'മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന അവസ്ഥ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ

'മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന അവസ്ഥ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ

സ്വപ്‌നയെയും ആകാശ് തില്ലങ്കേരിയെയും പേടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന പരിതാപകരമായ അവസ്ഥയിലേക്ക് സിപിഎം എത്തിയിരിക്കുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കരിങ്കൊടി കാണാൻ ഭാ​ഗ്യമുണ്ടായ കേരളത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു. കോൺ​ഗ്രസ് സമരം തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രി ഓടി ഒളിക്കുകയാണ്. പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സത്യാഗ്രഹത്തിലായിരുന്നു മുഖ്യമന്ത്രിക്ക് എതിരെ വിമർശനവുമായി വി ഡി സതീശൻ രം​ഗത്ത് വന്നത്.

'മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന അവസ്ഥ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ
മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം; കരുതൽ തടങ്കലുമായി പോലീസ്

ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കാനായി പ്രതിപക്ഷം സമരം പ്രഖ്യാപിച്ചപ്പോൾ, യുഡിഎഫിന് സത്യഗ്രഹം മാത്രമെ നടത്താൻ അറിയൂവെന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പോലീസിന്റെ മറവിൽ ഒളിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിന് കാണാൻ പോലും കിട്ടുന്നില്ലെന്നും സതീശൻ വിമർശിച്ചു. ജനകീയ സമരങ്ങൾ നടത്തുന്നവരെ അർബൻ നക്‌സലൈറ്റുകളെന്നും തീവ്രവാദികളെന്നും വിളിച്ചതിന് പുറമെയാണ് ഇപ്പോൾ ആത്മഹത്യാ സ്‌ക്വാഡെന്നും വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒളിച്ചോടൽ പ്രതിപക്ഷ സമരത്തിന്റെ വിജയമാണ്. സർക്കാരിനെ സമരത്തിന്റെ മുൾമുനയിൽ നിർത്താൻ പ്രതിപക്ഷത്തിന് കഴിയുമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു. ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കുന്നത് വരെ മുഖ്യമന്ത്രിക്കെതിരെയുള്ള സമരം തുടരുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കോൺ​ഗ്രസ് സമരം ശക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. പല പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുന്നുവെന്ന് പാർട്ടി സെക്രട്ടറി ​ എം വി ഗോവിന്ദൻ വിമർശിച്ചത്. ഇതിനെതിരെയും വി ഡി സതീശൻ രം​ഗത്തു വന്നു. സത്യ​ഗ്രഹ സമരത്തിൽ നിന്ന് ആത്മഹത്യാ സ്‌ക്വാഡിലേക്ക് പ്രതിപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടി വന്നുവെന്നും കരുതൽ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

'മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന അവസ്ഥ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ
ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് എം വി ഗോവിന്ദൻ; പ്രതിപക്ഷ സമരം നടത്തുന്നത് ചാവേറുകളെന്ന് പരിഹാസം

എം വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയെയും സതീശൻ കടന്നാക്രമിച്ചു. സ്വപ്‌നയെയും ആകാശ് തില്ലങ്കേരിയെയും പേടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ഇവരെ പ്രതിരോധിക്കാൻ എംവി ഗോവിന്ദൻ നയിക്കുന്ന യാത്ര നല്ലതാണെന്നും സതീശൻ പരിഹസിച്ചു.

"മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ നൂറ് ദിവസം ജയിലിൽ കിടന്നു. അതേ വ്യക്തി രണ്ടാമതും കോഴക്കേസിൽ ജയിലിലാണ്. സ്വപ്‌ന സുരേഷിനെ ധന സമ്പാദനത്തിനും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സിപിഎം ഉപയോഗിച്ചു. ആകാശ് തില്ലങ്കേരിയെന്ന മൂന്നാംകിട ക്രിമിനലിന്റെ വിരൽത്തുമ്പിൽ സിപിഎം വിറയ്ക്കുകയാണ്. ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് നേതാക്കൾ അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ആകാശ് മോനെ വിഷമിപ്പിച്ചാൽ കൊലപാതകങ്ങൾക്ക് പിന്നിലുള്ള ഏതൊക്കെ നേതാക്കളുടെ പേര് വിളിച്ച് പറയുമെന്ന ഭയത്തിലാണ്സി പിഎം" സതീശൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in