില്ലായ്മ വേതനം അനുവദിച്ചത് അന്നത്തെ കാലത്ത് വിപ്ലവകരമായ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയായിരുന്നു
പ്രശ്‌നങ്ങളുടെ മര്‍മം അറിയാനും അതിവേഗം പരിഹരിക്കാനുമുള്ള ഉമ്മന്‍ ചാണ്ടിയുടെ ഭരണ നൈപുണ്യം കേരളം ആദ്യം തിരിച്ചറിഞ്ഞത് 1977 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോഴാണ്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വ്യാവസായിക രംഗം പരിമിതമായി മാത്രം വികസിച്ചിരുന്ന കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു അക്കാലത്ത്. ചെറിയ തുക ആണെങ്കില്‍ പോലും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്കായി പ്രതിമാസം തൊഴിലില്ലായ്മ വേതനം അനുവദിച്ചത് അന്നത്തെ കാലത്ത് വിപ്ലവകരമായ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയായിരുന്നു.
''പിഎസ്സി പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസായി ഉയര്‍ത്തുന്നതും ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രി ആയിരുന്നപ്പോഴാണ്. അതുവരെ 28 വയസായിരുന്നു ഉയര്‍ന്ന പ്രായപരിധി. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ യുവ സംഘടനകളെല്ലാം ഇതില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം ന്യായമാണെന്ന് മനസിലാക്കാന്‍ അന്ന് 33 വയസ് മാത്രം പ്രായമുള്ള മന്ത്രിക്ക് പെട്ടെന്ന് കഴിഞ്ഞു,'' ശ്രീകുമാര്‍ ഓര്‍ക്കുന്നു.
പെന്‍ഷന്‍ ബാധ്യത കുത്തനെ ഉയരുന്നത് കേരളത്തെ കൂടുതല്‍ രൂക്ഷമായ കടക്കെണിയിലേക്ക് നയിക്കുമെന്നും അതിനു തടയിടാന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുക മാത്രമാണ് മാര്‍ഗമെന്നും തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി അതിനുള്ള നടപടികള്‍ ആരംഭിച്ചു
ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും വിപ്ലവകരമായ പൊതുഭരണ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരിക്കും. 2011-ല്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതി അദ്ദേഹത്തിന്റെ സജീവ ശ്രദ്ധയില്‍ വന്നു. പെന്‍ഷന്‍ ബാധ്യത കുത്തനെ ഉയരുന്നത് കേരളത്തെ കൂടുതല്‍ രൂക്ഷമായ കടക്കെണിയിലേക്ക് നയിക്കുമെന്നും അതിനു തടയിടാന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുക മാത്രമാണ് മാര്‍ഗമെന്നും തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി അതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഭരണ, പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. പക്ഷെ, തീരുമാനം മാറ്റാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല. നിരവധി തവണ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തി 2013 ഏപ്രിലില്‍ പങ്കാളിത്ത പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. പിന്നീട്, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരിച്ചുകൊണ്ടുവരുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചെങ്കിലും 2016-ല്‍ ഭരണം കിട്ടിയത് മുതല്‍ അക്കാര്യം ഇടതു മുന്നണി സര്‍ക്കാര്‍ മിണ്ടിയിട്ടേയില്ല.
1991-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി ആയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിയമനം. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കുകള്‍ കാരണം സംഘർഷഭരിതമായിരുന്നു ഇക്കാലയളവ്. എന്നാല്‍ ഖജനാവിന്റെ പരിപാലനം അക്കാലത്തും ഏറ്റവും കാര്യക്ഷമമായി ഉമ്മന്‍ ചാണ്ടി നിയന്ത്രിച്ചിരുന്നു. ഓവര്‍ഡ്രാഫ്റ്റ് ഇല്ലാതെ ഖജനാവ് പ്രവര്‍ത്തിച്ച മാസങ്ങളായിരുന്നു അതെന്ന് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ സംസ്ഥാനത്തെ നയിച്ച നേതാവുമായിരുന്നു അദ്ദേഹം. 2004 ഡിസംബറില്‍ സുനാമി കേരളത്തിന്റെ തീരങ്ങളില്‍ സംഹാര നൃത്തമാടിയ ദിവസം അരൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. അവിടെ നിന്ന് ആലപ്പുഴയിലും കരുനാഗപ്പള്ളിയിലുമൊക്കെ ചെന്ന് തീരത്തെ സ്ഥിതിഗതികള്‍ മനസിലാക്കി രാത്രി തലസ്ഥാനത്ത് തിരിച്ചെത്തിയ അദ്ദേഹം ചെയ്തത് അര്‍ധരാത്രി 12 മണിക്ക് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുകൂട്ടുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും അന്തിമ രൂപം നല്‍കി, മന്ത്രിമാര്‍ക്ക് ദുരന്ത ബാധിത ജില്ലകളുടെ ചുമതല വീതിച്ചു നല്‍കിയാണ് ആ യോഗം സമാപിച്ചത്.
സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനത്തിന് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന തീരുമാനവും ആദ്യം കൈക്കൊണ്ടത് ഉമ്മന്‍ ചാണ്ടിയാണ്
കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി, കണ്ണൂര്‍ വിമാനതാവളം, വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയവയിലൊക്കെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. രാഷ്ട്രീയവും ഇതരവുമായ കാരണങ്ങളാല്‍ അതൊന്നും അദ്ദേഹത്തിന്റെ കാലത്ത് പൂര്‍ണതയില്‍ എത്തിയിരുന്നില്ല. സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനത്തിന് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന തീരുമാനവും ആദ്യം കൈക്കൊണ്ടത് ഉമ്മന്‍ ചാണ്ടിയാണ്. അങ്ങനെ കൊല്ലം, ആലപ്പുഴ ദേശീയ പാത ബൈപാസുകള്‍ക്ക് വേണ്ടിവന്നതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിച്ചു. പിന്നീട്, ദേശീയ പാതാ വികസന പദ്ധതികള്‍ എല്ലാം വേഗത്തിലാക്കാന്‍ ഈ മാതൃക തന്നെ പിണറായി വിജയന്‍ സര്‍ക്കാരും പിന്തുടര്‍ന്നു.