അദാനിയെയും അംബാനിയെയും രാഹുല്‍  വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

അദാനിയെയും അംബാനിയെയും രാഹുല്‍ വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

രാഹുലിനെതിരെ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

െെലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അംബാനി, അദാനി ഗ്രൂപ്പുകള്‍ക്കെതിരെ ഒന്നും പറയുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ഇരു വ്യവസായ ഭീമന്മാരിൽനിന്നും കോണ്‍ഗ്രസിന് ലോറികള്‍ നിറയെ കള്ളപ്പണം ലഭിച്ചോയെന്നും മോദി ചോദിച്ചിരുന്നു. ഇതിനു മറുപടിയുമായി എത്തിയ രാഹുല്‍, തനിക്ക് ഇവരെ വിമര്‍ശിക്കാന്‍ യാതൊരു മടിയുമില്ലെന്നും പറഞ്ഞു.

രാഹുലിനെതിരെ മോദി നടത്തിയ പ്രസംഗത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അംബാനിയെയും അദാനിയെയും വഴിവിട്ടു സഹയായിക്കുകയാണ് മോദി ചെയ്യുന്നതെന്ന് സ്ഥിരമായി വിമര്‍ശനമുന്നയിച്ചിരുന്ന രാഹുല്‍, തിരഞ്ഞെടുപ്പ് സമയത്ത് ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോയോ? ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് റാലികളിലെ രാഹുലിന്റെ പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നത്.

മേയ് രണ്ടിന് കര്‍ണാടകയിലെ ശിവമോഗയില്‍ നടത്തിയ റാലിയില്‍, അദാനിയെയും അംബാനിയെയും മോദി സഹായിക്കുകയാണെന്ന് രാഹുല്‍ കടന്നാക്രമിച്ചിരുന്നു. ''കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മോദി 22 പേര്‍ക്ക് വേണ്ടിയാണ് ജോലിചെയ്തത്. ഇന്ത്യയുടെ സ്വത്ത് മുഴുവന്‍ അദാനിയെയും അംബാനിയെയും പോലുള്ളവരുടെ പോക്കറ്റിലാക്കിക്കൊടുത്തു. എന്നാൽ ഞങ്ങള്‍ കോടിക്കണക്കിന് ജനങ്ങളെ കോടിപതികളാക്കാന്‍ പോവുകയാണ്," രാഹുല്‍ പറഞ്ഞു.

മേയ് നാലിന് ഡല്‍ഹിയില്‍ നടത്തിയ റാലിൽ മാധ്യമങ്ങളെയും സര്‍ക്കാരിനെയും ചേര്‍ത്തായിരുന്നു വിമര്‍ശനം. "ദലിതരും ആദിവാസികളും പിന്നാക്കക്കാരും ദരിദ്രരും മാധ്യമരംഗത്തില്ല. ഏറ്റവും വലിയ 200 കമ്പനികള്‍ എടുത്തു പരിശോധിക്കൂ, അവയുടെ പ്രധാന തസ്തികകളില്‍ ഒരു ആദിവാസിയെയോ ദളിതനേയോ പിന്നാക്കക്കാരനെയോ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. നിങ്ങളുടെയോ ബന്ധുക്കളുടെയോ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയിട്ടുണ്ടോ? അദാനിയുടെ 16 ലക്ഷം കോടിയുടെ വായ്പ എഴുതി തള്ളി. അദാനി ഉൾപ്പെടെ 22 കോടീശ്വരന്‍മാരുടെ വായ്പ എഴുതിത്തള്ളി,'' രാഹുല്‍ പറഞ്ഞു.

അദാനിയെയും അംബാനിയെയും രാഹുല്‍  വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍
'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

മേയ് അഞ്ചിന് തെലങ്കാനയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഇത് വീണ്ടും ആവര്‍ത്തിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും പ്രതിരോധമേഖലയും വ്യവസായങ്ങളും ഒരാള്‍ക്ക് മാത്രമായി (അദാനി) പ്രധാനമന്ത്രി നരേന്ദ്ര മോദി തീറെഴുതി നല്‍കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം.

മധ്യപ്രദേശില്‍ മേയ് ആറിന് നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ അടുത്ത അദാനി, അംബാനി വിമര്‍ശനം. "പൊതുമേഖലയെല്ലാം തുടച്ചുനീക്കപ്പട്ടു. രാജ്യം ഭരിക്കുന്നത് 22-25 പേരാണ്. ആരൊക്കെയാണ് ഇവര്‍? നിങ്ങളുടെ ഭൂമിയിലും വനത്തിലും ജലത്തിലും കണ്ണുള്ള അദാനിയെപ്പോലുള്ള കോട്വീശ്വരന്മാരാണ് ഇവര്‍. ബിജെപി ഇവയെല്ലാം തട്ടിയെടുത്ത് അവര്‍ക്ക് നല്‍കും. ഇവര്‍ നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. നിങ്ങള്‍ അദാനിയുടെ പേര് കേട്ടിട്ടുണ്ടോ? പ്രധാനമന്ത്രിക്ക് നിങ്ങളുടെ മണ്ണും ജലവും തട്ടിയെടുത്ത് അദാനിക്ക് നല്‍കണമെന്നാണ്. എല്ലാ വിമാനത്താവളങ്ങളും വൈദ്യുതനിലയങ്ങളും തുറമുഖങ്ങളും മോദി നല്‍കിയത് ഈ 22 പേര്‍ക്കാണ്. അദ്ദേഹം ഒരിക്കലും നിങ്ങളുടെ വായ്പകൾ എഴുതിത്തള്ളിയിട്ടില്ല. പക്ഷേ ഈ 22 പേരുടെ വായ്പകൾ എഴുതിത്തള്ളി. അദാനിയെ പോലുള്ളവരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചുനോക്കൂ,'' രാഹുല്‍ പറഞ്ഞു.

അദാനിയെയും അംബാനിയെയും രാഹുല്‍  വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍
ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും

മോദി രാഹുലിനെതിരെ ഈ വിമര്‍ശനം ഉന്നയിച്ചതിന്റെ തൊട്ടുമുന്‍പത്തെ ദിവസവും രാഹുല്‍ ഗാന്ധി അദാനിക്കും മോദിക്കുമെതിരെ ശബ്ദമുയർത്തിയിരുന്നു. മേയ് ഏഴിന് ഝാര്‍ഖണ്ഡില്‍ നടത്തിയ റാലിയില്‍ ആദിവാസികളുടെ ഭൂമി മോദി തട്ടിയെടുത്ത് അദാനിക്ക് നല്‍കുന്നുവെന്നായിരുന്നു രാഹുല്‍ ആരോപണമുന്നയിച്ചത്.

''നിങ്ങള്‍ ആദിവാസികളാണെന്ന് ബിജെപി പറയുന്നു. പക്ഷേ, നിങ്ങളുടെ ഭൂമി തട്ടിയെടുത്ത് അദാനിക്ക് നല്‍കുന്നു. മോദി എന്തുചെയ്താലും അതെല്ലാം കോടീശ്വരന്മാരായ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി മാത്രമാണ്. അദ്ദേഹത്തിന് അംബാനിയെയും അദാനിയെയും പോലുള്ള 22 കൂട്ടുകാരുണ്ട്. അവര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തനങ്ങള്‍. ഭൂമിയും കാടും വെള്ളവും എല്ലാം അവര്‍ക്കുവേണ്ടി തട്ടിയെടുക്കുകയാണ്. പൊതുമേഖലയില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കും സംവരണം ലഭിച്ചിരുന്നു. എന്നാല്‍, മോദി പൊതുമേഖലയെ സ്വകാര്യവത്കരിക്കുകയാണ്,'' രാഹുൽ കുറ്റപ്പെടുത്തി.

അദാനിയെയും അംബാനിയെയും രാഹുല്‍  വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍
രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും രാഹുല്‍ മോദിയെ സമാന വിഷയത്തില്‍ കടന്നാക്രമിച്ചിരുന്നു. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുൻപ് നടന്ന രണ്ട് ഭാരത് ജോഡോ യാത്രകളിലും രാഹുല്‍ അദാനി-അംബാനി-മോദി കൂട്ടുകെട്ട് വലിയ ചര്‍ച്ചയാക്കി. സ്ഥിരമായി അദാനിയെയും അംബാനിയെയും വിമര്‍ശിക്കുന്ന രാഹുലിന്റെ ശൈലിക്കെതിരെ ബിജെപി പലതവണ രംഗത്തുവന്നിരുന്നു. ചെയ്തിരുന്നു. ഇലക്ടറല്‍ ബോണ്ട് വിഷയത്തിലടക്കം പ്രതിക്കൂട്ടിലായ ബിജെപിക്ക്, പണക്കാരെ മാത്രം സഹായിക്കുന്ന സര്‍ക്കാരെന്ന രാഹുലിന്റെ ആരോപണം തിരിച്ചടിയായേക്കും എന്ന വിലയിരുത്തലുണ്ട്. ഇത് മറികടക്കാനാണ്, മോദി പതിവില്ലാത്ത വിധം അംബാനിയെയും അദാനിയെയും പൊതുരംഗത്തേക്കു വലിച്ചിട്ട് രാഹുലിനെ കടന്നാക്രമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in